Sunday 22 November 2015

ഈ ലോകം ഇങ്ങനാണ് ഭായ്..

കോളേജ് കാലഘട്ടം അനുഭവങ്ങളുടെ അല്ലെങ്കിൽ ഏറ്റവും നല്ല മുഹൂർത്തങ്ങളുടെ കാലമാണു.എത്ര പറഞ്ഞാലും തീരാത്ത കഥകൾ.അതിൽ ഏറെ ഇഷ്ടപ്പെട്ട കഥ ഈ ബ്ളോഗിന്റെ പുറത്ത് കോറിയിടാം (ബ്ളോഗ് എന്നെ സംബന്ധിച്ചിടത്തോളം ഗജിനി സിനിമയിലെ നായകനാണു..ഒരിക്കലും മറക്കാതിരിക്കാൻ ബ്ളോഗാകുന്ന ബോഡിയിൽ ഞാൻ കോറിയിടുന്ന നല്ല ഓർമകൾ :))
നുമ്മട കോളേജിലെ ചെസ്സ് ടീം ലോകപ്രശസ്തമാണു.എല്ലാവർഷവും യൂണിവെർസിറ്റി മൽസരങ്ങളിൽ പങ്കെടുക്കും.കൂടെ മൽസരിക്കുന്ന പന്ത്രണ്ടു കോളേജിലെ ടീമുകളെയും കടത്തി വെട്ടിക്കൊണ്ട് അവസാന സ്ഥാനം കയ്യടക്കി വെച്ചിരിക്കുന്ന കോളേജ്.വർഷാവർഷങ്ങളായി ഈ അവസാന സ്ഥാനവും അപമാനഭാരവും ഞങ്ങൾ വേറൊരു കോളേജിനും വിട്ട് കൊടുത്തിട്ടില്ല.
പുതിയ വർഷത്തെ ചെസ് ടീമിന്റെ ക്യാപ്റ്റനായി സമദിനെയും വൈസ് ക്യാപ്റ്റനായി എന്നെയും (കാട്ടാളരിൽ കാപ്പിരി കാമദേവൻ :) )തെരഞ്ഞെടുത്തു.ശേഷം ഗെയിംസ് അധ്യാപിക ഒരു വാക്കെ പറഞ്ഞുള്ളു.
“നിങ്ങളു സമ്മാനമൊന്നും മേടിക്കേണ്ട..അവസാന സ്ഥാനത്ത് നിന്ന് ഒരു സ്ഥാനം മുകളിലോട്ട് കയറിയാ മതി..”.
വർഷാ വർഷങ്ങളായി കൊണ്ടാടുന്ന ആചാരം നിർത്തലാക്കുവാനാണു മാഡം ആവശ്യപ്പെട്ടത്.എന്തായാലും സമദ് അതംഗികരിച്ചു.സമദിന്റെയും എന്റെയും മേൽനോട്ടത്തിൽ ടീമിലേക്ക് മൂന്ന് പേരെ കൂടി തെരഞ്ഞെടുത്തു.അങ്ങനെ ഞങ്ങൾ അഞ്ചു പേരടങ്ങുന്ന ചെസ്സ് ചാവേറുകൾ ദൂരെയുള്ള മറ്റൊരു കോളേജിലേക്ക് അങ്കം കുറിക്കുവാൻ പോയി.പറയാൻ മറന്നു.കൂടെ ഒരു ചാവേറു കൂടെയുണ്ടായിരുന്നു.ഞങ്ങൾക്ക് മോറൽ സപ്പോർട്ടിനായി കൂടെ വന്ന അസ്സി.കായികാധ്യാപകൻ.
അങ്ങനെ വളരെ നേരത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ മൽസരം നടക്കുന്ന കോളേജിലെത്തി. കോളെജിൽ തന്നെയാണു താമസ സൗകര്യവും.ഓരോ കോളെജ്കാർക്കും ഓരൊ മുറി.മൽസരം പിറ്റേന്നാണു.ചെന്ന പാടെ ഞങ്ങൾ കുളിപോലും ഉപേക്ഷിച്ച് പ്രാക്ടീസ് ആരംഭിച്ചു.ഊണും ഉറക്കവും ഉപേക്ഷിച്ചു.പാതിരാത്രിയിൽ സമദ് ഞങ്ങളെയൊക്കെ വിളിച്ചെഴുന്നേല്പ്പിച്ചു.
“എടാ..മറ്റവന്മാരൊക്കെ ഇപ്പൊ സുഖ നിദ്രയിലാണു...കമോൺ..നമുക്ക് ഒരു നിഷം പോലും കളയാതെ പ്രാക്ടീസ് ചെയ്യാം..”
വിജയശ്രീലാളിതരാവണം എന്ന ചിന്തയുണ്ടായിരുന്നത് കൊണ്ട് ഞങ്ങളൊക്കെയും ക്യാപ്റ്റന്റെ വാക്കുകളെ അനുസരിച്ചു.
“വരാന്തയിലിരുന്ന് പ്രാക്ടീസാം..അതാകുമ്പോ പ്രകൃതിയുടെ മടിത്തട്ടിലിരുന്ന്...”- സമദ് സാഹിത്യത്തിന്റെ കെട്ടഴിച്ചു.ഞങ്ങൾ പുളകിതരായി.
ശബ്ദമുണ്ടാക്കതെ വതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച അതിനേക്കാൾ പുളകമണിയിച്ചു. വരാന്തയിലിരുന്ന് നിരനിരയായി പ്രാക്ടീസ് ചെയ്യുന്ന മറ്റ് ടീമുകൾ.
“നാറികൾ..ഇവന്മാർക്കൊന്നും ഉറക്കമില്ലെ”- ഞാനും സമദും ഒരേ സമയം ചോദിച്ചു പോയി.
എന്തായാലും ഞങ്ങളും വിട്ട് കൊടുത്തില്ല.പുലരുവോളം പ്രാക്ടീസി.മാത്രവുമല്ല മറ്റൊരു കോളെജിനുമില്ലാത്ത ഒരു ‘ഭാഗ്യം’ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.ഞങ്ങളുടെ മോറൽ സപ്പോർട്ട് സാർ.ചെസ്സിനെക്കുറിച്ച് ശുഷ്കമായ അറിവേ ഉണ്ടായിരുന്നുള്ളുവെങ്കിലും സാറിന്റെ സപ്പോർട്ട് അക്ഷരാർത്ഥത്തിൽ ഭീകരമായിരുന്നു.
കളിയുടെ മൂർദ്ധന്യാവസ്ഥയിൽ സാറു അലറും.
“വെട്ടിയെറിയെടാ അവന്റെ കിങ്ങിനെ..”
“സാറെ ..കിങ്ങിനെ വെട്ടാൻ പറ്റില്ല..”- നമ്മൾ പറയും.
“പറ്റും..നിന്നെക്കൊണ്ട് പറ്റും..മനസ്സിരുത്തി ഏകാഗ്രതയോടെ കളി..നിന്നെ കൊണ്ട് പറ്റും..കമോൺ മാൻ..”
“എത്ര ഏകാഗ്രതയോടെ കളിച്ചാലും കിങ്ങിനെ വെട്ടാൻ പറ്റില്ല സാർ..അത് ചെസ്സ് കളിയിലെ നിയമമാ..”- നമ്മളു പറയും.
“ഓ..അതൊക്കെയറിയാം..എന്നാലും ശ്രമിച്ചു നോക്കുന്നതിനിപ്പോ എന്താ..” സാറു കിടന്നുരുളും.
അങ്ങനെ ആദ്യ ദിവസം പിറന്നു.
മോറൽ സാർ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു.
“എന്റെ എല്ലാ പ്രാർത്ഥനയും ഊർജ്ജവും നിങ്ങളോടൊപ്പം ഉണ്ടാകും”
‘അതാണു സാർ ഞങ്ങളുടെ ഭയം“- ഞങ്ങൾ അഞ്ചു പേരും മനസ്സിൽ പറഞ്ഞു. അങ്ങനെ
ജയിക്കാനായി ജനിച്ച ഞങ്ങൾ അങ്കത്തട്ടിലേക്ക് ചാടി വീണു.പൊരിഞ്ഞ പോരാട്ടമായിരുന്നു.നിലം തൊടീച്ചില്ല..ഞങ്ങളെ എതിരാളികൾ.എല്ലാ കളികളും എറിഞ്ഞു പൊട്ടി.ആദ്യം ക്യാപ്റ്റൻ പൊട്ടി.പിന്നെ ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് മറ്റ് ചാവേറുകളും.അവസാന രണ്ട്മൽസരം എന്റേതായിരുന്നു.പ്രതീക്ഷയുടെ തിരിനാളമായി ഞാൻ കത്തി ജ്വലിച്ചു.
സമദും കോമ്രേഡ്സും എന്റെ ചുറ്റും അണി നിരന്നു.
”നീയാണു അവസാന പ്രതീക്ഷ..സ്കോർബോർഡിൽ നമ്മൾ സം പൂജ്യരായി നില്ക്കുകയാണു..“- സമദ് ചെവിയിൽ മന്ത്രിച്ചു.
പ്രതീക്ഷ ഞാൻ തെറ്റിച്ചില്ല. സത്യത്തിൽ എതിരാളികൾക്ക് എന്നെ തോല്പ്പിക്കാനായില്ല.എന്റെ ബുദ്ധിപരമായ പല നീക്കങ്ങളും കണ്ട്, വെറുത്ത് പണ്ടാരമടങ്ങി എന്റെ കിങ്ങ് ചെസ്സ് ബോർഡിൽ നിന്ന് ഇറങ്ങിപ്പോയി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
അങ്ങനെ ആദ്യ ദിവസം തന്നെ ഞങ്ങൾ താരങ്ങളായി.സ്കോർബോർഡിൽ ഒന്നാമത് നിൽക്കുന്ന കോളേജിന്റെ ക്യാപ്റ്റൻ,സമദിനു ഷേക്ക് ഹാന്റ് കൊടുത്തു.
“ആദ്യമായിട്ടാ ഒരു കോളെജ്,ഫസ്റ്റ് ഡേ തന്നെ മുഴുവൻ പേരും പൊട്ടുന്നത്..കൺഗ്രാറ്റ്സ്”
അവമാനഭാരം താങ്ങാൻ വയ്യാതെ ഞങ്ങളുടെ തലകൾ തറയിൽ മുട്ടി.
ഷേക് ഹാന്റ് കാഴ്ച്ച കണ്ട് കൊണ്ടായിരുന്നു രാവിലെ കറങ്ങാൻ പോയ സപ്പോർട്ട് സാർ തിരിച്ചു വന്നത്.
കഥയറിയാതെ സാർ പുളകിതനായി.
“നിങ്ങളുതകർക്കുമെന്ന് എനിക്കറിയാരുന്നു.”
ഒരു കാര്യവുമില്ലാതെ പകുതി ഷേക് ഹാന്റ് സാറും മേടിച്ചു.
ശേഷമാണു സ്കോർബോർഡ് കണ്ടത്.
“എല്ലാ കളിയിലും നമ്മളു പൊട്ടി സാർ”- അഭിമാനത്തോടെ ടീമിലെ പ്രധാന ചാവേർ ശശിക്കുട്ടൻ മൊഴിഞ്ഞു.
സാറു രണ്ട് നിമിഷം തളർന്നിരുന്നു.പിന്നെ പൂർവാധികം ശക്തിയോടെ എഴുന്നേറ്റു.രണ്ട് ചാൽ നടന്നു.പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ സമദിന്റെ അടുക്കലേക്കെത്തി.കീശയിൽ നിന്ന് കാശെടുത്ത് സമദിനു നല്കിക്കൊണ്ട്പറഞ്ഞു.
“ഇത് നിങ്ങൾടെ അടുത്ത രണ്ട് ദിവസത്തേക്കുള്ള ബത്തയാണു..മൽസരം കഴിയുമ്പോ ഒരു വണ്ടി വിളിച്ചു വന്നേരെ..”
“അപ്പോ സാറു...”
“ഞാൻ..എനിക്ക്..നാട്ടിൽ ചെന്നിട്ട് അത്യാവശ്യമുണ്ട്.എനിക്ക്...കുഞ്ഞിനു.. ചെറിയ അസുഖം...”
ആറു മാസം മുൻപ് വിവാഹം കഴിഞ്ഞ സാറിനു പെട്ടന്നു കുഞ്ഞുണ്ടായതറിഞ്ഞതിൽ ഞങ്ങൾ അഭിമാനിച്ചു.അങ്ങനെ അപമാനത്തിന്റെ തീച്ചൂളയിൽ ഞങ്ങളെ ഇട്ടുകൊടുത്തിട്ടു സാറു വിദഗ്ദമായി ഊരി.
രാത്രിയായപ്പോൾ ശശിക്കുട്ടൻ ചെസ്ബോർഡും പൊക്കിപ്പിടിച്ചു കൊണ്ട് എന്റെ അരികിലെത്തി.
“പ്രാക്ടീസ്..?”
ഞാൻ സമദിനു നേരെ വിരൽ ചുണ്ടി.ശശിക്കുട്ടൻ ലാലാലാ പാടിക്കൊണ്ട് സമദിനരുകിലേക്ക് പോയി.വിശന്ന് വലഞ്ഞ സിംഹത്തിനടുക്കലേക്ക് ആട്ടിൻ കുട്ടിയെ പറഞ്ഞു വിട്ട കൃതാർത്ഥതയിൽ ഞാൻ കാത്തിരുന്നു.പ്രതീക്ഷ തെറ്റിയില്ല.ആദ്യം ചെസ്സ് കരുക്കുക്കൾ പറന്നു വീണു.പിന്നെ ചെസ്സ് ബോർഡ്..അവസാനം ശശിക്കുട്ടനും.
“നമ്മുടെ സമദേട്ടനു പ്രാന്തായിട്ടാ...”
ഭയന്ന് വിറച്ച് ശശിക്കുൻ പറഞ്ഞു.
ഇരുണ്ട മുഖത്തോടെ സമദ് വന്നു.
“പ്രാക്ടീസ്..മണ്ണാങ്കട്ട”
സമദ് സ്വന്തം തലകൊണ്ട് ചുമരിൽ നാലിടി.
“സമദേ..ഇങ്ങനെ ഇമോഷൻ ആവേണ്ട കാര്യമുണ്ടൊ?കളിയിൽ തോൽ വിയൊക്കെ സാധാരണമല്ലെ..വിട്ട് കള..” - ഞാൻ സമദിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ശ്ശെ..എന്നാലും..ഒരു പോയന്റ് പോലും...നമ്മളെല്ലാരും തനി കൂതറകളായില്ലെ അവ്ന്മാരുടെ മുൻപിൽ..” സമദിനു നല്ല സങ്കടമുണ്ടെന്ന് എനിക്ക് മനസിയായി.
“സമദേ..വാ..നമുക്കു പുറത്തിറങ്ങി കുറച്ച് കാറ്റുകൊള്ളാം..നിന്റെ തലയൊന്ന് തണുക്കട്ടെ..”
ഞാൻ സമദിനെയും കൊണ്ട് പുറത്തേക്കിറങ്ങി. പുറത്ത് രാക്ഷസന്മാർ ഇരുന്ന് പ്രാക്റ്റീസ് ചെയ്യുന്ന കാര്യം ഞാനങ്ങ് വിട്ടുപോയി.
കളിയാക്കിച്ചിരിക്കലും കമന്റുകളും മുറയ്ക്ക് വന്നു.
“ചെസ്സ് കളി തോറ്റതു കൊണ്ട് കരയണ്ട..കാവിലെ പാട്ട് മൽസരത്തിൽ പിടിച്ചാ മതി..” - ഇരുളിൽ നിന്നും ഒളിയമ്പുകൾ സമദിന്റെ ചങ്കു കീറി.
“ധൈര്യമുണ്ടേൽ നേരിട്ടു മുന്നിൽ വന്ന് പറയിനെടാ..”- ശശിക്കുട്ടൻ ചീറി.
കരുക്കൾക്കിടയിൽ നിന്നും ഒരു ആജാനുബാഹു പൊങ്ങി.
“ശശിക്കുട്ടാ..ഓവറാക്കണ്ടാ..ബുദ്ധീലു മാത്രമല്ല..ശക്തീലും അവരാ മുന്നിൽ”- ഞാൻ കുട്ടനെ ഉപദേശിച്ചു
ശശിക്കുട്ടൻ അടങ്ങി.
“ഞാൻ പോണു..”- സമദ് പുറത്തെക്കിറങ്ങി.
“എങ്ങോട്ട്..പെർമിഷൻ ഇല്ലാതെ പുറത്തേക്ക് പോകൻ പാടില്ലാന്നാ”
“പോയാൽ അവന്മാരു പിടിച്ചു വിഴുങ്ങുവോ..സമദ് ഗേറ്റ് തള്ളിത്തുറന്ന് നെഞ്ചു വിരിച്ച് പുറത്തേക്കിറങ്ങി.ഞങ്ങൾ നാലു പേരും ആരും കാണാതെ മതിലു ചാടി.യാതൊരു പരിചയവുമില്ലാത്ത നഗരത്തിലൂടെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ ഞങ്ങൾ അഞ്ചു പേരും നടന്നു.വഴിയിൽ കണ്ട തട്ട് കടയിൽ കയറി ദേഷ്യം മുഴുവൻ ഭക്ഷണത്തോട് തീർത്തു.വയറു വീർത്തപ്പൊ മനസ്സ് തണുത്തു. എല്ലാവരിലും ടെൻഷൻ കെട്ടടങ്ങിയപോലെ.സമദിന്റെ ചിളിയും കരിയുമൊക്കെ, സോറി ചിരിയും കളിയുമൊക്കെ തിരിച്ചു വന്നു.നടന്ന് നടന്ന് ഏതോ ഒരു ഓലത്തിയേറ്ററിന്റെ മുന്നിലെത്തി.
”ഒരു സിനിമ അങ്ങട്ട് കണ്ടാലൊ“ - സമദ് ആക്ടീവായി.
”പിന്നല്ല..“- ഞങ്ങൾ നാലു പേരും ഒരേ സ്വരത്തിൽ.
പേരു പോലും നോക്കാതെ അകത്തേക്ക് കയറി.
ടിക്കറ്റ് കൊടുക്കുന്ന അപ്പൂപ്പനു ഞങ്ങളെ അത്ര പിടിച്ചില്ലെന്ന് തോന്നി.
”സിനിമ കാണാൻ വന്നതാണൊ“ -അപ്പൂപ്പന്റെ അനാവശ്യ ചോദ്യം.
”അല്ല..പൊറോട്ടയടിക്കാൻ വന്നതാ..“- ശശിക്കുട്ടന്റെ പതിവ് തർക്കുത്തരം.
”നീയൊക്കെ എവിടുന്നാടാ വരുന്നത്..“ -അപ്പൂപ്പൻ ചുമ്മ ചൂടാകുന്നു.
”ഗുജറാത്തീന്ന് ഒലിച്ചു വന്നതാ..തനിക്കു ടിക്കറ്റ് തന്നാ പോരേടോ..“ -ശശിക്കുട്ടൻ അടി ഇരന്നു മേടിക്കും എന്ന ഒരേ വാശിയിൽ.ശശിക്കുട്ടനെ ഞങ്ങൾ രംഗത്ത് നിന്ന് മാറ്റി.ശശിക്കുട്ടൻ നല്ല ബുദ്ധിയുള്ള കൂട്ടത്തിലാണേലും ചെല സമയങ്ങളിൽ ബ്രെയ്ൻ ഡെത്ത് സംഭവിച്ചവരെ പോലെയാണു.കലിപ്പിലാണേലും അപ്പൂപ്പൻ ടിക്കറ്റ് മുറിച്ചു തന്നു.
”സമദേ..അങ്ങേരു ടിക്കറ്റ് മുറിച്ചു തന്നതു കണ്ടോ? സ്വന്തം കിഡ്നി പറിച്ചു തരുന്ന ഒരസ്കിത ഇല്ലാരുന്നൊ?“ - ഞാൻ സമദിനോട് ചോദിച്ചു.
”ഇവിടുത്തുകാരൊക്കെ ഇങ്ങനാരിക്കും..നീ വാ..“
തീയേറ്ററിനകത്തും ആകെ ഒരു അവലക്ഷണം. അത്യാവശ്യം നിറഞ്ഞതാണേലും ആരുടെ മുഖവും കാണാൻ പറ്റുന്നില്ല. ചിലർ കുനിഞ്ഞിരിക്കുന്നു.ചിലർ സീറ്റിൽ താഴ്ന്നിരിക്കുന്നു.പകുതി തുവാല കൊണ്ട് ചിലർ മുഖം മറച്ചിരിക്കിന്നു.
സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പൊ ശശിക്കുട്ടന്റെ അത്ഭുതവും ഭയവും സന്തോഷവും സമ്മിശ്രമായ നിലവിളിയോടെ ഞങ്ങൾക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി.
”അയ്യോ..അണ്ണാ​‍ാ..എ പടം“ -ശശിക്കുട്ടൻ കീറി.
ഠിഷ്!!!
ഇപ്പഴല്ലെ ടെക്നിക് പിടികിട്ടിയത്.മര്യാദയ്ക്ക് മീശപോലും മുളയ്ക്കാത്ത ഞങ്ങളോട് ടിക്കറ്റ് അപ്പൂപ്പൻ ചൂടായതിന്റെ ഗുട്ടൻസ്.
”സമദേ..എഴുന്നേക്ക്..നമ്മക്കു പോകാം..ഇതൂടെ ആരേലും പൊക്കിയ നമ്മളു ആകെ നാറും..“ - ഞാൻ മാന്യനാവാൻ ശ്രമം നടത്തി.
.
ചവേറുകളും ചെറിയ പേടിയിലായി.
”ശരിയ സമദേട്ടാ..നമ്മക്ക് പോവാം..“ - മറ്റ് ചാവേറുകളും മൊഴിഞ്ഞു.(അവരുടെ ‘പോവാം’ എന്ന വാക്കിനു അത്ര ബലമില്ലായിരുന്നു എന്നുള്ളത് വേറെ കാര്യം..)
”ഇന്ന് കളിയിൽ തോറ്റ് നമ്മൾ നാറിയതിൽ കൂടുതൽ ഒന്നും നാറാനില്ല...എന്തായാലും പൈസ കൊടുത്തു..വേണേൽ ഇരുന്ന് കാണു..ഇല്ലേൽ കെടന്നുറങ്ങ്..“- സമദിന്റെ തേൻ മൊഴി.
സിനിമ കഴിഞ്ഞു ആകെ ചമ്മലോടെയും ഭയത്തോടെയും ഞങ്ങൾ ഇറങ്ങി.ഇന്നത്തെ ഹിന്ദി സിനിമകളും അന്നത്തെ ആ പടവും തമ്മിൽ കാര്യമായ വ്യത്യാസ്സമൊന്നുമില്ല. എന്നാലും ഇതുവരെ ഇങ്ങനൊരു അക്രമം കാണിച്ചിട്ടില്ല.
കൊറേ നേരം ആരുമൊന്നും സംസാരിച്ചില്ല.പിന്നെ മുഖത്തോട് മുഖം നോക്കി വെറുതെ ചിരിച്ചു..പിന്നെയും ചിരിച്ചു..ഒരു കണ്ട്രോളുമില്ലാതെ.കോളേജിനടുത്തുള്ള ഒരു തോടിന്റെയരുകില പുലരുവോളം ഞങ്ങൾ ഓരോന്ന് പറഞ്ഞ് ചിരിച്ച് സമയം കൊന്നു.തിരികെയെത്തിയപ്പോഴും രാക്ഷസ്സന്മാർ കണ്ണിൽ ഈർക്കിലിയും കുത്തി പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. പരമ പുച്ഛത്തോടെ അവരെ നോക്കി ഞങ്ങൾ പോയി പുതച്ച് മൂടിക്കെടന്നു. മൽസരം തുടങ്ങുന്നതിനു അഞ്ചു മിനുറ്റ് മുൻപ് എഴുന്നേറ്റ് പോയി മൽസരിക്കാനിരുന്നു.ആൾക്കാരുടെ പുച്ഛനോട്ടത്തിലും സംസാരത്തിലും ഒരു ദേഷ്യവും തോന്നിയില്ല.
”ഇന്നും മൊട്ടയിടുമോ..?“
ഒന്നാം നമ്പർ ക്യാപ്റ്റൻ വീണ്ടും ചൊറിയാൻ വന്നു.
”രണ്ട് ദിവസം കൂടിയുണ്ടല്ലോ..ലോകം ംകീഴ്മേൽ മറിയാൻ ഒരു നിമിഷം മതി മോനെ..“ -ശശിക്കുട്ടന്റെ ഓവർ കോൺഫിഡൻസ്.
”ഉവ്വാ..കാക്ക മലന്ന് പറക്കണം..“ -ചിറി കോട്ടിക്കൊണ്ട് ഒന്നാം നമ്പർ ക്യാപ്റ്റൻ രംഗം വിട്ടു.
ശശിക്കുട്ടന്റെ ആതവിശ്വാസം ഞങ്ങൾക്ക് ‘ക്ഷ’ പിടിച്ചു.എന്നാലും തോൽ വി എന്നുള്ളത് അനിവാര്യ സത്യമായി ഞങ്ങളുടെ മുന്നിലുണ്ടായിരുന്നു.കാരണം ഇന്നലെ ഞങ്ങൾ തോറ്റത് മുഴുവൻ ഏറ്റവും കുഞ്ഞു ബുദ്ധികളോടാണു. ഇനിയുള്ള കളിമുഴുവൻ ഭീകര ഘടോല്ക്കചൻ മാരോടാണു. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് റിസൽട്ടിനെ കുറിച്ച് ഒരു ടെൻഷനുമില്ലായിരുന്നു.ഒരു നഗ്മ സത്യം പങ്കു വയ്ക്കട്ടെ? ഈ ലോകത്ത് രണ്ടേ രണ്ട് പേരാണു ടെൻഷനില്ലാത്തവർ.ഒന്ന്, തോല്ക്കുനെന്നുറപ്പുള്ളവർ. രണ്ട്, ജയിക്കുമെന്നുറപ്പുള്ളവർ.ആദ്യ ശ്രേണിയിൽ പെട്ട ഞങ്ങൾ ഒരു ടെൻഷനുമില്ലാതെയാണു അന്ന് കളിച്ചത്.
ഇനി കേൾക്കാൻ പോകുന്നത് കെട്ടുകഥയേക്കാൾ ഭയാനകമായ സത്യകഥ.അന്നത്തെ ദിവസം ശശിക്കുട്ടന്റെ നാവിനെ പൊന്നാടയണിയിച്ചു കൊണ്ട് ലോകം കീഴ്മേൽ മറിഞ്ഞു..ഒരു തവണയല്ല..പല തവണ..അന്നാട്ടിലെ കാക്കകൾ മുഴുവൻ മലർന്നും ചെരിഞ്ഞും ഒടിഞ്ഞും വളഞ്ഞുമൊക്കെ പറന്നു.ബുദ്ധിജീവികളെ മുഴുവൻ മലർത്തിയടിച്ചു കൊണ്ട് സമദ് അന്നത്തെ മിന്നും താരമായി.ഞാനടക്കമുള്ള ബാക്കി ചാവേറുകൾ ഭൂരിഭാഗം വിജയിക്കുകയും ബാക്കി സമനില പിടിക്കുകയും ചെയ്തു.അത് വരെ ജയം മാത്രം കണ്ടിരുന്ന ഒന്നാം നമ്പർ ക്യാപ്റ്റനെ ശശിക്കുട്ടൻ ചാവേർ സമനിലയിൽ തളച്ചത് ഏവരെയും അത്ഭുതപ്പെടുത്തി.
അന്നത്തെ കളിയോടെ അവസാന സ്ഥാനത്ത് നിന്ന് ഞങ്ങൾ ഏഴാം സ്ഥാനത്തേക്ക് കുതിച്ചെത്തി.മറ്റ് ടീമുകളെക്കാൾ ,കളി നടത്തിപ്പുകാരേക്കാൾ അന്തം വിട്ട് അസ്ത്രപ്രജ്ഞരായി ഞങ്ങൾ അഞ്ചു പേരും തലകറങ്ങിയിരുന്നു.
”എന്താടാ ഇതൊക്കെ..?“ -സമദ് വിജയ ഷോക്കിൽ നിന്നും മുക്തനയില്ല.
”പടച്ചോന്റെ കാരുണ്യം..“ സമദ് ആകാശത്തിലേക്ക് നോക്കി.
”പടച്ചോന്റെ കൂടെ ഭഗവാൻ കൃഷ്ണന്റെ പുണ്യവുമുണ്ട്..“- ശശിക്കുട്ടൻ കുഞ്ഞു വർഗ്ഗീയവാദിയായി.
”സൈഡിൽ കർത്താവുമുണ്ടായിരുന്നു“- ഞാനും ഒട്ടും കുറച്ചില്ല.
ഞങ്ങൾ സന്തോഷം കൊണ്ട് ചിരിച്ച് മറിഞ്ഞു.
അന്ന് രാത്രിയിലും പതിവ് പോലെ ഞങ്ങൾ പുറത്തേക്കിറങ്ങി.പ്രാക്ടീസ് ചെയ്യുന്ന ബുദ്ധിജീവികളുടെ ഇടയിൽ കയറിനിന്ന് കൊണ്ട് കിരീടത്തിലെ കൊച്ചിൻ ഹനീഫയെ പോലെ കൈകൾ തെറുത്തുകയറ്റി ശശിക്കുട്ടൻ അലറി.
“ഒരുത്തനും ഒന്നും പറയാനില്ലേടാ...!!”
അന്നും ഞങ്ങൾ മതിലുചാടി..തോട്ടിൻ കരയിലിരുന്നു കത്തിവെച്ചും പരസ്പരം കളിയാക്കിയും സമയം കൊന്നൊടുക്കി.തിരിച്ചുവന്ന് സുഖമായി കിടന്നുറങ്ങി പിറ്റേന്ന് നിറഞ്ഞ മനസ്സോടെ ആശങ്കയില്ലാതെ കളിച്ചു.ഇന്നലത്തേത് സാമ്പിൾ വെടിക്കെട്ടായിരുന്നെങ്കിൽ ഇന്നത്തേത് തൃശ്ശൂർ പൂരമായിരുന്നു. ഒരു കളിയിലും തോല്ക്കുകയോ സമനില പിടിക്കുകയോ ചെയ്തില്ല.എല്ലാവരും എല്ലാകളിയിലും പൊളിച്ചടുക്കി ജയിച്ചു.മൂന്നു ദിവസത്തെ മുഴുവൻ കളികളും അവസാനിച്ചപ്പൊ ഞങ്ങളുടെ കോളേജ് മറ്റൊരു കോളേജിനോടൊപ്പം മൂന്നാം സ്ഥാനം പങ്ക് വെച്ചു (നറുക്കെടുപ്പിലൂടെ നാലാം സ്ഥാനത്തേക്ക് പോയെങ്കിലും ഞങ്ങൾക്ക് അശേഷം ദുഖം തോന്നിയില്ല). ഫീനിക്സ് പക്ഷികളെന്ന് ഞങ്ങളെ സംബോധന ചെയ്ത് അവാർഡ് ദായകൻ സംസാരിച്ചപ്പോൾ നിറഞ്ഞ കയ്യടിയിൽ ഞങ്ങൾ ധൃതംഗപുളകിതരായി നിന്നു. വ്യക്തിഗതയിനത്തിൽ സമദിനും കിട്ടി അവാർഡ്.
തിരികെ കോളെജിൽ എത്തിയ ഞങ്ങൾക്ക് ഗംഭീര സ്വീകരണം കിട്ടി.അടക്കാനാവാത്ത സന്തോഷത്തോടെ ഗെയിംസ് അധ്യാപിക ചോദിച്ചു.
“എന്നാലും മക്കളെ..എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല..അത്രേം തോറ്റ് നിന്നിട്ട് നിങ്ങളിതെങ്ങനെ...?”
വാതില്ക്കൽ ചാരി നില്ക്കുകയായിരുന്ന ശശിക്കുട്ടൻ, നഖം കൊണ്ട് ചുവരിൽ കോറി കാലുകൾ കൊണ്ട് നിലത്ത് വൃത്തം വരച്ച് നാണത്തോടെ മൊഴിഞ്ഞു.
“ഞങ്ങളൊരു സിനിമ കണ്ടു മാഡം..”

ഠിഷ്!!!
ബ്രെയിന്‍  ഡെത്ത് സംഭവിച്ച    ശശിക്കുട്ടനെ വലിച്ചു കൊണ്ട് ഞങ്ങളോടി!!

എന്ത് തന്നെയായാലും ആ മൽസരം വലിയൊരു പാഠമായിരുന്നു. ജീവിതത്തിൽ ഒരു ടെൻഷൻ വരുമ്പോ ഈ മൽസരത്തെക്കുറിച്ചും ശശിക്കുട്ടന്റെ പൊന്നണിയിച്ച വാക്കുകളും ഓർമ്മയിൽ വരും.
‘ഈ ലോകം കീഴ്മേൽ മറിയാൻ ഒരു നിമിഷം മതി മോനെ..’

(വാല്ക്കഷ്ണം : തൊട്ടടുത്ത വർഷം ഈയുള്ളവന്റെ നേതൃത്വത്തിലുള്ള ടീം കോളേജിലേക്ക് രണ്ടാം സ്ഥാനക്കരുടെ ഗപ്പ് ആദ്യമായി കൊണ്ടെത്തിച്ചു. ഇതിവിടെ ഇപ്പൊ പറയേണ്ട കാര്യമൊന്നുമില്ല..എന്നാലും വല്ലപ്പോഴും ഒരു പൊങ്ങച്ചം പറഞ്ഞില്ലേൽ..എന്താന്നറിയില്ല ഒരു സുഖമില്ല.. :) ) 

13 comments:

  1. super, palayotaththum njan chirichu marinju

    ReplyDelete
  2. രാജാവേ നമിച്ചു.....
    നല്ല രസകരമായ രീതിയിൽ എഴുതി പൊലിപ്പിച്ചു......
    ചിരിക്കുന്നതോടൊപ്പം ചിന്തിപ്പിച്ച ശശിക്കുട്ടന്‍റെ പഞ്ച് ഡയലോഗ് പൊളിച്ചു.......
    ചിരി വാരി വിതറിയ നല്ലെഴുത്തിന് നന്മകള്‍ നേരുന്നു.....

    ReplyDelete
  3. അപ്പോൾ ചിലതരം സിനിമകൾക്ക് ബുദ്ധിയെ ആജാനുബാഹുവാക്കാനുള്ള കഴിവുണ്ടെന്നു സാരം......
    വിവരണം ആസ്വദിച്ചു

    ReplyDelete
  4. രാജാവേ...................ഇങ്ങനെ ചിരിപ്പിച്ച് വശം കെടുത്താന്‍ ഞങ്ങള്‍ വായനക്കാര്‍ നിങ്ങളോട് എന്നാ തെറ്റാ ചെയ്തെ???????????????






    ചിരിച്ച് ചിരിച്ച് വശം കേട്ട്.

    ReplyDelete
  5. ഈ ചെസ്സ് മത്സരം ഓരോ നിമിഷവും ഓരോ വാക്കും ഭംഗിയോടെ ആസ്വതിച്ചു... താങ്കൾ വെറുമൊരു രാജാവല്ല , ഒരു ചക്രവർത്തി തന്നെയാണ് ഭായി... :)

    ReplyDelete
  6. കള്ളൻ. ഇത്രയൊക്കെ പറഞ്ഞിട്ട് ആ സിനിമയുടെ പേര് മാത്രം പറഞ്ഞു തന്നില്ല. ഞങ്ങളും ഒരു ഗ്രാന്റ് മാസ്റ്റർ ആകുമെന്നുള്ള പേടി കൊണ്ടാണോ? ഏതായാലും സംഭവം ഉഗ്രൻ. നന്നായി എഴുതി.രാജാവിനെ വെട്ടുന്ന സാറും സത്യം അറിയാവുന്ന ടീച്ചറും ഒക്കെ.. രസമായി.

    കറുപ്പിൽ വെളുപ്പ് വായിക്കുന്നതിനു അൽപ്പം പ്രയാസം. പിന്നെ ആവശ്യമുള്ളിടത്ത് നിറുത്തും കുത്തും ഖണ്ഡികയും ഒന്നും ഇല്ലാത്ത പോക്ക്.

    അന്ന് കോളേജിനെ രണ്ടാം സമ്മാനം വാങ്ങിയ 'കാൾസൻ' ഇപ്പോൾ ചെസ്സ്‌ കളിക്കാറുണ്ടോ? അതോ അതൊക്കെ വച്ച് കെട്ടിയോ?

    ReplyDelete
    Replies
    1. ചെസ്സ് കളിയൊക്കെ നിന്നു..ന്യൂ ജനറേഷനുമായി പിടിച്ചു നില്ക്കാൻ പറ്റുന്നില്ല :D :D

      Delete
  7. നല്ല എഴുത്ത്. ചിരിപ്പിക്കുകയും,ചിന്തിപ്പിക്കുകയും ചെയ്തു. എന്നാലും "അത്" വേണ്ടായിരുന്നു

    ReplyDelete