Sunday 22 November 2015

ഈ ലോകം ഇങ്ങനാണ് ഭായ്..

കോളേജ് കാലഘട്ടം അനുഭവങ്ങളുടെ അല്ലെങ്കിൽ ഏറ്റവും നല്ല മുഹൂർത്തങ്ങളുടെ കാലമാണു.എത്ര പറഞ്ഞാലും തീരാത്ത കഥകൾ.അതിൽ ഏറെ ഇഷ്ടപ്പെട്ട കഥ ഈ ബ്ളോഗിന്റെ പുറത്ത് കോറിയിടാം (ബ്ളോഗ് എന്നെ സംബന്ധിച്ചിടത്തോളം ഗജിനി സിനിമയിലെ നായകനാണു..ഒരിക്കലും മറക്കാതിരിക്കാൻ ബ്ളോഗാകുന്ന ബോഡിയിൽ ഞാൻ കോറിയിടുന്ന നല്ല ഓർമകൾ :))
നുമ്മട കോളേജിലെ ചെസ്സ് ടീം ലോകപ്രശസ്തമാണു.എല്ലാവർഷവും യൂണിവെർസിറ്റി മൽസരങ്ങളിൽ പങ്കെടുക്കും.കൂടെ മൽസരിക്കുന്ന പന്ത്രണ്ടു കോളേജിലെ ടീമുകളെയും കടത്തി വെട്ടിക്കൊണ്ട് അവസാന സ്ഥാനം കയ്യടക്കി വെച്ചിരിക്കുന്ന കോളേജ്.വർഷാവർഷങ്ങളായി ഈ അവസാന സ്ഥാനവും അപമാനഭാരവും ഞങ്ങൾ വേറൊരു കോളേജിനും വിട്ട് കൊടുത്തിട്ടില്ല.
പുതിയ വർഷത്തെ ചെസ് ടീമിന്റെ ക്യാപ്റ്റനായി സമദിനെയും വൈസ് ക്യാപ്റ്റനായി എന്നെയും (കാട്ടാളരിൽ കാപ്പിരി കാമദേവൻ :) )തെരഞ്ഞെടുത്തു.ശേഷം ഗെയിംസ് അധ്യാപിക ഒരു വാക്കെ പറഞ്ഞുള്ളു.
“നിങ്ങളു സമ്മാനമൊന്നും മേടിക്കേണ്ട..അവസാന സ്ഥാനത്ത് നിന്ന് ഒരു സ്ഥാനം മുകളിലോട്ട് കയറിയാ മതി..”.
വർഷാ വർഷങ്ങളായി കൊണ്ടാടുന്ന ആചാരം നിർത്തലാക്കുവാനാണു മാഡം ആവശ്യപ്പെട്ടത്.എന്തായാലും സമദ് അതംഗികരിച്ചു.സമദിന്റെയും എന്റെയും മേൽനോട്ടത്തിൽ ടീമിലേക്ക് മൂന്ന് പേരെ കൂടി തെരഞ്ഞെടുത്തു.അങ്ങനെ ഞങ്ങൾ അഞ്ചു പേരടങ്ങുന്ന ചെസ്സ് ചാവേറുകൾ ദൂരെയുള്ള മറ്റൊരു കോളേജിലേക്ക് അങ്കം കുറിക്കുവാൻ പോയി.പറയാൻ മറന്നു.കൂടെ ഒരു ചാവേറു കൂടെയുണ്ടായിരുന്നു.ഞങ്ങൾക്ക് മോറൽ സപ്പോർട്ടിനായി കൂടെ വന്ന അസ്സി.കായികാധ്യാപകൻ.
അങ്ങനെ വളരെ നേരത്തെ യാത്രയ്ക്ക് ശേഷം ഞങ്ങൾ മൽസരം നടക്കുന്ന കോളേജിലെത്തി. കോളെജിൽ തന്നെയാണു താമസ സൗകര്യവും.ഓരോ കോളെജ്കാർക്കും ഓരൊ മുറി.മൽസരം പിറ്റേന്നാണു.ചെന്ന പാടെ ഞങ്ങൾ കുളിപോലും ഉപേക്ഷിച്ച് പ്രാക്ടീസ് ആരംഭിച്ചു.ഊണും ഉറക്കവും ഉപേക്ഷിച്ചു.പാതിരാത്രിയിൽ സമദ് ഞങ്ങളെയൊക്കെ വിളിച്ചെഴുന്നേല്പ്പിച്ചു.
“എടാ..മറ്റവന്മാരൊക്കെ ഇപ്പൊ സുഖ നിദ്രയിലാണു...കമോൺ..നമുക്ക് ഒരു നിഷം പോലും കളയാതെ പ്രാക്ടീസ് ചെയ്യാം..”
വിജയശ്രീലാളിതരാവണം എന്ന ചിന്തയുണ്ടായിരുന്നത് കൊണ്ട് ഞങ്ങളൊക്കെയും ക്യാപ്റ്റന്റെ വാക്കുകളെ അനുസരിച്ചു.
“വരാന്തയിലിരുന്ന് പ്രാക്ടീസാം..അതാകുമ്പോ പ്രകൃതിയുടെ മടിത്തട്ടിലിരുന്ന്...”- സമദ് സാഹിത്യത്തിന്റെ കെട്ടഴിച്ചു.ഞങ്ങൾ പുളകിതരായി.
ശബ്ദമുണ്ടാക്കതെ വതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച അതിനേക്കാൾ പുളകമണിയിച്ചു. വരാന്തയിലിരുന്ന് നിരനിരയായി പ്രാക്ടീസ് ചെയ്യുന്ന മറ്റ് ടീമുകൾ.
“നാറികൾ..ഇവന്മാർക്കൊന്നും ഉറക്കമില്ലെ”- ഞാനും സമദും ഒരേ സമയം ചോദിച്ചു പോയി.
എന്തായാലും ഞങ്ങളും വിട്ട് കൊടുത്തില്ല.പുലരുവോളം പ്രാക്ടീസി.മാത്രവുമല്ല മറ്റൊരു കോളെജിനുമില്ലാത്ത ഒരു ‘ഭാഗ്യം’ ഞങ്ങളുടെ കൂടെയുണ്ടായിരുന്നു.ഞങ്ങളുടെ മോറൽ സപ്പോർട്ട് സാർ.ചെസ്സിനെക്കുറിച്ച് ശുഷ്കമായ അറിവേ ഉണ്ടായിരുന്നുള്ളുവെങ്കിലും സാറിന്റെ സപ്പോർട്ട് അക്ഷരാർത്ഥത്തിൽ ഭീകരമായിരുന്നു.
കളിയുടെ മൂർദ്ധന്യാവസ്ഥയിൽ സാറു അലറും.
“വെട്ടിയെറിയെടാ അവന്റെ കിങ്ങിനെ..”
“സാറെ ..കിങ്ങിനെ വെട്ടാൻ പറ്റില്ല..”- നമ്മൾ പറയും.
“പറ്റും..നിന്നെക്കൊണ്ട് പറ്റും..മനസ്സിരുത്തി ഏകാഗ്രതയോടെ കളി..നിന്നെ കൊണ്ട് പറ്റും..കമോൺ മാൻ..”
“എത്ര ഏകാഗ്രതയോടെ കളിച്ചാലും കിങ്ങിനെ വെട്ടാൻ പറ്റില്ല സാർ..അത് ചെസ്സ് കളിയിലെ നിയമമാ..”- നമ്മളു പറയും.
“ഓ..അതൊക്കെയറിയാം..എന്നാലും ശ്രമിച്ചു നോക്കുന്നതിനിപ്പോ എന്താ..” സാറു കിടന്നുരുളും.
അങ്ങനെ ആദ്യ ദിവസം പിറന്നു.
മോറൽ സാർ തലയിൽ കൈ വച്ച് അനുഗ്രഹിച്ചു.
“എന്റെ എല്ലാ പ്രാർത്ഥനയും ഊർജ്ജവും നിങ്ങളോടൊപ്പം ഉണ്ടാകും”
‘അതാണു സാർ ഞങ്ങളുടെ ഭയം“- ഞങ്ങൾ അഞ്ചു പേരും മനസ്സിൽ പറഞ്ഞു. അങ്ങനെ
ജയിക്കാനായി ജനിച്ച ഞങ്ങൾ അങ്കത്തട്ടിലേക്ക് ചാടി വീണു.പൊരിഞ്ഞ പോരാട്ടമായിരുന്നു.നിലം തൊടീച്ചില്ല..ഞങ്ങളെ എതിരാളികൾ.എല്ലാ കളികളും എറിഞ്ഞു പൊട്ടി.ആദ്യം ക്യാപ്റ്റൻ പൊട്ടി.പിന്നെ ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് മറ്റ് ചാവേറുകളും.അവസാന രണ്ട്മൽസരം എന്റേതായിരുന്നു.പ്രതീക്ഷയുടെ തിരിനാളമായി ഞാൻ കത്തി ജ്വലിച്ചു.
സമദും കോമ്രേഡ്സും എന്റെ ചുറ്റും അണി നിരന്നു.
”നീയാണു അവസാന പ്രതീക്ഷ..സ്കോർബോർഡിൽ നമ്മൾ സം പൂജ്യരായി നില്ക്കുകയാണു..“- സമദ് ചെവിയിൽ മന്ത്രിച്ചു.
പ്രതീക്ഷ ഞാൻ തെറ്റിച്ചില്ല. സത്യത്തിൽ എതിരാളികൾക്ക് എന്നെ തോല്പ്പിക്കാനായില്ല.എന്റെ ബുദ്ധിപരമായ പല നീക്കങ്ങളും കണ്ട്, വെറുത്ത് പണ്ടാരമടങ്ങി എന്റെ കിങ്ങ് ചെസ്സ് ബോർഡിൽ നിന്ന് ഇറങ്ങിപ്പോയി വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു.
അങ്ങനെ ആദ്യ ദിവസം തന്നെ ഞങ്ങൾ താരങ്ങളായി.സ്കോർബോർഡിൽ ഒന്നാമത് നിൽക്കുന്ന കോളേജിന്റെ ക്യാപ്റ്റൻ,സമദിനു ഷേക്ക് ഹാന്റ് കൊടുത്തു.
“ആദ്യമായിട്ടാ ഒരു കോളെജ്,ഫസ്റ്റ് ഡേ തന്നെ മുഴുവൻ പേരും പൊട്ടുന്നത്..കൺഗ്രാറ്റ്സ്”
അവമാനഭാരം താങ്ങാൻ വയ്യാതെ ഞങ്ങളുടെ തലകൾ തറയിൽ മുട്ടി.
ഷേക് ഹാന്റ് കാഴ്ച്ച കണ്ട് കൊണ്ടായിരുന്നു രാവിലെ കറങ്ങാൻ പോയ സപ്പോർട്ട് സാർ തിരിച്ചു വന്നത്.
കഥയറിയാതെ സാർ പുളകിതനായി.
“നിങ്ങളുതകർക്കുമെന്ന് എനിക്കറിയാരുന്നു.”
ഒരു കാര്യവുമില്ലാതെ പകുതി ഷേക് ഹാന്റ് സാറും മേടിച്ചു.
ശേഷമാണു സ്കോർബോർഡ് കണ്ടത്.
“എല്ലാ കളിയിലും നമ്മളു പൊട്ടി സാർ”- അഭിമാനത്തോടെ ടീമിലെ പ്രധാന ചാവേർ ശശിക്കുട്ടൻ മൊഴിഞ്ഞു.
സാറു രണ്ട് നിമിഷം തളർന്നിരുന്നു.പിന്നെ പൂർവാധികം ശക്തിയോടെ എഴുന്നേറ്റു.രണ്ട് ചാൽ നടന്നു.പിന്നെ എന്തോ തീരുമാനിച്ചുറപ്പിച്ചപോലെ സമദിന്റെ അടുക്കലേക്കെത്തി.കീശയിൽ നിന്ന് കാശെടുത്ത് സമദിനു നല്കിക്കൊണ്ട്പറഞ്ഞു.
“ഇത് നിങ്ങൾടെ അടുത്ത രണ്ട് ദിവസത്തേക്കുള്ള ബത്തയാണു..മൽസരം കഴിയുമ്പോ ഒരു വണ്ടി വിളിച്ചു വന്നേരെ..”
“അപ്പോ സാറു...”
“ഞാൻ..എനിക്ക്..നാട്ടിൽ ചെന്നിട്ട് അത്യാവശ്യമുണ്ട്.എനിക്ക്...കുഞ്ഞിനു.. ചെറിയ അസുഖം...”
ആറു മാസം മുൻപ് വിവാഹം കഴിഞ്ഞ സാറിനു പെട്ടന്നു കുഞ്ഞുണ്ടായതറിഞ്ഞതിൽ ഞങ്ങൾ അഭിമാനിച്ചു.അങ്ങനെ അപമാനത്തിന്റെ തീച്ചൂളയിൽ ഞങ്ങളെ ഇട്ടുകൊടുത്തിട്ടു സാറു വിദഗ്ദമായി ഊരി.
രാത്രിയായപ്പോൾ ശശിക്കുട്ടൻ ചെസ്ബോർഡും പൊക്കിപ്പിടിച്ചു കൊണ്ട് എന്റെ അരികിലെത്തി.
“പ്രാക്ടീസ്..?”
ഞാൻ സമദിനു നേരെ വിരൽ ചുണ്ടി.ശശിക്കുട്ടൻ ലാലാലാ പാടിക്കൊണ്ട് സമദിനരുകിലേക്ക് പോയി.വിശന്ന് വലഞ്ഞ സിംഹത്തിനടുക്കലേക്ക് ആട്ടിൻ കുട്ടിയെ പറഞ്ഞു വിട്ട കൃതാർത്ഥതയിൽ ഞാൻ കാത്തിരുന്നു.പ്രതീക്ഷ തെറ്റിയില്ല.ആദ്യം ചെസ്സ് കരുക്കുക്കൾ പറന്നു വീണു.പിന്നെ ചെസ്സ് ബോർഡ്..അവസാനം ശശിക്കുട്ടനും.
“നമ്മുടെ സമദേട്ടനു പ്രാന്തായിട്ടാ...”
ഭയന്ന് വിറച്ച് ശശിക്കുൻ പറഞ്ഞു.
ഇരുണ്ട മുഖത്തോടെ സമദ് വന്നു.
“പ്രാക്ടീസ്..മണ്ണാങ്കട്ട”
സമദ് സ്വന്തം തലകൊണ്ട് ചുമരിൽ നാലിടി.
“സമദേ..ഇങ്ങനെ ഇമോഷൻ ആവേണ്ട കാര്യമുണ്ടൊ?കളിയിൽ തോൽ വിയൊക്കെ സാധാരണമല്ലെ..വിട്ട് കള..” - ഞാൻ സമദിനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ശ്ശെ..എന്നാലും..ഒരു പോയന്റ് പോലും...നമ്മളെല്ലാരും തനി കൂതറകളായില്ലെ അവ്ന്മാരുടെ മുൻപിൽ..” സമദിനു നല്ല സങ്കടമുണ്ടെന്ന് എനിക്ക് മനസിയായി.
“സമദേ..വാ..നമുക്കു പുറത്തിറങ്ങി കുറച്ച് കാറ്റുകൊള്ളാം..നിന്റെ തലയൊന്ന് തണുക്കട്ടെ..”
ഞാൻ സമദിനെയും കൊണ്ട് പുറത്തേക്കിറങ്ങി. പുറത്ത് രാക്ഷസന്മാർ ഇരുന്ന് പ്രാക്റ്റീസ് ചെയ്യുന്ന കാര്യം ഞാനങ്ങ് വിട്ടുപോയി.
കളിയാക്കിച്ചിരിക്കലും കമന്റുകളും മുറയ്ക്ക് വന്നു.
“ചെസ്സ് കളി തോറ്റതു കൊണ്ട് കരയണ്ട..കാവിലെ പാട്ട് മൽസരത്തിൽ പിടിച്ചാ മതി..” - ഇരുളിൽ നിന്നും ഒളിയമ്പുകൾ സമദിന്റെ ചങ്കു കീറി.
“ധൈര്യമുണ്ടേൽ നേരിട്ടു മുന്നിൽ വന്ന് പറയിനെടാ..”- ശശിക്കുട്ടൻ ചീറി.
കരുക്കൾക്കിടയിൽ നിന്നും ഒരു ആജാനുബാഹു പൊങ്ങി.
“ശശിക്കുട്ടാ..ഓവറാക്കണ്ടാ..ബുദ്ധീലു മാത്രമല്ല..ശക്തീലും അവരാ മുന്നിൽ”- ഞാൻ കുട്ടനെ ഉപദേശിച്ചു
ശശിക്കുട്ടൻ അടങ്ങി.
“ഞാൻ പോണു..”- സമദ് പുറത്തെക്കിറങ്ങി.
“എങ്ങോട്ട്..പെർമിഷൻ ഇല്ലാതെ പുറത്തേക്ക് പോകൻ പാടില്ലാന്നാ”
“പോയാൽ അവന്മാരു പിടിച്ചു വിഴുങ്ങുവോ..സമദ് ഗേറ്റ് തള്ളിത്തുറന്ന് നെഞ്ചു വിരിച്ച് പുറത്തേക്കിറങ്ങി.ഞങ്ങൾ നാലു പേരും ആരും കാണാതെ മതിലു ചാടി.യാതൊരു പരിചയവുമില്ലാത്ത നഗരത്തിലൂടെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ ഞങ്ങൾ അഞ്ചു പേരും നടന്നു.വഴിയിൽ കണ്ട തട്ട് കടയിൽ കയറി ദേഷ്യം മുഴുവൻ ഭക്ഷണത്തോട് തീർത്തു.വയറു വീർത്തപ്പൊ മനസ്സ് തണുത്തു. എല്ലാവരിലും ടെൻഷൻ കെട്ടടങ്ങിയപോലെ.സമദിന്റെ ചിളിയും കരിയുമൊക്കെ, സോറി ചിരിയും കളിയുമൊക്കെ തിരിച്ചു വന്നു.നടന്ന് നടന്ന് ഏതോ ഒരു ഓലത്തിയേറ്ററിന്റെ മുന്നിലെത്തി.
”ഒരു സിനിമ അങ്ങട്ട് കണ്ടാലൊ“ - സമദ് ആക്ടീവായി.
”പിന്നല്ല..“- ഞങ്ങൾ നാലു പേരും ഒരേ സ്വരത്തിൽ.
പേരു പോലും നോക്കാതെ അകത്തേക്ക് കയറി.
ടിക്കറ്റ് കൊടുക്കുന്ന അപ്പൂപ്പനു ഞങ്ങളെ അത്ര പിടിച്ചില്ലെന്ന് തോന്നി.
”സിനിമ കാണാൻ വന്നതാണൊ“ -അപ്പൂപ്പന്റെ അനാവശ്യ ചോദ്യം.
”അല്ല..പൊറോട്ടയടിക്കാൻ വന്നതാ..“- ശശിക്കുട്ടന്റെ പതിവ് തർക്കുത്തരം.
”നീയൊക്കെ എവിടുന്നാടാ വരുന്നത്..“ -അപ്പൂപ്പൻ ചുമ്മ ചൂടാകുന്നു.
”ഗുജറാത്തീന്ന് ഒലിച്ചു വന്നതാ..തനിക്കു ടിക്കറ്റ് തന്നാ പോരേടോ..“ -ശശിക്കുട്ടൻ അടി ഇരന്നു മേടിക്കും എന്ന ഒരേ വാശിയിൽ.ശശിക്കുട്ടനെ ഞങ്ങൾ രംഗത്ത് നിന്ന് മാറ്റി.ശശിക്കുട്ടൻ നല്ല ബുദ്ധിയുള്ള കൂട്ടത്തിലാണേലും ചെല സമയങ്ങളിൽ ബ്രെയ്ൻ ഡെത്ത് സംഭവിച്ചവരെ പോലെയാണു.കലിപ്പിലാണേലും അപ്പൂപ്പൻ ടിക്കറ്റ് മുറിച്ചു തന്നു.
”സമദേ..അങ്ങേരു ടിക്കറ്റ് മുറിച്ചു തന്നതു കണ്ടോ? സ്വന്തം കിഡ്നി പറിച്ചു തരുന്ന ഒരസ്കിത ഇല്ലാരുന്നൊ?“ - ഞാൻ സമദിനോട് ചോദിച്ചു.
”ഇവിടുത്തുകാരൊക്കെ ഇങ്ങനാരിക്കും..നീ വാ..“
തീയേറ്ററിനകത്തും ആകെ ഒരു അവലക്ഷണം. അത്യാവശ്യം നിറഞ്ഞതാണേലും ആരുടെ മുഖവും കാണാൻ പറ്റുന്നില്ല. ചിലർ കുനിഞ്ഞിരിക്കുന്നു.ചിലർ സീറ്റിൽ താഴ്ന്നിരിക്കുന്നു.പകുതി തുവാല കൊണ്ട് ചിലർ മുഖം മറച്ചിരിക്കിന്നു.
സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പൊ ശശിക്കുട്ടന്റെ അത്ഭുതവും ഭയവും സന്തോഷവും സമ്മിശ്രമായ നിലവിളിയോടെ ഞങ്ങൾക്ക് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടി.
”അയ്യോ..അണ്ണാ​‍ാ..എ പടം“ -ശശിക്കുട്ടൻ കീറി.
ഠിഷ്!!!
ഇപ്പഴല്ലെ ടെക്നിക് പിടികിട്ടിയത്.മര്യാദയ്ക്ക് മീശപോലും മുളയ്ക്കാത്ത ഞങ്ങളോട് ടിക്കറ്റ് അപ്പൂപ്പൻ ചൂടായതിന്റെ ഗുട്ടൻസ്.
”സമദേ..എഴുന്നേക്ക്..നമ്മക്കു പോകാം..ഇതൂടെ ആരേലും പൊക്കിയ നമ്മളു ആകെ നാറും..“ - ഞാൻ മാന്യനാവാൻ ശ്രമം നടത്തി.
.
ചവേറുകളും ചെറിയ പേടിയിലായി.
”ശരിയ സമദേട്ടാ..നമ്മക്ക് പോവാം..“ - മറ്റ് ചാവേറുകളും മൊഴിഞ്ഞു.(അവരുടെ ‘പോവാം’ എന്ന വാക്കിനു അത്ര ബലമില്ലായിരുന്നു എന്നുള്ളത് വേറെ കാര്യം..)
”ഇന്ന് കളിയിൽ തോറ്റ് നമ്മൾ നാറിയതിൽ കൂടുതൽ ഒന്നും നാറാനില്ല...എന്തായാലും പൈസ കൊടുത്തു..വേണേൽ ഇരുന്ന് കാണു..ഇല്ലേൽ കെടന്നുറങ്ങ്..“- സമദിന്റെ തേൻ മൊഴി.
സിനിമ കഴിഞ്ഞു ആകെ ചമ്മലോടെയും ഭയത്തോടെയും ഞങ്ങൾ ഇറങ്ങി.ഇന്നത്തെ ഹിന്ദി സിനിമകളും അന്നത്തെ ആ പടവും തമ്മിൽ കാര്യമായ വ്യത്യാസ്സമൊന്നുമില്ല. എന്നാലും ഇതുവരെ ഇങ്ങനൊരു അക്രമം കാണിച്ചിട്ടില്ല.
കൊറേ നേരം ആരുമൊന്നും സംസാരിച്ചില്ല.പിന്നെ മുഖത്തോട് മുഖം നോക്കി വെറുതെ ചിരിച്ചു..പിന്നെയും ചിരിച്ചു..ഒരു കണ്ട്രോളുമില്ലാതെ.കോളേജിനടുത്തുള്ള ഒരു തോടിന്റെയരുകില പുലരുവോളം ഞങ്ങൾ ഓരോന്ന് പറഞ്ഞ് ചിരിച്ച് സമയം കൊന്നു.തിരികെയെത്തിയപ്പോഴും രാക്ഷസ്സന്മാർ കണ്ണിൽ ഈർക്കിലിയും കുത്തി പ്രാക്ടീസ് ചെയ്യുന്നുണ്ടായിരുന്നു. പരമ പുച്ഛത്തോടെ അവരെ നോക്കി ഞങ്ങൾ പോയി പുതച്ച് മൂടിക്കെടന്നു. മൽസരം തുടങ്ങുന്നതിനു അഞ്ചു മിനുറ്റ് മുൻപ് എഴുന്നേറ്റ് പോയി മൽസരിക്കാനിരുന്നു.ആൾക്കാരുടെ പുച്ഛനോട്ടത്തിലും സംസാരത്തിലും ഒരു ദേഷ്യവും തോന്നിയില്ല.
”ഇന്നും മൊട്ടയിടുമോ..?“
ഒന്നാം നമ്പർ ക്യാപ്റ്റൻ വീണ്ടും ചൊറിയാൻ വന്നു.
”രണ്ട് ദിവസം കൂടിയുണ്ടല്ലോ..ലോകം ംകീഴ്മേൽ മറിയാൻ ഒരു നിമിഷം മതി മോനെ..“ -ശശിക്കുട്ടന്റെ ഓവർ കോൺഫിഡൻസ്.
”ഉവ്വാ..കാക്ക മലന്ന് പറക്കണം..“ -ചിറി കോട്ടിക്കൊണ്ട് ഒന്നാം നമ്പർ ക്യാപ്റ്റൻ രംഗം വിട്ടു.
ശശിക്കുട്ടന്റെ ആതവിശ്വാസം ഞങ്ങൾക്ക് ‘ക്ഷ’ പിടിച്ചു.എന്നാലും തോൽ വി എന്നുള്ളത് അനിവാര്യ സത്യമായി ഞങ്ങളുടെ മുന്നിലുണ്ടായിരുന്നു.കാരണം ഇന്നലെ ഞങ്ങൾ തോറ്റത് മുഴുവൻ ഏറ്റവും കുഞ്ഞു ബുദ്ധികളോടാണു. ഇനിയുള്ള കളിമുഴുവൻ ഭീകര ഘടോല്ക്കചൻ മാരോടാണു. അത് കൊണ്ട് തന്നെ ഞങ്ങൾക്ക് റിസൽട്ടിനെ കുറിച്ച് ഒരു ടെൻഷനുമില്ലായിരുന്നു.ഒരു നഗ്മ സത്യം പങ്കു വയ്ക്കട്ടെ? ഈ ലോകത്ത് രണ്ടേ രണ്ട് പേരാണു ടെൻഷനില്ലാത്തവർ.ഒന്ന്, തോല്ക്കുനെന്നുറപ്പുള്ളവർ. രണ്ട്, ജയിക്കുമെന്നുറപ്പുള്ളവർ.ആദ്യ ശ്രേണിയിൽ പെട്ട ഞങ്ങൾ ഒരു ടെൻഷനുമില്ലാതെയാണു അന്ന് കളിച്ചത്.
ഇനി കേൾക്കാൻ പോകുന്നത് കെട്ടുകഥയേക്കാൾ ഭയാനകമായ സത്യകഥ.അന്നത്തെ ദിവസം ശശിക്കുട്ടന്റെ നാവിനെ പൊന്നാടയണിയിച്ചു കൊണ്ട് ലോകം കീഴ്മേൽ മറിഞ്ഞു..ഒരു തവണയല്ല..പല തവണ..അന്നാട്ടിലെ കാക്കകൾ മുഴുവൻ മലർന്നും ചെരിഞ്ഞും ഒടിഞ്ഞും വളഞ്ഞുമൊക്കെ പറന്നു.ബുദ്ധിജീവികളെ മുഴുവൻ മലർത്തിയടിച്ചു കൊണ്ട് സമദ് അന്നത്തെ മിന്നും താരമായി.ഞാനടക്കമുള്ള ബാക്കി ചാവേറുകൾ ഭൂരിഭാഗം വിജയിക്കുകയും ബാക്കി സമനില പിടിക്കുകയും ചെയ്തു.അത് വരെ ജയം മാത്രം കണ്ടിരുന്ന ഒന്നാം നമ്പർ ക്യാപ്റ്റനെ ശശിക്കുട്ടൻ ചാവേർ സമനിലയിൽ തളച്ചത് ഏവരെയും അത്ഭുതപ്പെടുത്തി.
അന്നത്തെ കളിയോടെ അവസാന സ്ഥാനത്ത് നിന്ന് ഞങ്ങൾ ഏഴാം സ്ഥാനത്തേക്ക് കുതിച്ചെത്തി.മറ്റ് ടീമുകളെക്കാൾ ,കളി നടത്തിപ്പുകാരേക്കാൾ അന്തം വിട്ട് അസ്ത്രപ്രജ്ഞരായി ഞങ്ങൾ അഞ്ചു പേരും തലകറങ്ങിയിരുന്നു.
”എന്താടാ ഇതൊക്കെ..?“ -സമദ് വിജയ ഷോക്കിൽ നിന്നും മുക്തനയില്ല.
”പടച്ചോന്റെ കാരുണ്യം..“ സമദ് ആകാശത്തിലേക്ക് നോക്കി.
”പടച്ചോന്റെ കൂടെ ഭഗവാൻ കൃഷ്ണന്റെ പുണ്യവുമുണ്ട്..“- ശശിക്കുട്ടൻ കുഞ്ഞു വർഗ്ഗീയവാദിയായി.
”സൈഡിൽ കർത്താവുമുണ്ടായിരുന്നു“- ഞാനും ഒട്ടും കുറച്ചില്ല.
ഞങ്ങൾ സന്തോഷം കൊണ്ട് ചിരിച്ച് മറിഞ്ഞു.
അന്ന് രാത്രിയിലും പതിവ് പോലെ ഞങ്ങൾ പുറത്തേക്കിറങ്ങി.പ്രാക്ടീസ് ചെയ്യുന്ന ബുദ്ധിജീവികളുടെ ഇടയിൽ കയറിനിന്ന് കൊണ്ട് കിരീടത്തിലെ കൊച്ചിൻ ഹനീഫയെ പോലെ കൈകൾ തെറുത്തുകയറ്റി ശശിക്കുട്ടൻ അലറി.
“ഒരുത്തനും ഒന്നും പറയാനില്ലേടാ...!!”
അന്നും ഞങ്ങൾ മതിലുചാടി..തോട്ടിൻ കരയിലിരുന്നു കത്തിവെച്ചും പരസ്പരം കളിയാക്കിയും സമയം കൊന്നൊടുക്കി.തിരിച്ചുവന്ന് സുഖമായി കിടന്നുറങ്ങി പിറ്റേന്ന് നിറഞ്ഞ മനസ്സോടെ ആശങ്കയില്ലാതെ കളിച്ചു.ഇന്നലത്തേത് സാമ്പിൾ വെടിക്കെട്ടായിരുന്നെങ്കിൽ ഇന്നത്തേത് തൃശ്ശൂർ പൂരമായിരുന്നു. ഒരു കളിയിലും തോല്ക്കുകയോ സമനില പിടിക്കുകയോ ചെയ്തില്ല.എല്ലാവരും എല്ലാകളിയിലും പൊളിച്ചടുക്കി ജയിച്ചു.മൂന്നു ദിവസത്തെ മുഴുവൻ കളികളും അവസാനിച്ചപ്പൊ ഞങ്ങളുടെ കോളേജ് മറ്റൊരു കോളേജിനോടൊപ്പം മൂന്നാം സ്ഥാനം പങ്ക് വെച്ചു (നറുക്കെടുപ്പിലൂടെ നാലാം സ്ഥാനത്തേക്ക് പോയെങ്കിലും ഞങ്ങൾക്ക് അശേഷം ദുഖം തോന്നിയില്ല). ഫീനിക്സ് പക്ഷികളെന്ന് ഞങ്ങളെ സംബോധന ചെയ്ത് അവാർഡ് ദായകൻ സംസാരിച്ചപ്പോൾ നിറഞ്ഞ കയ്യടിയിൽ ഞങ്ങൾ ധൃതംഗപുളകിതരായി നിന്നു. വ്യക്തിഗതയിനത്തിൽ സമദിനും കിട്ടി അവാർഡ്.
തിരികെ കോളെജിൽ എത്തിയ ഞങ്ങൾക്ക് ഗംഭീര സ്വീകരണം കിട്ടി.അടക്കാനാവാത്ത സന്തോഷത്തോടെ ഗെയിംസ് അധ്യാപിക ചോദിച്ചു.
“എന്നാലും മക്കളെ..എനിക്കങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല..അത്രേം തോറ്റ് നിന്നിട്ട് നിങ്ങളിതെങ്ങനെ...?”
വാതില്ക്കൽ ചാരി നില്ക്കുകയായിരുന്ന ശശിക്കുട്ടൻ, നഖം കൊണ്ട് ചുവരിൽ കോറി കാലുകൾ കൊണ്ട് നിലത്ത് വൃത്തം വരച്ച് നാണത്തോടെ മൊഴിഞ്ഞു.
“ഞങ്ങളൊരു സിനിമ കണ്ടു മാഡം..”

ഠിഷ്!!!
ബ്രെയിന്‍  ഡെത്ത് സംഭവിച്ച    ശശിക്കുട്ടനെ വലിച്ചു കൊണ്ട് ഞങ്ങളോടി!!

എന്ത് തന്നെയായാലും ആ മൽസരം വലിയൊരു പാഠമായിരുന്നു. ജീവിതത്തിൽ ഒരു ടെൻഷൻ വരുമ്പോ ഈ മൽസരത്തെക്കുറിച്ചും ശശിക്കുട്ടന്റെ പൊന്നണിയിച്ച വാക്കുകളും ഓർമ്മയിൽ വരും.
‘ഈ ലോകം കീഴ്മേൽ മറിയാൻ ഒരു നിമിഷം മതി മോനെ..’

(വാല്ക്കഷ്ണം : തൊട്ടടുത്ത വർഷം ഈയുള്ളവന്റെ നേതൃത്വത്തിലുള്ള ടീം കോളേജിലേക്ക് രണ്ടാം സ്ഥാനക്കരുടെ ഗപ്പ് ആദ്യമായി കൊണ്ടെത്തിച്ചു. ഇതിവിടെ ഇപ്പൊ പറയേണ്ട കാര്യമൊന്നുമില്ല..എന്നാലും വല്ലപ്പോഴും ഒരു പൊങ്ങച്ചം പറഞ്ഞില്ലേൽ..എന്താന്നറിയില്ല ഒരു സുഖമില്ല.. :) ) 

Friday 13 November 2015

സതി (കാഴ്ചകൾ,കഥാപാത്രങ്ങൾ)


യാത്രകൾ പലപ്പോഴും ചെന്നെത്തിയിരുന്നത് അനാഥമന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലുമായിരുന്നു.നല്ല മനസ്സെന്ന തോന്നൽ സ്വയം ഉണ്ടാക്കിയെടുക്കുവാനോ അതോ ദുരന്ത ജീവിതങ്ങളെ നേരിട്ടു കാണുമ്പോഴുണ്ടാകുന്ന സുഖകരമായ അസ്വസ്ഥതയെ ആസ്വദിക്കുകയെന്ന സാഡിസ്റ്റ് ചിന്തയൊ? ഒന്നെനിക്കറിയാം.ഏതൊരാളുടെയും തീക്ഷ്ണമായ അനുഭവങ്ങളെ നല്ലതൊ ചീത്തയൊ എന്ന വേർത്തിരിവില്ലാതെ അടുത്തറിയുവാൻ എനിക്കേറെ തല്പര്യമാണു.
സതിയെ കാണുന്നതും അങ്ങനെയൊരു യാത്രയിലാണു. വൃദ്ധസദനത്തിൽ നിന്നും തൊട്ടടുത്തുള്ള ഒരു കൂരയിലേക്ക് ഞങ്ങളെ സിസ്റ്റർ കൂട്ടിക്കൊണ്ട് വന്നപ്പോൾ,അനാഥ വാർദ്ധക്യത്തേക്കാൾ വലിയ ശാപം എന്തുണ്ട് എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ.
വാതിൽ തുറന്ന് രണ്ട് മൂന്ന് സ്ത്രീകൾ ഇറങ്ങി വന്നു.
“ശരീരം വിറ്റ് ജീവിച്ചിരുന്നവരാണു...” -സിസ്റ്റർ പറഞ്ഞു.
കുഴിഞ്ഞ കണ്ണുകൾ.മെലിഞ്ഞ ശരീരങ്ങൾ.
ബാംഗ്ലൂർ നഗരത്തിന്റെ ഒരു രാത്രി യാത്രയിലാണു ആദ്യമായി ശരീരം വിറ്റ് നടക്കുന്നവരെ കാണുന്നത്.എം.ജി റോഡിന്റെ വഴി വിളക്കുകളില്ലാത്ത മൂലകളിൽ നിറം കൂടിയ സാരികളുമായി നില്ക്കുന്ന അവരെ ചൂണ്ടിക്കാണിച്ചു കൊണ്ട് കൂട്ടുകാരൻ പറഞ്ഞു
“ഇതൊക്കെ മറ്റേ ടീമാണു..”
വഴിയൊരത്ത് നിരത്തി വെച്ചിരിക്കുന്ന കളിപ്പാട്ടങ്ങളെ നോക്കുന്ന കൊച്ചുകുഞ്ഞിന്റെ കൗതുകത്തോടെ ,ട്രാഫിക് ജാമിൽ പെട്ടു നില്കുന്ന കാറിൽ നിന്ന് ഞാൻ ‘മറ്റേ ടീമിനെ ’ കണ്ടു.
അടുത്ത നിമിഷം വലിയൊരു നിലവിളിയോടെ അവരൊക്കെയും ചിതറിയോടി.കനത്ത ലാത്തികൾ അവരുടെ പുറത്ത് വീഴുന്നത് നേർത്ത ഇരുട്ടിലും കണ്ടു.കാറുകൾക്കിടയിൽ നിലവിളികൾ പൊലിഞ്ഞു തീർന്നു.
“ഇത് പതിവാ..പോലീസു വന്ന് അടിച്ച് പുറം പൊളിക്കും.ഒരു കാര്യവുമില്ല..കുറച്ചു കഴിയുമ്പൊ എല്ലാം ദേ..പിന്നേം അവിടെത്തും.” -നഗരത്തിന്റെ മറ്റൊരു മുഖം.
വെറുപ്പിൽ നിറഞ്ഞ ആദ്യകൗതുകം ചങ്കിൽ കോറിയിട്ട ഒരു വേദനയായി മാറുവാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല.എന്തായാലെന്ത്?എല്ലാം മനുഷ്യ ജീവികളല്ലെ.(അവരെ പറ്റി ഒരു documentary എടുക്കണമെന്നുള്ളത് ഇപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുന്നു.)
പിന്നീടുള്ള യാത്രകളിലും വഴിയോരത്ത് നിരന്ന് നില്ക്കുന്ന മറ്റേടീമിനെ കണ്ടിട്ടുണ്ട്.സഹതാപമല്ലാതെ മറ്റൊരു വികാരവും അവരോട് തോന്നിയിട്ടുമില്ല.
പണത്തിനു വേണ്ടി ഐ.ടി. കമ്പനികളിൽ തലച്ചോറു വില്ക്കുന്ന ഞങ്ങളും അതേ പണത്തിനു വേണ്ടി വഴിയോരങ്ങളിൽ ശരീരം വില്ക്കുന്ന നിങ്ങളും ഒരേ സഹതാപമർഹിക്കുന്നു.
ഒരു കൊച്ചു പെൺകുട്ടിയുടെ ചിരികളികൾ ഓർമ്മകളിൽ നിന്നും പിടിച്ചുണർത്തി.സിസ്റ്ററുടെ ഒക്കത്തിരിക്കുന്ന ഒരു കുസൃതി.
“സതിയുടെ കുഞ്ഞാ..”- സിസ്റ്റർ പറഞ്ഞു.
സിസ്റ്റർ സതിയെ പേരുനീട്ടി വിളിച്ചു.
കൂരയുടെ ഏതോ മുറിയിൽ നിന്ന് വിളികേട്ടുകൊണ്ട് സതി ഇറങ്ങി വന്നു.

വിളറിയ വെളുപ്പിലും സതി അതീവ സുന്ദരിയായിരുന്നു.ഇവരെങ്ങനെ ഈയൊരു കൂട്ടത്തിനെ ഭാഗമായി എന്ന് വെറുതെ ചിന്തിച്ചു.സതി കൈകൾ കൂപ്പി വന്ദനമറിയിച്ചു.ഞാനും തിരികെ കൈകൾ കൂപ്പി.
“സതി ഒരു എയ്ഡ്സ് രോഗിയാണു..”- സിസ്റ്റർ സതിയെ പരിചയപ്പെടുത്തിയ രീതി എന്നിൽ അമ്പരപ്പും ഞെട്ടലും ഒരുപോലുണ്ടാക്കി.
വേദനയിൽ തീർത്ത മറ്റൊരു കഥാപാത്രം എന്റെ മുന്നിൽ ജനിക്കുന്നു.
“സതി നല്ല കുടുംബത്തിൽ പിറന്നതാ..”-സിസ്റ്റർ
“പിന്നെ..നിങ്ങൾക്കെങ്ങനെ..??”- മുറിവുകളിൽ കുത്തിയാഴ്ത്തി കഥകൾ കണ്ടെത്താൻ ഞാൻ ക്രൂരമായി ശ്രമിച്ചു.
സതി എന്നെ നിർവികാരമായി നോക്കുക മാത്രം ചെയ്തു.
“ഭർത്താവ് കൊടുത്തതാ..”- സിസ്റ്ററാണു ഉത്തരം നല്കിയത്.
“എന്നിട്ടയാളെവിടെ..?”
സതിയുടെ നോട്ടത്തിനു ഒരു മാറ്റവുമില്ല.
“അയാളു പോയി..”- സിസ്റ്റർ.
‘എങ്ങോട്ട്’ എന്ന ചോദ്യത്തിനു പ്രസക്തിയില്ലാത്തതിനാൽ ചോദിച്ചില്ല. ചോദിച്ചാൽ തന്നെയും സതി സംസാരിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു.
സതിയുടെ കുഞ്ഞ് എന്റെ കാല്ക്കൽ മുട്ടിയുരുമ്മി നിന്നു. വല്ലാത്തൊരു ഭയം എനിക്ക് തോന്നി എന്നുള്ളത് സത്യം സത്യമായി ഞാൻ പറഞ്ഞു കൊള്ളട്ടെ(എനിക്ക് മാത്രമല്ല..എന്റെ കൂടെയുണ്ടായിരുന്നവരിലും) .എയ്ഡ്സ് എന്ന ഭീകര രോഗത്തിന്റെ സന്താനമെന്ന് എന്റെ മനസ് പറഞ്ഞു.കാലുകൾ വലിച്ചില്ലെങ്കിലും വല്ലാത്തൊരു ഭാവത്തോടെയായിരിക്കണം ഞാനാ കുഞ്ഞിനെ നോക്കിയത്. 

ആദ്യമായി സതി സംസാരിച്ചതപ്പോഴാണു.അതും അതീവ ദയനീയമായി.
“കുഞ്ഞിനു എയ്ഡ്സില്ല..അവൾക്ക് ഒരു കുഴപ്പവുമില്ല..”
സിസ്റ്റർ അത് ശരിവെച്ചുകൊണ്ട് എന്നെ നോക്കി.
എന്റെ ചിന്തകളിൽ എനിക്ക് അതീവ കുറ്റബോധം തോന്നി.കുഞ്ഞിനെ വാരിയെടുത്തു കൊണ്ട് ഞാൻ പറഞ്ഞു.
“എയ്ഡ്സ് എന്ന രോഗത്തെ കുറിച്ചും അതെങ്ങനെ പകരും എന്നതിനെക്കുറിച്ചും എനിക്ക് വ്യക്തമായി അറിയാം സതി..”
ശേഷം കുഞ്ഞിനെ ഞാൻ ചേർത്ത് പിടിച്ചപ്പോൾ സതിയിൽ ആദ്യമായി ചിരിയുടെ നേർത്ത അലകൾ ഞാൻ കണ്ടു.
കുഞ്ഞ് ഊർന്നിറങ്ങി  സതിയുടെ അടുക്കലേക്കോടി.
ആയുസ്സ് എണ്ണപ്പെട്ട ഒരാളുടെ വേദന അവരുടെ മുഖത്തുണ്ടായിരുന്നില്ല
കയ്യിലവശേഷിച്ചിരുന്ന ചോക്ളേറ്റ് സതിയ്ക്ക് നല്കി.അവരത് സന്തോഷ പൂർവ്വം മേടിച്ച് ഏവർക്കും പകുത്ത് നല്കി.
ശേഷം കൂടെ ചെല്ലാൻ കരഞ്ഞ കുഞ്ഞിനെ കണ്ടില്ലെന്ന് നടിച്ച് അകത്തേക്ക് പോയി.
കുഞ്ഞിനെ വാരിയെടുത്ത് പുറത്തേക്ക് നടക്കുമ്പോൾ സിസ്റ്റർ പറഞ്ഞു.
“ഒക്കെ അറിയാമെങ്കിലും ഒരു പരിധിയിൽ കൂടുതൽ അവളാ കുഞ്ഞിനെ അടുപ്പിക്കാറില്ല.അവളിലെ അമ്മയിലെ അതീവ ശ്രദ്ധ,വാൽസല്യം..കുഞ്ഞിനെക്കാൾ ഉച്ചത്തിൽ അവൾ നെഞ്ച് പൊട്ടി കരയുന്നുണ്ടാവാം."


സതിയുടെ ജീവിത കഥകൾ കൂടുതല്‍ അറിയണമെന്ന് ആഗ്രഹമുണ്ടായിരുന്നു.പക്ഷെ ഒന്നും ചോദിച്ചില്ല. ചില കഥകളും കഥാപാത്രങ്ങളും ഒന്നും പറയാതെ ഇടയിൽ വച്ചു പിരിഞ്ഞു പോകുന്നതും നേരത്തെ പറഞ്ഞ സുഖകരമായ ഒരസ്വസ്ഥതയാണു. 


                                                                    *   *   *

(സതി അവൾക്ക് ഞാനിട്ട പേരാണു. ഭർത്താവൊരുക്കിയ തീക്കുണ്ഡത്തിൽ ചാടി മരിക്കാൻ വിധിക്കപ്പെട്ടവളെ മറ്റെന്ത് പേരിട്ട് വിളിക്കണം?) 

Sunday 6 September 2015

പേരിടാനാവാത്ത ചിത്രം




ഒരു ചിത്രം ..അതെന്നെ അലോസരപ്പെടുത്തുവാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കുറച്ചായി.വർണ്ണ ശബളമായ കുട്ടിയുടുപ്പുമണിഞ്ഞ് തിരമാലകളുടെ താരാട്ട് പാട്ടിൽ ലയിച്ച് മണൽതരികളിൽ തുടുത്തകവിളുകളമർത്തി, ഐലാൻ കുർദി നിന്റെ മരണ ചിത്രം. കണ്ണുകൾ തുറന്നു പിടിച്ചാലും ഇറുക്കിയടച്ചാലും ഈയൊരു ചിത്രം മാത്രം. നിദ്രയുടെ,അല്ലെങ്കിൽ പിണക്കത്തിന്റെ, ഓമനത്തം തുളുമ്പുന്ന ഈയൊരു ശരീര ഭാഷ ഒരുപാട് കുഞ്ഞുങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട്.പക്ഷെ അവരൊക്കെയും ഉറക്കമുണർന്ന് നിറപുഞ്ചിരി ഈ ലോകത്തിനു സമ്മാനിച്ചിട്ടുണ്ട്.പക്ഷെ ഐലാൻ നീമാത്രം ഒരിക്കലുമുണരാത്ത നിദ്രയിൽ നിസ്സഹായനായി കിടക്കുന്നു.

കെട്ടുകഥയല്ലിത്, സാഹിത്യ സൃഷ്ടിയുമല്ല.ഇന്നലെ, ഇരുളടഞ്ഞ രാത്രിയിലെപ്പോഴൊ, ഭയപ്പെടുത്തുന്ന ഒരു സ്വപ്നം കണ്ടു.വലിയ മാളികയുടെ ജനലഴികളിലൂടെ ഒരു നനുനനുത്ത പുലരി.റോഡിൽ നിറയെ മഞ്ഞ ജമന്തിപ്പൂക്കൾ. ഇന്നെന്താഘോഷം എന്ന് ചിന്തിച്ചിരിക്കെ വഴിയോരങ്ങളിൽ ആളുകൾ കൂടിതുടങ്ങി.പിന്നെ സൂചി കുത്തുവാനിടമില്ലാത്തവണ്ണം ജനസാഗരം.പാദങ്ങൾക്കടിയിൽ പെട്ട് ഞെരിഞ്ഞമരുന്ന ജമന്തിപ്പൂക്കൾ.ഉയരുന്ന നിലവിളികൾ,നിശബ്ദമായ തേങ്ങലുകൾ.ഒരു കൈകുഞ്ഞിന്റെ ശവമഞ്ചലുമേന്തി ഒരു കൂട്ടർ ആ തിരക്കിലൂടെ പതിയെ നീങ്ങുന്നു.വേദനയോടെ നോക്കി നില്ക്കെ, അതിനു പിന്നിൽ മറ്റൊരു കുഞ്ഞിന്റെ മഞ്ചൽ..അതിനു പിന്നിൽ മറ്റൊന്ന്..പത്ത്..നൂറ​‍്..ആയിരം..എണ്ണിയാലൊടുങ്ങാത്ത ശവമഞ്ചലുകൾ.എല്ലാത്തിലും വെള്ളത്തുണിയിൽ പൊതിഞ്ഞ കുഞ്ഞുങ്ങൾ മാത്രം.ഒന്നുമറിയാതെ, കണ്ണുകളടച്ച് ദൈവിക സൗന്ദര്യത്തിൽ അവർ.എന്റെ ഹൃദയമിടിപ്പിനു കട്ടികൂടി,രോദനം തൊണ്ടയിൽ കുടുങ്ങി.ഒക്കെയും എനിക്ക് പരിചിതരായ കുഞ്ഞുങ്ങൾ.ഉറ്റവരുടെ, ഉടയവരുടെ, സുഹൃത്തുക്കളുടെ.ഇരുണ്ട പുലരിയിൽ അവർ മുന്നോട്ടൊഴുകുന്നു.
‘എന്താണു സംഭവിച്ചത്??’
.ആരും കേൾക്കാത്ത നിലവിളിയിൽ ഞാൻ ജനൽ ചില്ലുകളിൽ  ആഞ്ഞടിച്ചു കൊണ്ടേയിരുന്നു.
‘ഞങ്ങൾ പ്രതിഷേധിക്കുകയാണു..ഇനിയൊരിക്കലും ഞങ്ങൾ തിരികെ വരില്ല..ഞങ്ങൾ പ്രതിഷേധിക്കുകയാണു..’   കണ്ണുകൾ തുറക്കാതെ ,ചുണ്ടുകളനക്കാതെ,ഒളിപ്പിച്ചു വെച്ച കള്ള ചിരികളോടെ, മരിച്ച കുഞ്ഞുങ്ങൾ ഒരേ സ്വരത്തിൽ എന്നോട് സംസാരിക്കുന്നു.
ഉറക്കെ കരഞ്ഞു കൊണ്ട് ,ഒരിക്കലും തുറക്കാത്ത ജനൽ പാളികളിൽ ഞാൻ ആഞ്ഞടിച്ച് കൊണ്ടേയിരുന്നു.
‘അവർ ഉറങ്ങുകയാണു..നമ്മളെ പറ്റിക്കുകയാണു..ആ കുഞ്ഞുങ്ങൾ മരിച്ചിട്ടില്ല..അവരൊക്കെയും നമ്മളെ പറ്റിക്കുകയാണു’ -വിളിച്ചു പറയാൻ ശ്രമിച്ചതൊക്കെയും തൊണ്ടയിൽ കുരുങ്ങിക്കിടന്നു.സംസാരശേഷിയില്ലാത്തവന്റെ വിലാപം പോലെ അവയെന്നെ വീർപ്പുമുട്ടിച്ചു.
പ്രിയപ്പെട്ട കുഞ്ഞുങ്ങളെ ഓരോരുത്തരെയും ഞാൻ പേരു ചൊല്ലി വിളിച്ചു.കുഞ്ഞു പിടിവാശിയെന്ന പോൽ ആരുമാരും കണ്ണു തുറന്നില്ല.‘ഇനി ഞങ്ങൾ തിരികെ വരില്ല’ ആ വാക്കുകൾ മാത്രം എല്ലായിടത്തും അലയടിച്ചു കൊണ്ടേയിരുന്നു.
നിസ്സഹായതയിൽ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.കാഴ്ചകളൊക്കെയും മറഞ്ഞു.കാഴ്ചകൾ വീണ്ടും തെളിഞ്ഞപ്പോൾ വഴി വിജനമായിരുന്നു. ചതഞ്ഞരഞ്ഞ ജമന്തിപ്പൂവുകൾക്ക് മുകളിൽ കുഞ്ഞുടുപ്പുകൾ, പല വർണ്ണത്തിലുള്ള കുഞ്ഞു ചെരിപ്പുകൾ, കളിക്കോപ്പുകൾ, നന്നെ ചെറിയ വളപ്പൊട്ടുകൾ.എല്ലാം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ഭ്രാന്തമായി അവയൊക്കെയും ചികഞ്ഞു മാറ്റിയപ്പോൾ മുഷ്ടി ചുരുട്ടിയ ഒരു കുഞ്ഞു കൈ തെളിഞ്ഞു വന്നു.  ഞെട്ടിത്തെറിച്ച് ഞാൻ ഉണർന്നു, എന്റെ സ്വപ്നത്തിൽ നിന്നും. ആരുടേതായിരുന്നു ആ കൈകൾ?ഐലാൻ നിന്റേതോ? 

അതോ എന്റെ പൊന്നോമനകളുടേത്? അറിയില്ല.ഉണർന്നെഴുന്നേറ്റപ്പോഴും സിരകളെ മരവിപ്പിച്ച് ആ സ്വപ്നത്തിന്റെ തിരുശേഷിപ്പ് എന്നിൽ ബാക്കി കിടപ്പുണ്ടായിരുന്നു.ഇരുട്ടിലേക്ക് നോക്കുവാൻ എന്റെ ഈ പ്രായത്തിലും ഞാൻ ഭയപ്പെട്ടു എന്ന് ലജ്ജയോടെ പറയട്ടെ..  

ഐലാൻ ,പിണങ്ങിയെന്ന മട്ടിലുള്ള നിന്റെയീ കിടപ്പ് ഒരു മരണ ചിത്രമായി കാണുവാൻ എനിക്ക് 

സാധിക്കുന്നില്ല. ഒരു പ്രതിഷേധമായി കാണുവാനാണെനിക്കിഷ്ടം.മതങ്ങളുടെ പേരിൽ കടിച്ചു കീറുന്നവനോടുള്ള പ്രതിഷേധം, അധികാരത്തിനും പണത്തിനും വേണ്ടി രാജ്യങ്ങൾ 
പിടിച്ചടക്കുന്നവനോടുള്ള പ്രതിഷേധം,ജീവൻ ഭയന്ന് പലായനം ചെയ്യപ്പെടേണ്ടി വരുന്നവന്റെ പ്രതിഷേധം,അന്ധത ബാധിച്ച കോടാനുകോടി ദൈവങ്ങളോടുള്ള പ്രതിഷേധം. 
പ്രതീകമാണു നീ..കായലുകളിലും കടലുകളിലും ഇനിയും അടിഞ്ഞു കൂടുവാനുള്ള കുഞ്ഞുങ്ങളുടെ, മത വൈരാഗ്യത്തിന്റെ പേരിൽ വന്മരങ്ങളുടെ ചില്ലകളിൽ കുരുങ്ങിക്കിടക്കുവാൻ പോകുന്ന കുഞ്ഞുങ്ങളുടെ,അധികാര വടംവലിയിൽ തകർന്നടിയുന്ന കെട്ടിടങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ബാല്യങ്ങളുടെ, ശക്തി പ്രകടനങ്ങൾക്കിടയിൽ ചിതറിത്തെറിക്കുന്ന കുഞ്ഞു ശരീരങ്ങളുടെ..എല്ലാത്തിന്റെയും എല്ലാത്തിന്റെയും പ്രതീകമാണു നീ.പക്ഷെ നീയറിയുന്നുവോ?അന്നും എന്നെ പോലുള്ളവർ ചങ്ക് പറിച്ചെഴുതും , കരയും..മൂന്നാം നാൾ എല്ലാം മറക്കും, ദേശത്തിനും മതത്തിനും സംഘടനകൾക്കും വേണ്ടി പുതിയ പ്രത്യയ ശാസ്ത്രങ്ങൾ രചിക്കും..അത് മാത്രമാണു സത്യമെന്ന് വിശ്വസിക്കും,വിശ്വസിപ്പിക്കും...കൊല്ലും..ചാകും..ഏതാനും വ്യക്തികളുടെ സന്തോഷത്തിനും സുഖജീവിതത്തിനും വേണ്ടി ബഹു ഭൂരിപക്ഷം തല്ലുകയും കൊല്ലുകയും ചെയ്യുന്ന ഈ നാടകം അന്തമില്ലാതെ നീളും..

കണ്ണുകൾ വീണ്ടും നിറയുന്നു..കാഴ്ചകൾ വീണ്ടും മറയുന്നു, ഐലാൻ,നിന്റെയീ പ്രതിഷേധത്തിൽ, പ്രതീകാത്മകതയിൽ..ഈ കിടപ്പിൽ.. 

Friday 28 August 2015

വീണ്ടും ഒരു ഓണം

രാവിലെ പുതപ്പിനടിയിൽ നിന്ന് തല വെളിയിലേക്കിട്ട് നോക്കി. നേരം വെളുത്ത് തുടുത്തിരിക്കുന്നു.എന്നിട്ടും ഉറക്കം അങ്ങ് വിട്ട് പോണില്ല.പെട്ടന്നാണോർത്തത്, ഇന്ന് ഓണമാണല്ലോന്ന്..ശുഭ കാര്യത്തോടെ തന്നെ തുടങ്ങാമെന്ന് കരുതി തൊട്ടപ്പുറത്തെ റൂമിൽ കിടക്കുന്ന ചങ്ങാതിക്ക് ഇപ്പുറത്തെ റൂമിൽ നിന്ന് കിടന്ന കിടപ്പിൽ നീട്ടി വിളിച്ച് ഒരാശംസ അങ്ങ് കൊടുത്തു.
“മച്ചാനെ..ഹാപ്പി ഓണം”
ഉടനെത്തന്നെ ഉത്തരം കിട്ടി.
“കാപ്പി വേണേൽ തന്നത്താൻ ഇട്ടു കുടിക്ക്..ഇന്നലേം ഞാനല്ലെ കാപ്പി ഉണ്ടാക്കിയത്..” 


പ്ളിങ്ങ്!!

വല്ല കാര്യവുമുണ്ടായിരുന്നോ..നല്ല തുടക്കം.അധികം എക്സ്പ്ലനേഷൻ ഒന്നും കൊടുക്കാതെ തലവഴി പുതപ്പിട്ട് ചുരുണ്ട് കൂടി.ഉച്ച ഉച്ചമുക്കാലോടെ എഴുന്നേറ്റു.ഇനി ഓണ സദ്യ കഴിക്കണം...ചിന്തിച്ചതെ ഉള്ളു.ഒരു കോൾ, കൂട്ടുകാരൻ
“ഞാൻ താഴെ നില്പ്പുണ്ട്..നിങ്ങൾക്കുള്ള സദ്യ കൊണ്ട് വന്നതാ..”
മഹാൻ..മഹാമനസ്കൻ..ചങ്ങാതിയുടെ വീട്ടിൽ ഇത്തവണ സദ്യ ഇല്ലാത്തത് കൊണ്ട് ഞങ്ങൾക്ക് പാഴ്സൽ മേടിച്ചു കൊണ്ട് വന്നിരിക്കുന്നു. മനസ്സാ നമിച്ചു.
ഏമ്പക്കം വിട്ട് എഴുന്നേറ്റതെ ഉള്ളു. അടുത്ത കൂട്ടുകാരന്റെ വിളി വന്നു.
“സദ്യ റെഡിയാണു..ഉടൻ വീട്ടിലേക്ക് വരണം..”
വയറ്റിലേക്ക് നോക്കി.കുഞ്ഞു കലം കമഴ്ത്തി വെച്ചപോലെ..എന്നിട്ടും പോയി കഴിച്ചു. ആസ്വദിച്ച് തന്നെ.. ഏമ്പക്കം പോലും പോകാൻ സ്ഥലമില്ലാത്തവണ്ണം വയർ നിറച്ചു.
മാസം തികഞ്ഞ ഗർഭിണിയെപോലെ വയറും വീർപ്പിച്ച് എളിക്ക് കയ്യും കൊടുത്ത് തിരിച്ചു വന്ന് കട്ടിലു കണ്ടത് മാത്രം ഓർമ്മയുണ്ട്.
വൈകുന്നേരം കോളിങ്ങ് ബെൽ ശബ്ദം  കേട്ടാണു എഴുന്നേറ്റത്.വാതിൽ തുറന്നു. പുറത്തെ നല്ല ചൂടിൽ വിയർത്ത് കുളിച്ച് അടുത്ത സുഹൃത്ത്. കൈയ്യിൽ വലിയ പാത്രം നിറയെ സേമിയ പായസം, വേറൊരു പാത്രം നിറയെ പൈനാപ്പിൾ കറി. 

എത്ര മനോഹരമായ ഓണമാണു ഇത്തവണ ഈ അറബി നാട് എനിക്ക് തന്നത്..എന്നും ഓണമായിരുന്നേൽ എന്ന് ചുമ്മാ ഒന്നാക്രാന്തിച്ചു.
സൗഹൃദങ്ങളെ നിങ്ങൾക്ക് ഒരായിരം നന്ദി!! 

Wednesday 15 July 2015

ഡാനിയും ഞാനും ദൈവവും..

സുവർണ്ണ സുന്ദരമായിരുന്ന കോളേജ് കാലഘട്ടത്തിൽ നടന്ന സംഭവ കഥയാണിത്. ഡാനിയെന്ന പരമ വിശ്വാസിയും ഞാനെന്ന ലൂസിഫറും കേന്ദ്ര കഥാപാത്രമായുള്ള കദന കഥ.കോളേജിൽ നാഷണൽ സർവീസ് സ്കീമിന്റെ പത്ത് ദിവസത്തെ ക്യാമ്പിൽ വച്ചാണു ഞാൻ ഡാനിയെ പരിചയപ്പെടുന്നത്.നാഷണൽ സർവീസ് സ്കീമിൽ രണ്ട് തരത്തിലുള്ള ആൾക്കരുണ്ടാകും. അതിലൊന്ന് സേവന സന്നദ്ധരായ ഒരു കൂട്ടം. മറ്റൊന്ന് ഇതിൽ പങ്കെടുത്താൽ 10 മാർക്ക് എക്സാമിനു കൂടുതൽ കിട്ടുമെന്നറിഞ്ഞു വരുന്ന, പണിയെടുക്കാൻ താല്പര്യമില്ലാത്ത കൂതറ കൂട്ടങ്ങൾ.രണ്ടാമത്തെ കൂട്ടത്തിന്റെ രാജാവ് ആരായിരിക്കുമെന്ന് പ്രത്യേകം പറഞ്ഞു മനസിലാക്കേണ്ട കാര്യമില്ലല്ലൊ.നോം തന്നെ.അത്തവണത്തെ ക്യാമ്പിൽ ഒരു ഗ്രാമത്തിനു റോഡ് വെട്ടി കൊടുക്കുക എന്ന പുണ്യമാണു ചെയ്യുന്നത്. നിസ്സാര കാര്യമല്ല.എന്നെ പോലെയുള്ള ചില വക്രബുദ്ധിക്കാരെ ഒഴിച്ചു നിർത്തിയാൽ നന്നായി സേവന മനോഭാവമുള്ള ഒരു കൂട്ടം ചെറുപ്പക്കാർ.പിന്നെ സ്നേഹ നിധികളായ നാട്ടുകാർ.ഉച്ച വരെ ജോലി..ഉച്ചയ്ക്കു ശേഷം നാട്ടുകാർക്ക് വേണ്ടി കലാപരിപാടികൾ. പത്ത് ദിവസം ക്യാമ്പിൽ തന്നെ അങ്കം.ഭക്ഷണമുണ്ടാക്കുന്നതൊക്കെ ക്യാമ്പിലെ അന്നന്ന് തിരഞ്ഞെടുക്കുന്ന ഗ്രൂപ്പുകൾ. ആയതിനാൽ തന്നെയും ഉപ്പുമാവ്,ഉപ്പില്ലാത്ത മാവ്(ഇത് ഞങ്ങളുടെ ഗ്രൂപ്പ് ഉണ്ടാക്കുന്നത്) ഇവ മാത്രമെ ക്യാമ്പിൽ ഉണ്ടാകാറുള്ളു.എന്നാൽ വിശപ്പിന്റെയും വിയർപ്പിന്റെയും അസുഖമുള്ള ഞങ്ങൾ ഈ കടമ്പയെ മനോഹരമായിട്ടാണു മറി കടന്നത്. മണ്ണിനു നോവിക്കാത്ത തരത്തിൽ തൂമ്പകൊണ്ട് രണ്ട് വെട്ട് വെട്ടിയ ശേഷം ഞങ്ങൾ മൂന്ന് സുഹൃത്തുക്കൾ ആരും കാണാതെ മുങ്ങും, തൊട്ടടുത്ത വീടിന്റെ മുറ്റത്ത് പൊങ്ങും.പിന്നെ പിച്ചക്കാർ തോല്ക്കുന്ന തരത്തിൽ നീട്ടി വിളിക്കും..
“അമ്മാ​‍ാ​‍ാ....”
ഏതെലും അമ്മമാർ വാതിൽ തുറക്കും.ഞങ്ങ കുടിവെള്ളം ചോദിക്കും.അമ്മമാർ കൊണ്ടത്തരും. പണിയെടുക്കാൻ വന്ന പിള്ളേരാണെന്ന് അവർക്കറിയാം. സ്നേഹത്തോടെ വിശേഷങ്ങൾ ചോദിക്കും.ഈയവസരം ഒരുളുപ്പുമില്ലാതെ ഞങ്ങ മുതലെടുക്കും.
“അമ്മ കഴിച്ചൊ”?-ഏതെങ്കിലുമൊരുത്തൻ ചോദിക്കും.
“ഉവ്വ..ഇഡ്ഡലിയാരുന്നു”- അമ്മ.
“ഇഡ്ഡലി..” ആ പേരു പറഞ്ഞു ഞങ്ങൾ മൂവരും നഷ്ടപ്രണയ നായകനെ പോലെ ആകാശം നോക്കി , ഞങ്ങൾ പ്രതീക്ഷിക്കുന്ന ചോദ്യവും കാത്തിരിക്കും..
“കുറച്ച് ബാക്കിയിരിപ്പുണ്ട്..മക്കൾക്ക് വേണേൽ...”
ദാറ്റ്സ് ഇറ്റ്.
അമ്മ മുറ്റത്തുന്ന് അകത്തു കയറുന്ന നിമിഷം ഞങ്ങ കൈകഴുകി റെഡിയായി മേശയ്ക്ക് ചുറ്റും ഇരിപ്പുറപ്പിച്ചിട്ടുണ്ടാകും.
അങ്ങനെ നാലു നേരവും അമ്മമാരുണ്ടാക്കി വെച്ച ഭക്ഷണവും കഴിച്ച് ഏമ്പക്കവും വിട്ട് ആസനത്തിൽ വാലുംചുരുട്ടിയിരുന്നു മറ്റുള്ളവർ ചെയ്യുന്ന ജോലിയിലെ ചെറിയ ചെറിയ കുറ്റങ്ങൾ കഷ്ടപ്പെട്ട് കണ്ട്പിടിച്ച് കൊണ്ടിരിക്കുന്ന സമയം.ഒരു പയ്യൻ വിയർത്ത് കുളിച്ച് അടുത്തെത്തി.
“ചേട്ടൻ ക്രിസ്ത്യാനിയാണല്ലെ..”
ഞാൻ ഞെട്ടി.എല്ലാരും ഞെട്ടി. ഇടയ്ക്ക് ആരെങ്കിലും ഇങ്ങനെ ഓർമ്മിപ്പിക്കുമ്പോഴാണു ഞാനും ആ സത്യം മനസിലാക്കുന്നത്.പക്ഷെ ഞെട്ടിയത് ഇവനിതെങ്ങനെ മനസിലാക്കി എന്നതിലാണു.ചിലപ്പോ മുഖത്തുള്ള ആ ദൈവവരപ്രസാദം കൊണ്ടായിരിക്കണം- ഞാൻ ആശ്വസിച്ചു.
“അതേ..എന്തേ..”
“ഞാൻ ഡാനി. ബികോം ഫസ്റ്റ് ഇയർ”
ബീകോം ഫസ്റ്റ് ഇയറും മാത് സ് സെക്കന്റിയറും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമെയുള്ളു. എന്നിട്ടും ഇവൻ ചേട്ടനെന്ന് വിളിച്ചത്...ചിലപ്പൊ മുഖത്തെ ഗാംഭീര്യം കണ്ടിട്ടായിരിക്കണം.- ഞാൻ വീണ്ടും ആശ്വസിച്ചു.
“ക്രിസ്മസ് അല്ലെ..പാതിരാ കുർബാനയ്ക്ക് പോകണമെന്ന് ഉണ്ടായിരുന്നു..”- ഡാനിമൊഴി.
“അതിനെന്താ..പൊയ്ക്കോളു..” - ഗുരുത്വമുള്ള പയ്യൻ. നോം അനുവദിച്ചു.
“അതല്ല..ചേട്ടനും കൂടെ ഉണ്ടായിരുന്നെങ്കിൽ എനിക്കൊരു കമ്പനിയായിരുന്നേനെ.”

“എന്റെ പൊന്നോ​‍ാ​‍ാ...”
ഞാൻ മനസ്സറിഞ്ഞ് വിളിച്ച് പോയി.

അമ്മയുടെ നിർബന്ധത്തിനു വഴങ്ങി ഇന്നലെ ക്യാമ്പിൽ നിന്ന് ലീവ് എടുത്ത് പള്ളിയിൽ പോയതാണു. അച്ചന്റെ താരാട്ട് പ്രസംഗം കേട്ട് ഞാനുറങ്ങിയ ഉറക്കം.
“ഇല്ല കുഞ്ഞാടെ.. ഞാനിന്നലെ പോയതാ..”
ഡാനിയുടെ മുഖം വാടി.
“ചേട്ടന്റെ ബൈക്കിൽ പോവാംന്ന് വിചാരിച്ചു. ഇനി രാത്രിയിൽ ഇവിടുന്നു പോകാൻ ഒരു വഴിയുമില്ല..”
ഓഹോ..അപ്പോ എന്നെ ഒരു ഡ്രൈവറായി കണ്ട് കൊണ്ടായിരുന്നു ലവന്റെ ചേട്ടൻ വിളി. ഞാനവനെ ആകമാനം ഒന്ന് നോക്കി. ഷർട്ടിന്റെ മുകൾ ബട്ടൺ മൂന്നെണ്ണം തുറന്നിരിക്കുന്നു.ഒരു പത്ത് പവൻ മതിപ്പുള്ള മാല. പിന്നെ വലിയൊരു കൊന്ത. ഓക്കെ!! ഒരു സത്യക്രിസ്ത്യാനിക്കു വേണ്ട ആദ്യ മൂന്ന് ലക്ഷണങ്ങൾ ഒത്ത് വന്നിട്ടുണ്ട്.അവന്റെ നില്പ്പിൽ എനിക്കല്പം അനുകമ്പ തോന്നി. ശരിയാണു..പാതിരാത്രിയിൽ ആ ഗ്രാമത്തിൽ നിന്ന് ഒരു വണ്ടിയും കിട്ടില്ല.
“ശരി ഡാനി..ഞാൻ ഡാനിയെ കൊണ്ടവിടാം..”- ഞാൻ വിനയ കുലീനനായി.
“അപ്പോ ഞാനെങ്ങനെ തിരിച്ചു വരും” ഡാനി വിനയ കുനയ കുലീന മലീനമായി.
“മാത്രമല്ല..ചേട്ടനും  മുഴുവൻ കുർബാന കാണണം.."- അത് ശരി..അപ്പൊ ഇവനെന്നെ രണ്ടാമതും ക്രിസ്ത്യാനിയാക്കാനുള്ള ശ്രമമാണു.
എന്തെലുമാവട്ടെ..ക്രിസ്ത്മസ് ആയിട്ട് നല്ലൊരു കാര്യം ചെയ്തില്ലെന്ന് വേണ്ട.പ്രോഗ്രാം ഓഫ്ഫിസറുടെ അനുവാദത്തോടെ എന്റെ ശകട സുന്ദരിയിൽ കയറി ഞങ്ങൾ പാതിരാത്രിയിൽ പള്ളിയിലേക്ക് കുതിച്ചു.
"ചേട്ടൻ വിശ്വാസിയല്ലെ?"- ഡാനി ബൈക്കിനു പുറകിലിരുന്ന് എന്റെ പുറം മാന്തി.
"അതെ..പക്ഷെ പള്ളിയിൽ പോകുന്നതാണു യഥാർത്ഥ വിശ്വാസം എന്നൊരു വിശ്വാസത്തിൽ വിശ്വസിക്കുന്നതിൽ എനിക്ക് വിശ്വാസമില്ല.."
പറഞ്ഞതെന്താണെന്ന് എനിക്കോ കേട്ടതെന്താണെന്ന് ഡാനിക്കോ മനസിലായില്ല.
ഡാനിയുടെ വായ അതിന്റെ അണ്ടകടാഹം കാണുന്ന തരത്തിൽ തുറന്നിരിക്കണം. കുറച്ച് നേരത്തേക്ക് അനക്കമൊന്നുമില്ല.
"അതായത്.."- ഡാനി വീണ്ടും മാന്തി.
"അതായത് അത് തന്നെ.."
"അപ്പൊ ചേട്ടൻ പള്ളിയിൽ തീരെ പോവാറില്ല? ഒട്ടും വിശ്വാസമില്ല?"

"വിശ്വാസമില്ലാന്ന് മുഴുവനായി പറയാൻ പറ്റില്ല..പരീക്ഷ റിസൽട്ട് വരാറാവുന്ന ദിവസങ്ങളിൽ ഞാൻ വലിയ വിശ്വാസിയാകും..പള്ളിയിലും പോകും..മെഴുകു തിരീം കത്തിക്കും.."- ഞാൻ സത്യാവസ്ഥ ബോധിപ്പിച്ചു.

ഡാനി ചെറുതായി ഒന്ന് ആശ്വസിച്ചോ?

"പക്ഷെ ഡാനി..റിസൽട് വരുന്ന ദിവസം മുതൽ പിന്നങ്ങോട്ട് ഈശ്വര വിശ്വാസമൊക്കെ പമ്പ കടക്കും..അമ്മാതിരി ചെയ്ത്തല്ലയോ ചെയ്യുന്നത്.."- ഞാൻ പൂർത്തീകരിച്ചു.

"ഫലേച്ഛ കൂടാതെ പ്രാർത്ഥിക്കണമെന്നാ..."- ഡാനി.

"ഓഹോ..പിന്നെന്തിനാ പ്രാർത്ഥിക്കുന്നെ.." - ഞാൻ

"ദൈവരാജ്യത്തിൽ നല്ലൊരു ഇരിപ്പിടം കിട്ടുവാനായി.."

"ഓ..ഞാൻ സൈഡിലെങ്ങാനും നിന്നോളാം"- ഞാൻ തർക്കുത്തരിച്ചു.

"ഡാനി.. യഥാർത്ഥ പ്രാർത്ഥനയെന്നാൽ നമ്മൾ ചെയ്യുന്ന സത്കർമ്മങ്ങൾ  എന്നാണർത്ഥം. അല്ലാതെ പാവത്തുങ്ങളുടെ കഷ്ടപ്പാടുകൾ കാണാതെ കണ്ണുകൾ ഇറുക്കിയടച്ച് തങ്ങളെ ചുമ്മാ സ്തുതിച്ചുകൊണ്ടിരിക്കുന്നവരെ ദൈവങ്ങൾക്ക് ഇഷ്ടപ്പെടത്തൊന്നുമില്ല.."- ഞാൻ ഉപദേശിയായി.
‘എന്നിട്ട് ചേട്ടൻ എന്നെങ്കിലും ഏതെങ്കിലും ഒരു പാവത്തിനെ സഹായിച്ചിട്ടുണ്ടോ’ എന്നൊരു ചോദ്യം ഡാനി ചോദിച്ചിരുന്നേൽ ഞാൻ തെണ്ടിപ്പോയേനെ..ഭാഗ്യം.അതുണ്ടായില്ല.
എന്തായാലും പള്ളിയിലെത്തുന്നവരെ ഡാനി എന്നെ ഉപദേശിച്ചു കൊണ്ടേയിരുന്നു.ഒരു മൊബൈൽ ധ്യാനം കൂടിയ പ്രതീതി.ഞാൻ പിന്നൊന്നും പറയാൻ പോയില്ല. അല്ലെങ്കിൽ തന്നെ, മതവിശ്വാസവും രാഷ്ട്രീയ ചിന്തകളും അതിരു കവിഞ്ഞാൽ അതിനോളം ലഹരി മറ്റൊന്നിനുമില്ല എന്ന് അപ്പൻ ഇടയ്ക്കിടെ പറയാറുണ്ട്. അങ്ങനെയുള്ളവരുമായി വാക്കു തർക്കത്തിൽ ഏർപ്പെടരുതെന്ന് പണ്ട് ചാണക്യനും പറഞ്ഞിട്ടുണ്ട്(എന്നോട്). അത് കൊണ്ട് ഞാൻ മൗനിയായി.എങ്കിലും ഇത്രയും പറഞ്ഞു ഞാൻ അവസാനിപ്പിച്ചു.
"ഡാനി..നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ..എന്റേത് എന്നെയും.."
"അങ്ങനല്ല ചേട്ടാ..ഇന്ന് ഞാൻ ചേട്ടനു വേണ്ടി പ്രാർത്ഥിക്കും..ചേട്ടനു മറക്കാനാവാത്ത ഒരനുഭവം ദൈവം തരും.."- ഡാനി.
കർത്താവെ..ഇവൻ പ്രാകിയതാണോ? ഞാൻ ഒരു തമാശ പറഞ്ഞതല്ലെ.. ഞാൻ ആകാശത്തേക്കു നോക്കി. ദൈവം നക്ഷത്രങ്ങളായി പുഞ്ചിരി തൂകുന്നു. ഞാനും ചിരിച്ചു. ഞങ്ങൾ തമ്മിൽ അങ്ങനത്തെ ഒരു ബന്ധമാണേയ്..
പള്ളി മുറ്റത്തെത്തി. ഉച്ചഭാഷിണിയിലൂടെയുള്ള പ്രാർത്ഥനകൊണ്ട് ആ ഏരിയ മുഴുവൻ ഉറക്കമില്ലാതിരിക്കുകയാണു. അല്ലെങ്കിൽ തന്നെ എന്തിനാണിത്ര ഉച്ചത്തിൽ പ്രാർത്ഥിക്കുന്നത്?നാട്ടുകാരെ കേൾപ്പിക്കാനോ? അതോ അങ്ങ് മുകളിൽ സ്വർഗ്ഗ രാജ്യത്തുള്ള ദൈവത്തിനു കേൾക്കാനോ? ഞാൻ വീണ്ടും മുകളിലേക്ക് നോക്കി.
"കേൾക്കുന്നുണ്ടോ? അതോ അച്ചനോട് പറഞ്ഞ് കുറച്ച് കൂടെ വോള്യം കൂട്ടണോ".
ദൈവം പുഞ്ചിരി തൂകി തന്നെ നില്ക്കുന്നു. ഞാനും ചിരിച്ചു.
"ഡാനി കേറിക്കോ..ഞാൻ പള്ളിയിൽ ഏറ്റവും പുറകിൽ മൂലയ്ക്കുണ്ടാകും. പോകാംനേരത്ത് വിളിച്ചാൽ മതി.."  -  ആ ഏരിയയിലാണു എന്നെ പോലുള്ള അല്പ വിശ്വാസികൾ  സാധാരണ കൂടു കൂട്ടാറുള്ളത്. ചുമരു താങ്ങി ഉറങ്ങാൻ പറ്റിയ ഇടം.
"അത് പറ്റില്ല..ചേട്ടൻ മുന്നിലേക്ക് വരണം.." -ഡാനി എന്നെ പിടിച്ച് വലിച്ചു. സത്യത്തിൽ എനിക്ക് നല്ല കലി വന്നു.സ്വ വിശ്വാസം മറ്റുള്ളവരിൽ അടിച്ചേല്പ്പിക്കുന്നവരോട് എനിക്ക് പണ്ട് മുതലേ വിദ്വേഷമാണു.ദേവാലയമാണു..ഒന്നും പറയാൻ പറ്റാത്ത അവസ്ഥ.
"ഡാനി..ഞാൻ ഉറങ്ങിപ്പോകും..മുന്നിലിരുന്ന് അച്ചൻ കണ്ടാ എന്നെ തൂക്കിയെടുത്ത് സെമിത്തേരിയിലേക്കെറിയും.."- ഞാൻ ഡാനിയുടെ ചെവിയിൽ മന്ത്രിച്ചു.
"ചേട്ടൻ ഉറങ്ങാതെ ഞാൻ നോക്കിക്കോളാം.." ഡാനി.
പ്രാർത്ഥനകളും പാട്ടുമായി ക്രിസ്ത്മസ് രാത്രി..
എല്ലാവരും വിശ്വാസത്തിൽ ആറാടുന്നു. കൈകൾ വിടർത്തി കണ്ണുകളടച്ച് വിശ്വാസികൾ. ഡാനിയും.
ഞാൻ ഡാനിയെ അല്പം അസൂയയോടെ തന്നെ നോക്കി. എങ്ങനെ ഇങ്ങനെ പ്രാർത്ഥിക്കാൻ സാധിക്കുന്നു.ഞാൻ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്.പക്ഷെ സാധിച്ചിട്ടില്ല.
“അതെന്താ അങ്ങനെ”?- കുരിശിൽ കിടക്കുന്ന ദൈവരൂപത്തോട് ഞാൻ ചോദിച്ചു.
“നീ നിന്റേതായ രീതിൽ പ്രാർത്ഥിച്ചോ..ഞാൻ കേട്ട് കൊള്ളാം ..” - ദൈവം പ്രതി വചിച്ചു.
അല്ലപിന്നെ.
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇതേ പള്ളിയിൽ വെച്ച് എന്നെയും കൂട്ടുകാരൻ ജിനുവിനെയും ധ്യാനത്തിനിടയ്ക്ക് ഇറക്കി വിട്ടതാണു. ചിരിച്ചതിനു..എന്തിനാണു ചിരിച്ചതെന്ന് ഞങ്ങൾക്കറിയില്ല. പക്ഷെ എന്തോ, മുഖത്തോട് മുഖം നോക്കുമ്പോൾ ചിരി അടക്കാൻ സാധിച്ചില്ല.അതാലോചിച്ചപ്പോ വീണ്ടും ചിരി പൊട്ടി.
അടുത്ത് നിന്ന ചേട്ടൻ കണ്ണുരുട്ടി ‘ചുമ്മാ നിന്ന് കിണുങ്ങാതെടാ നരുന്തേ’ എന്നെന്നോട് പറയാതെ പറഞ്ഞു.
‘എന്റെ മോന്തേലോട്ട് നോക്കാതെ നേരെ നോക്കി പ്രാർത്ഥിക്കടോ ’ എന്ന് ഞാനും കണ്ണുകൾ കൊണ്ട് റിപ്ളെ അയച്ചു.
അച്ചന്റെ പ്രസംഗം തുടങ്ങി.എന്റെ അവസ്ഥ അതി ഭീകരമായിരുന്നു.ഇതേ ശബ്ദത്തിൽ ഇതേ പ്രസംഗം വള്ളി പുള്ളി മാറാതെ ഞാൻ ഇന്നലെ കേട്ടതാണു.ഞങ്ങളുടെ ഇടവകയിൽ അന്നുണ്ടായിരുന്ന ആ അച്ചൻ അന്ന് മിമിക്സ് പരേഡിലൊക്കെ പറയാറുള്ളത് പോലെ വാക്കുകളോക്കെയും നീട്ടിപ്പറയുന്ന ഒരച്ചനായിരുന്നു.
“കർത്താവെ..പരീക്ഷിക്കരുതെ..എന്നെ ഉറക്കിക്കളയല്ലെ...” - കുറേ നാളു കൂടി ഞാൻ മനമുരുകി പ്രാർത്ഥിച്ചു.
അച്ചന്റെ പ്രസംഗം ഉച്ചസ്ഥായിയിലെത്തി. നൂറു കിലോ ഭാരോദ്വഹനത്തിൽ പങ്കെടുക്കുന്നവനെക്കാൾ മസിലു പിടിച്ച് ഞാനെന്റെ അടഞ്ഞു വരുന്ന കൺപോളകളെ ഉയർത്തിക്കൊണ്ടിരുന്നു. ആ ഒരു നിമിഷത്തിൽ പള്ളി പറമ്പിൽ തേങ്ങ വീണു.

പ്ധിം!!!!

അച്ചന്റെ പ്രസംഗം ഒന്ന് നിലച്ചു. ഞാൻ അടുത്ത് നിന്ന ചേട്ടനെ ഒന്ന് നോക്കി. ചുവന്ന കണ്ണുകൾ മിഴിച്ച് ചുറ്റും നോക്കുന്നു.
'അത് ശരി..നല്ല ഉറക്കമായിരുന്നല്ലെ..'
ഞാൻ വലത്തോട്ട് തിരിഞ്ഞു ഡാനിയെ നോക്കി.
കർത്താവെ..ഡാനിയെ കാണുന്നില്ല..
താഴെ നിന്ന് ഒരു ഞരക്കം. ഞാൻ നോക്കി.
പാടവരമ്പത്ത് , ചാടണോ വേണ്ടയോ എന്ന ശങ്കയിൽ ഇരിയ്ക്കുന്ന മാക്കാൻ തവളയെപ്പോലെ, ആസനം മുകളിലേക്കുയർത്തി മൂക്കു കുത്തി കൈകൾ പിന്നോക്കം വച്ച് എന്റെ ഡാനി, വീണിതല്ലോ കിടക്കുന്നു ധരണിയിൽ.അപ്പോ തേങ്ങ വീണതല്ല.ഡാനി ഉറങ്ങി വീണതാണു!! ഭൂമി ദേവിയെ ചുംബിക്കാൻ പോയ പോക്കിൽ അടുത്തിരുന്ന പ്രാർത്ഥനാ പുസ്തകത്തിന്റെ കൊച്ചു മേശയടക്കം വീണിരിക്കുന്നു.
ഞാൻ ചുറ്റും നോക്കി. അച്ചൻ, കുരിശു കണ്ട ചെകുത്താനെപോലെ ഡാനിയെ നോക്കുന്നു. ആരൊക്കെയോ വന്ന് ഡാനിയെ പിടിച്ചെഴുന്നേല്പ്പിച്ചു.ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു. പുറത്തേക്ക് നടന്നു. ടോയ്‌ലറ്റിൽ കയറി കതകടച്ച് ടാപ്പു തുറന്നു. എന്നിട്ട് അത്ര നേരം അടക്കി വെച്ച ചിരിയും തുറന്നു വിട്ടു. 
ചിരിച്ച്  ചിരിച്ച് എനിക്ക് ശ്വാസം മുട്ടി.ചെയ്യുന്നത് ക്രൂരതയാണെന്നറിയാം. ഞാൻ നിസ്സഹായനായിരുന്നു.ചില സമയത്ത് ചിരി വന്നാൽ എനിക്കു കണ്ട്രോൾ ചെയ്യാൻ പറ്റാറില്ല. അത് മരിച്ച വീട്ടിലായാൽ പോലും..
പത്ത് മിനുട്ട് നേരമെടുത്ത് ഞാൻ ചിരിയെ വരുതിയിലാക്കി. എന്നെ കൊണ്ട് ചിരി കണ്ട്രോൾ ചെയ്യാൻ സാധിക്കും എന്ന് മനസിനെ ആയിരം വട്ടം പറഞ്ഞ് പഠിപ്പിച്ച് പുറത്തേക്കിറങ്ങിയതും വീണ്ടും ചിരി തുടങ്ങി.
അത് വഴി വന്ന ഒരു ചേട്ടൻ ‘ ഇതിനകത്ത് ഇത്രമാത്രം ചിരിക്കാൻ എന്തുണ്ട്’ എന്ന ഭാവത്തിൽ ആ ടോയ്‌ലറ്റിലേക്ക് എത്തി നോക്കി.


അച്ചന്റെ താരാട്ട് പുനരാരംഭിച്ചു കഴിഞ്ഞു. പള്ളി മുറ്റത്ത് രണ്ട് മൂന്ന് പേർ കൂട്ടം കൂടി നില്പ്പുണ്ട്.
“ചേട്ടാ..ആ പയ്യൻ എവിടെ?”
ഞാൻ ചോദിച്ചു.
“മൂക്കിൽ പഞ്ഞി വെച്ചു കൊണ്ടിരിക്കുകയാ”- ചേട്ടൻ ദുഖത്തോടെ പറഞ്ഞു.
“ങെ!! കർത്താവെ..നീയവനെ കൊണ്ട് പോയോ?”- ഞാൻ മുകളിലേക്ക് നോക്കി.

“പേടിക്കണ്ട..മൂക്കിൽ നിന്നും ചെറുതായി രക്തം വന്നാരുന്നു. അതിനാ പഞ്ഞി വച്ചത്..കൂടെ വന്ന ആളാണല്ലെ..?” - ചേട്ടൻ.


“അതെ ..എങ്ങനെ മനസിലായി..”- ഞാൻ.


“കണ്ണുകൾ നിറഞ്ഞിരിക്കുന്നു. വിഷമിക്കെണ്ടാ..” - ചേട്ടൻ.


ഉവ്വുവ്വേ...ഞാൻ കണ്ണീരു തുടച്ചു.
ഡാനി വന്നു, മൂക്കിൽ പഞ്ഞിയുമായി.ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.ഡാനി പിന്നിൽ കയറി. ആരുമാരും ഒന്നും ഉരിയാടിയില്ല.ഡാനി ഇപ്പോൾ ഒന്നും സംസാരിക്കരുതേ എന്ന് ഞാൻ മനമുരുകി പ്രാർത്ഥിച്ചു. ദൈവം എന്റെ പ്രാർത്ഥന കേട്ടില്ല. ഡാനി പുറകിലിരുന്ന് മാന്തി വിളിച്ചു.
“ഹതേയ്..” - മൂക്കടഞ്ഞ ഡാനി ചൈനാക്കാരനെ പോലെ സംസാരിച്ചു തുടങ്ങി.
ഞാൻ വണ്ടി നിർത്തി.‘ഡാനി ഞാൻ ഒന്ന് ഒന്നിനു പോയിട്ട് വരാം എന്ന് പറഞ്ഞ് ദൂരെ മാറി ഒരു കുറ്റിക്കാട്ടിൽ കയറി ദിഗന്തം പൊട്ടുമാറു ഉച്ചത്തിൽ ചിരിച്ചു. കുറുക്കന്മാർ പേടിച്ചോടി.
തിരിച്ചെത്തി , ഗോഡ്ഫാദർ സിനിമയിൽ, ഒന്നുമറിയാത്തവനെ പോലെ നില്ക്കുന്ന ജഗദീഷിന്റെ മുഖഭാവത്തോടെ ചോദിച്ചു.
“എന്താ ഡാനി?”
“ൻഹാൻ പള്ള്ഹിയ്‌ല് വീഹ്ണ ഗാര്യം ആരോട് ഹും പറയല്ല്
..” - ഡാനി.
ഡാനി ഒരു മിനുട്ട്..ഞാൻ ഒന്നൂടെ ഒന്നിനു പോയിട്ട്..." -
പറഞ്ഞു തീർക്കാൻ ഡാനി സമ്മതിച്ചില്ല.
"വേണ്ട് ഹാ..ചേട്ടഹ്ൻ ചിരിക്കാൻ പോ​‍ൂകുന്നതല്ലെ
 ..നേരത്തെ  ചിരിച്ചത്  ഞ്ഹാൻ  ഇവിടെ കേട്ട് ഹു.."

"സോറി ഡാനി(ചിരി)..എനിക്ക് ചിരി നിയന്ത്രിക്കാൻ (ചിരി) പറ്റാത്തതു കൊണ്ടാ(ചിരി)..എന്നോട് ക്ഷമി(ചിരി).." ഞാൻ നടു റോഡിൽ കുത്തിയിരുന്നു ചിരിച്ചു.പുല്ല്..

"എന്നാലും ഡാനി ..ഞാൻ കുറച്ച് വിശ്വാസിയായി കേട്ടോ..എനിക്കു ജീവിതകാലം ഓർത്ത് വയ്ക്കാനുള്ള നീ പറഞ്ഞ ആ അത്ഭുതം ഇതായിരുന്നല്ലെ."
ഇത്തവണ ഞാനും ഡാനിയും ആകാശത്തെ നക്ഷത്രങ്ങളും ഒരുമിച്ച് ചിരിച്ച് മറിഞ്ഞു.
ക്യാമ്പിലേക്കുള്ള യാത്ര പുനരാരംഭിച്ചു.
വഴിയോരത്തെ കടത്തിണ്ണയിൽ ഡിസംബറിന്റെ തണുപ്പിൽ ഒരു പുതപ്പ് പോലുമില്ലാതെ ചുരുണ്ട് കിടക്കുന്ന ദൈവങ്ങളെ ഞങ്ങൾ രണ്ട് പേരും കണ്ടില്ലെന്ന് നടിച്ചു.
"ഡാനി വിഷമിക്കെണ്ടാ..പള്ളിയിൽ ഉറക്കം തൂങ്ങി വീണ കാര്യം ഞാൻ ആരോടും പറയില്ല..“ - ഞാൻ ഡാനിക്കു വാക്ക് കൊടുത്തു. ഡാനിക്കു സന്തോഷമായി. എന്നാൽ അതിനിടയിൽ ഞാൻ ആകാശത്തേക്ക് നോക്കി ദൈവത്തെ കണ്ണിറുക്കി കാണിച്ചത് ഡാനി കണ്ടില്ല.
പിറ്റേന്ന്, ക്യാമ്പിൽ ഞാനിറക്കാറുള്ള ‘ തുരിശ് ’ ദിനപത്രത്തിന്റെ പ്രധാന തലക്കെട്ട് ഇതായിരുന്നു. 


തൂങ്ങി മരിച്ചു 
കണ്ണൂർ: ഇന്നലെ രാത്രിയിൽ പള്ളിയിൽ പാതിരാ കുർബാനയ്ക്കിടക്ക് ഡാനി(18 വയസ്) എന്ന മലയാളി യുവാവിനെ ഉറക്കം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.... 

എന്നെക്കൊണ്ട് ഇത്രയൊക്കെയേ പറ്റൂ ...

Friday 29 May 2015

എന്റെ കുഞ്ഞു സൂര്യൻ



“അമ്മയെവിടെ?” 
സ്കൂൾബാഗ് മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞ് ഞാൻ ചേച്ചിയോട് ചോദിച്ചു. 
“അമ്മ ആശുപത്രിയിൽ പോയി. ജനി ചേച്ചിക്ക് കുഞ്ഞുണ്ടായി..” 
കേട്ടപാതി കേൾക്കാത്ത പാതി ഞാനോടി.അടക്കനാവാത്ത സന്തോഷം.ഒരു പക്ഷെ ജനിചേച്ചിയേക്കാൾ, അല്ലെങ്കിൽ ഇബ്രു ചേട്ടനെക്കാൾ അവന്റെ വരവിനായി കാത്തിരുന്ന വ്യക്തി ഞാൻ തന്നെയാണു. 
ജനി ചേച്ചിയും ഇബ്രു ചേട്ടനും ഞങ്ങളുടെ അയൽ വാസികളായിട്ട് മാസങ്ങളെ ആയിട്ടുള്ളു.രണ്ട് മതത്തിൽ പെട്ടവർ.പ്രേമിച്ച് വിവാഹം കഴിച്ചതിനു വീട്ടുകാർ പുറത്താക്കിയവർ.(പാതിരാത്രിയിൽ അപ്പന്റെയും അമ്മയുടെയും നടുക്ക് അട്ട ചുരുണ്ട് കെടക്കണപോലെ കിടക്കുമ്പോൾ കിട്ടുന്ന വാർത്തകളാണിതൊക്കെയും) 
ഒരു മതില്ക്കെട്ടിനുള്ളിൽ നാലു വീട്ടുകാർ ഒത്തൊരുമയോടെ കഴിഞ്ഞ ആ നല്ല നാളുകൾ.. 
ആ മതിലിനപ്പുറമാണു അമ്മാൾ ഡോക്ടറിന്റെ വീട്.അതിനും മൂന്നു വീടുകൾക്കപ്പുറം അമ്മാൾ ഡോക്ടറിന്റെ കൊച്ച് ആശുപത്രി.ആശുപത്രിയുടെ ഓരോ മണൽത്തരികൾക്കും ഞാൻ സുപരിചിതനാണു.എന്റെ തലയിലെ എണ്ണിയാലൊടുങ്ങാത്ത മുറിവുകള്‍ക്ക് (ഒക്കെയും എന്റെ ബാല്യത്തിൽ ഞാൻ തന്നെ വിതച്ച് ഞാൻ തന്നെ കൊയ്തെടുത്ത മുറിവുകൾ :) ) സാക്ഷിയാണു അമ്മാളു ഡോക്ടറിന്റെ ഈ ആശുപത്രി.അന്ന് സ്റ്റിച്ചിടുക എന്നു പറഞ്ഞാൽ ഭീകരമായ അവസ്ഥയാണു.മരവിപ്പിക്കുകയൊന്നുമില്ല.പച്ചയിറച്ചിയിൽ സൂചികുത്തിയിറക്കി അമ്മാളു ഡോക്ടർ തുന്നും.ആശുപത്രിയിലെ നഴ്സ്മാർ എനിക്കു ചുറ്റും നില്ക്കും.രണ്ട് പേർ കാല്പാദം, രണ്ട് പേർ കാൽ മുട്ട്, രണ്ട് പേർ കൈ എന്ന അനുപാതത്തിൽ..എന്ന് വച്ചാൽ എനിക്ക് അനങ്ങാൻ വയ്യാത്ത അവസ്ഥയിലാക്കും.അറ്റന്ററായിരുന്ന കുറിയ മനുഷ്യന്റെ ജോലി എന്റെ തല അനക്കാതെ പിടിക്കുക എന്നതായിരുന്നു. ആകെ ചെയ്യാൻ പറ്റുന്ന കാര്യം ആ കുഞ്ഞു പ്രായത്തിൽ ഞാൻ വളരെ കഷ്ടപ്പെട്ട് പഠിച്ചെടുത്ത തെറികൾ വിളിച്ചു കൊണ്ട് അലറുക മാത്രമായിരുന്നു.പിന്നെ തുപ്പുക. സത്യത്തിൽ ‘മലർന്ന് കിടന്ന് തുപ്പുക’ എന്ന പഴമൊഴി ഉത്ഭവിച്ചത് തന്നെ എന്റെ വരവോടെയായിരുന്നു എന്നുള്ളത് ചരിത്ര സത്യം. 
കഥയിലേക്ക് തിരികെയെത്താം. ഞാൻ ഓടിക്കിതച്ച് ആശുപത്രിയിലെത്തി. പഴയ ഒരു നാലു കെട്ടിന്റെ മാസ്മരിക സൗന്ദര്യം വിളിച്ചോതുന്നതായിരുന്നു ആ ആശുപത്രി. നടുക്ക് ഒരു മുറ്റവും ചുറ്റും മുറികളുമായി ഒരു മനോഹര മന്ദിരം.മഴപെയ്താൽ അതിസുന്ദരം.എങ്ങോട്ട് ഒഴുകി പോകണമെന്നറിയാതെ കുഞ്ഞോളങ്ങളുണ്ടാക്കി വെള്ളക്കെട്ടുമായി ആ നടുമുറ്റം നില്ക്കും. 
അമ്മയെയും ഇബ്രു ചേട്ടനെയും വരാന്തയിൽ കണ്ടു.അമ്മയുടെ കയ്യിൽ ഒരു കുഞ്ഞു പൊതിക്കെട്ട്.എന്റെ ആകാംക്ഷ അതിർ കടന്നു. 
“ആഹാ ..ബാലചന്ദ്രമേനോൻ എത്തിയല്ലോ” - ചിര പരിചിതയായ നഴ്സ് എന്റെ കവിളിൽ തലോടി.( ബാലചന്ദ്രമേനോൻ സ്റ്റൈലിൽ സ്ഥിരമായി തലയിൽ മുറിവ് കെട്ടുമായി നടക്കുന്ന എനിക്ക് ആശുപത്രി അന്തേവാസികൾ ഇട്ടിരുന്ന പേരാണത്) 
“ ആൺകുട്ടിയായിരിക്കുമോ പെൺകുട്ടിയായിരിക്കുമോ..?” 
നഴ്സമ്മ ചോദിച്ചു. 
“ആൺ കുട്ടി..”- എനിക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല. 
ഇതിലെന്തിത്ര ചോദിക്കാനിരിക്കുന്നു? എന്റെ കുഞ്ഞനിയൻ തന്നെ. കളിക്കൂട്ടുകാരൻ ആവാൻ പോകുന്നവൻ.ഞാൻ എടുത്തു കൊണ്ട് നടക്കാൻ പോകുന്നവൻ.അതി സുന്ദരനായ എന്റെ സ്വന്തം ചക്കര.. 
നഴ്സമ്മ എന്നെ കവിളിൽ അമർത്തിപ്പിട്ച്ച് പറഞ്ഞു. 
“ എടാ കള്ളാ..നീ ആളു കൊള്ളാമല്ലൊ? 
ഞാൻ അമ്മയുടെ സാരിതുമ്പിൽ പിടിച്ച് വലിച്ച് കൊണ്ടിരുന്നു.അമ്മ പതിയെ താണു കുഞ്ഞിനെ കാണിച്ചു തന്നു. ആകെ മൊത്തം ഒരവലോകനം നടത്തി കുഞ്ഞ്, ചെറുക്കനെന്ന് കൺഫേം ചെയ്തു. പിന്നെയാണു മുഖത്തേക്ക് നോക്കിയത്.എന്റെ മുഖം വാടി. എന്റെ സങ്കല്പത്തിലെ സൗന്ദര്യം അവനുണ്ടായിരുന്നില്ല. കരുവാളുച്ച മുഖവും നീണ്ട തലയും മെലിഞ്ഞുണങ്ങിയ ശരീരവുമായി ഒരുവൻ. ഞാനെന്റെ മ്ളാനത മറച്ച് വെച്ചില്ല. 
” ഇതിനെ കാണാൻ ഒരു ഭംഗിയുമില്ല. തലയൊക്കെ നീണ്ട്..“ 
എന്റെ അമ്മ പതിവ് പോലെ വെളുത്ത് (വിളറി) സുന്ദരിയായി. അടുത്ത് നിന്നിരുന്ന ഇബ്രു ചേട്ടൻ പൊട്ടിച്ചിരിച്ചു. 
” എന്നാൽ നമുക്കിവനെ മാറ്റി അപ്പുറത്തുന്ന് ഒരു സുന്ദരനെ എടുത്തോണ്ട് വന്നാലൊ? 
നഷ്ടബോധത്തോടെ തിരികെ വീട്ടിലേക്ക് പോകുമ്പോൾ അമ്മ ഒരുപാട് വഴക്ക് പറഞ്ഞു എന്നാണെന്റെ ഓർമ്മ. 
‘എന്തായാലും നിന്നെക്കാൾ കാണാൻ കൊള്ളാം’ എന്ന എന്റെ സ്വന്തം ചേച്ചിയുടെ പ്രസ്താവന കൂടിയായപ്പോൾ, ഒന്നാമത് നിരാശനായി നിന്ന ഞാൻ അവളെ കടന്നാക്രമിക്കുക തന്നെ ചെയ്തു. ഞങ്ങളുടെ വഴക്കിനാൽ വീട് ആകെമൊത്തം കുലുങ്ങി മറിഞ്ഞു. അമ്മയുടെ ചൂരൽ കഷായത്തോടെ പ്രകമ്പനത്തിനു അറുതിയായി. 
പിന്നീടുള്ള ഒരാഴ്ച ഞാൻ ആശുപത്രി ഭാഗത്തേക്ക് തിരിഞ്ഞു നോക്കുക കൂടി ഉണ്ടായില്ല.ശേഷമൊരുനാൾ പോയ ഞാൻ അവിടെ കണ്ട കാഴ്ചകളിൽ ചില്ലറയൊന്നുമല്ല അസ്വസ്ഥനായത്.ജനി ചേച്ചി നിറകണ്ണുകളോടെ വിതുമ്പുന്നു. ഇബ്രു ചേട്ടന്റെ കണ്ണുകളും ചുവന്ന് കലങ്ങിയിരിക്കുന്നു.എന്റെ പ്രതീക്ഷകൾ തകർത്ത കുഞ്ഞിനെ അവിടൊന്നും കാണുകയുണ്ടായില്ല. 

പാതിരാത്രിയിൽ പതിവ് പോലെ പുതപ്പും തലയണയുമായി അമ്മയുടെയും അപ്പന്റെയുമിടയിലേക്ക് നൂണ്ട് കയറി (അക്കാലങ്ങളിൽ അതൊരു സ്ഥിരം കലാപരിപാടിയായിരുന്നു. അവിടങ്ങളിലുള്ള കൊച്ചു കുട്ടികൾക്കും കൂട്ടുകാർക്കുമൊക്കെ നിറം പിടിപ്പിച്ച പ്രേതകഥകൾ പറഞ്ഞ് കൊടുത്ത് രാത്രിയാകുമ്പോൾ ഞാൻ പ്രേത സ്വപ്നം കാണും. പിന്നെ എന്റെ റൂമിൽനിന്ന് കുറ്റീം പറിച്ച് അപ്പന്റെയും അമ്മയുടെയും ഇടയിൽ കയറി ഒരു കാൽ അപ്പന്റെ കുടവയറിലും ഒരു കൈ അമ്മയുടെ വയറിനെ കെട്ടിപ്പിടിച്ചും സുഖ നിദ്ര. സത്യം പറഞ്ഞാൽ ആ ഒരു സുരക്ഷിതത്വം പിന്നീടൊരിക്കലും എവിടെയും എനിക്ക് കിട്ടിയിട്ടില്ല.) 
അങ്ങനെ കിടക്കുമ്പോളായിരുന്നു ആ കുഞ്ഞിനെ പറ്റി അവർ സംസാരിക്കുന്നത് ഞാൻ കേട്ടത്. അവന്റെ ഹൃദയത്തിനു കാര്യമായ എന്തോ കുഴപ്പമുണ്ടെന്ന്. മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ പോവുകയാണത്രെ.കാര്യ ഗൗരവം പിടി കിട്ടിയില്ലെങ്കിലും എന്തോ വലിയ അപകടം നടക്കുകയാണെന്ന് എന്റെ മനസ് മന്ത്രിച്ചു. 
പിന്നീടുള്ള ദിവസങ്ങളിൽ പുതിയ ആശുപത്രിയിലേക്ക് പോയെങ്കിലും അവനെ കാണാൻ ഒത്തില്ല. 

ഒരു വലിയ യാത്രയ്ക്ക് ഞങ്ങൾ തയ്യാറെടുക്കുകയായിരുന്നു.അമ്മ​‍ൂമ്മയുടെ തറവാട് വീട്ടിലേക്ക്..ഒരുപാട് ദൂരം ട്രെയിനിൽ സഞ്ചരിക്കണം..ഞാൻ അതിന്റെ അവേശത്തിലായിരുന്നു.വല്ലപ്പൊഴും ലഭിക്കുന്ന അവസരമാണു. ട്രെയിൻ യാത്രകൾ അന്നും ഇന്നും എന്നും എനിക്ക് ഹരമാണു.ആ യാത്രയ്ക്കൊരുങ്ങുമ്പോൾ വിവരം കിട്ടി, കുഞ്ഞിനെ റൂമിലേക്ക് മാറ്റിയെന്ന്. എങ്കിലവനെ ഒന്ന് കേറി കണ്ടിട്ട് പോകാമെന്നായി അമ്മ. ഇതില്പരം ഒരു സന്തോഷം. ഒന്നാമത് ഞാൻ ട്രെയിൻ യാത്ര ചെയ്യാൻ പോകുന്നു. രണ്ടാമത്, കുറെ നാളുകൾക്ക് ശേഷമെങ്കിലും കുഞ്ഞനിയനെ കാണാൻ പോകുന്നു. ഇപ്പോഴെന്തൊ, അവനോടെനിക്ക് കാര്യമായ വിദ്വേഷമൊന്നും തോന്നുന്നില്ല. 
ഞങ്ങൾ ആശുത്രിയിലെത്തിയപ്പോൾ അവിടെ ആകെ കോലാഹലം. ദേഷ്യമൊക്കെ മാറി ജനിച്ചേച്ചിയുടെ വീട്ടുകാർ വന്നിട്ടുണ്ട്. അതിന്റെ ബഹളമാണു. ഞാൻ കിടക്കയിലേക്ക് ഏന്തി വലിഞ്ഞ് നോക്കി. തുണിക്കെട്ടിൽ ഒരനക്കം കണ്ടു.ജനിചേച്ചി എന്നെ അടുത്തേക്ക് വിളിച്ചിരുത്തി. 
“ദേണ്ടെടാ നിന്റെ കുഞ്ഞേട്ടൻ വന്നിരിക്കുന്നു..” -ജനിചേച്ചി കുഞ്ഞിനൊട് പറഞ്ഞു. 
ഞാനവനെ ഒന്ന് നോക്കി.ഞാൻ കണ്ട കാഴ്ചയെ എങ്ങനെ വിവരിക്കണമെന്ന് ഇന്നുമെനിക്ക് അറിയില്ല.അതിനുള്ള വാക്കുകൾ എവിടെയലഞ്ഞാലും എനിക്ക് കിട്ടില്ല. 
സൂര്യ തേജസ്സോടെ അവൻ. സ്വർണ്ണ നിറത്തിൽ തിളങ്ങുന്നു. വട്ടമുഖം. ചോരപൊടിയുന്ന നേർത്ത ചുണ്ട്. അനിർവചനീയമായ ആ സൗന്ദര്യത്തിലേക്ക് നോക്കാൻ തന്നെ എനിക്ക് പേടിയായി.അതു പോലൊരു അഭൗമ സൗന്ദര്യം പിന്നീടുള്ള എന്റെ ജീവിതയാത്രയിൽ, എന്റെ കാഴ്ചകളിൽ കണ്ടിട്ടില്ലെന്ന് ഞാൻ ആണയിടട്ടെ. ഒരു ഭയപ്പാടോടെയും പറഞ്ഞറിയിക്കാനാവാത്ത വികാരത്തോടെയും ഞാൻ അമ്മയുടെ അടുക്കലേക്കോടി. സാരിത്തുമ്പിൽ പിടിച്ച് വലിച്ചു. 
“എന്ത് പറ്റിയെടാ കുട്ടാ?” - ജനിചേച്ചി വിളിച്ച് ചോദിച്ചു. 
“അവനെ കാണാൻ എന്തൊരു രസമാ..അവൻ തിളങ്ങുന്നു..സത്യം..”- ഞാനമ്മയുടെ ചെവിയിൽ പറഞ്ഞത് അവിടെയുണ്ടായിരുന്ന എല്ലവരും, ജനിചേച്ചിയടക്കം കേട്ടു. എനിക്കെന്റെ, പേരറിയാത്ത ആ വികാരത്തിനു കടിഞ്ഞാണിടാൻ സാധിച്ചില്ല. 
“ഇവനെ കാണാൻ കൊള്ളില്ലാന്ന് നീ പറഞ്ഞെന്ന് ഞാനറിഞ്ഞാരുന്നല്ലോ..” - ജനിചേച്ചി ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. 

ഞാൻ ചമ്മി നിന്നു. പിന്നെ മെല്ലെ വീണ്ടും അവന്റെ അടുക്കലേക്ക് ചെന്നു. അവനു ചുറ്റും ഒരു പ്രഭ പരക്കുന്നത് പോലെ എനിക്കനുഭവപ്പെട്ടു. അത്ര തീക്ഷ്ണ സൗന്ദര്യം. ഇപ്പോൾ ഇതെഴുതുമ്പോഴും ആ സൗന്ദര്യത്തിന്റെ ചൂടും ചൂരും എനിക്കനുഭവിക്കാൻ സാധിക്കുന്നുണ്ട്. 
കൈകൾ പൊള്ളുമോ എന്ന ഭയം ഉണ്ടായിരുന്നിട്ട് കൂടി ,അവന്റെ കൈവെള്ളയിൽ ഞാനെന്റെ വിരൽ വെച്ചു. അഞ്ചു നേർത്ത വിരലുകൾ ഒരു പഞ്ഞിക്കെട്ട് കണക്കെ എന്റെ വിരലിൽ മുറുകെ മുറുകെ പിടിച്ചു.കണ്ണടച്ച് ഉറങ്ങുകയായിരുന്നെങ്കിലും അവന്റെ ചുണ്ടിൽ നേർത്തൊരു ചിരി മിന്നിത്തെളിഞ്ഞു വന്നു. 
“നോക്കെടാ..അവനു കുഞ്ഞേട്ടനെ ഇഷ്ടമായെന്ന് തോന്നുന്നു. ദേ ചിരിക്കുന്നു.”- ജനിചേച്ചിയുടെ വാക്കുകളിൽ ഞാൻ കൃതാർത്ഥനായ് നിന്നു. അവന്റെ ചോരതുടിക്കുന്ന കവിളിൽ ഒന്ന് അമർത്തി ചുംബിക്കുവാൻ കൊതിച്ചുവെങ്കിലും അത്ര ആളുകൾ നിന്നപ്പോൾ, അതും അപരിചിതരായ ആൾക്കാരെ കണ്ടപ്പോൾ വേണ്ടെന്ന് വച്ചു. അന്നാ റൂമിൽ ആരുമില്ലായിരുന്നെങ്കിൽ സത്യം സത്യമായി ഞാനവന്റെ കവിളുകളെ ഉമ്മകൾ കൊണ്ട് മൂടിയേനെ. 
“ട്രെയിനു സമയമായി...” - അപ്പൻ പറഞ്ഞു. 
അവന്റെ പഞ്ഞി വിരലുകളിക്കിടയിൽ നിന്ന് എന്റെ വിരലിനെ മോചിപ്പിക്കുവാൻ എനിക്കു തീരെ താല്പര്യമില്ലായിരുന്നു.അവനും. ഒടുവിൽ യാത്ര പറഞ്ഞിറങ്ങുമ്പോൾ വാതില്പടിയിൽ വച്ച് തിരിഞ്ഞ് നോക്കിയപ്പോഴും ഒരു മായിക വലയം അവനു ചുറ്റുമായി ഞാൻ കണ്ടു. 
അമ്മയോട് ഞാനതിനെക്കുറിച്ച് പറഞ്ഞു. അവനു ചുറ്റും ഞാൻ കണ്ട പ്രഭാവലയത്തെപറ്റി. അമ്മ ചിരിച്ചു തള്ളി. ഞാൻ ആണയിട്ടു പറഞ്ഞു. വീട്ടിലെ യേശുവിന്റെ ചിത്രത്തിൽ തലയ്ക്ക് ചുറ്റും കണ്ട അതേ പ്രകാശവലയം, നന്ദന്റെ വീട്ടിലെ ചുമരിൽ തൂങ്ങിക്കിടക്കുന്ന ഗീതോപദേശ വചനത്തിൽ വിരൽ ചൂണ്ടി നില്ക്കുന്ന ശ്രീകൃഷ്ണനു ചുറ്റുമുള്ള അതേ വലയം...അതേ നിറത്തിൽ..ഒട്ടും ഒളിമങ്ങാതെ.. 
അമ്മ പ്രതീക്ഷാ ഭാവത്തോടെ അപ്പനെ നോക്കി പറഞ്ഞു. 
“ശരിയാ..എനിക്കും ആ കുഞ്ഞിനു നല്ല മാറ്റമുള്ളപോലെ തോന്നിയിരുന്നു. അവൻ രക്ഷപ്പെടുമായിരിക്കുമല്ലെ..” 
അപ്പൻ ഏതോ ചിന്തയിൽ മുഴുകി നടന്നു. പിന്നെ അമ്മയെ നോക്കി ഒരു കഥ പറഞ്ഞു. അപ്പന്റെ യൗവ്വന കാലത്തിൽ നടന്ന ഒരു സംഭവ കഥ. കഥകളെ അന്നുമിന്നും ഒരുപോലിഷ്ടപ്പെട്ടിരുന്ന ഞാൻ കാത് കൂർപ്പിച്ചു. ആ കാലത്ത് തറവാടിനടുത്ത് ഒരു വലിയ അപകടം നടന്നു. കടയിലേക്ക് ജീപ്പിടിച്ചു കയറി.കടക്കാരനും ഡ്രൈവറും അവിടെ വച്ച് തന്നെ മരിക്കുകയുണ്ടായി. കടയിലുണ്ടായിരുന്ന ഒരു ചേട്ടൻ അത്യാസന്ന നിലയിൽ ആശുപത്രിയിൽ. മരിച്ചവരും പരിക്കേറ്റവരുമൊക്കെ ഏവർക്കും പരിചിതർ (ഗ്രാമങ്ങളിൽ അങ്ങനെയാണു.എല്ലാവരും എല്ലാവർക്കും പരിചിതർ, സ്വന്തം..) വാർത്തയറിഞ്ഞ് അന്ന് യുവാവായിരുന്ന അപ്പനും അവിടെയെത്തി. അത്യാസന്ന നിലയിൽ കിടക്കുന്ന ആ ചേട്ടനെ കണ്ട് തിരിച്ചിറങ്ങിയ അപ്പൻ, കൂട വന്ന ഒരു അപ്പാപ്പനോട് തനിക്കുണ്ടായ അനുഭവം വിവരിച്ചു. 
“കറിയ ചേട്ടൻ രക്ഷപ്പെടും..അപ്പാപ്പനൊന്ന് കേറി നോക്കിയെ..ഒരു പരിക്കും പുറമെയില്ല. മാത്രമല്ല വല്ലാത്തൊരു സൗന്ദര്യം ചേട്ടനു വന്നപോലെ..ദേഹമൊക്കെ തിളങ്ങുന്ന പോലെ. ഇത്രമേൽ ഭംഗിയോടെ കറിയാ ചേട്ടനെ ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല..നിങ്ങളൊന്ന് കേറി നോക്കിയെ...” 
പ്രായം ചെന്ന ആ അപ്പാപ്പൻ നിരാശ നിറഞ്ഞ മുഖത്തോടെ അന്ന് അപ്പനോട് പറഞ്ഞത്രെ. ‘ നിനക്കങ്ങനെ തോന്നിയോ?എങ്കിൽ പറയട്ടെ, അത് ഒരു നല്ല ലക്ഷണമല്ല...നേരം വെളുപ്പിച്ചാൽ അത്രയും ഭാഗ്യം’ 
നേരം പുലരും മുൻപേ കറിയാ ചേട്ടൻ പോയി.. കഥ പറഞ്ഞു തീർന്നപ്പോൾ അപ്പന്റെയും അമ്മയുടെയും മുഖം ഒരു പോലെ വാടി. ആ കഥയുടെ ആവശ്യമെന്തായിരുന്നെന്ന് എന്റെ പൊട്ട ബുദ്ധിക്ക് അപ്പോൾ തോന്നിയില്ല. എന്റെ മനസു നിറയെ സ്വർണ്ണ നിറമുള്ള അവനായിരുന്നു,അവന്റെ മാസ്മരിക സൗന്ദര്യമായിരുന്നു. 

യാത്ര തുടങ്ങും മുൻപെ അവന്റെ മരണവാർത്ത ഞങ്ങളെ തേടി എത്തി.ചങ്കിലൊരു വലിയ ഭാരം വന്ന് വീണപോലെ. വീടിന്റെ ടെറസ്സിൽ അന്നത്തെ മഴയിൽ, പായൽ പിടിച്ച ചുവരിൽ അവനായി ഞാനൊരു ശവമഞ്ചലിന്റെ ചിത്രം കോറിയിട്ടതായി ഓർക്കുന്നു. അത് വരയ്ക്കുമ്പോൾ ആ മഴയോടൊപ്പം ഞാൻ നന്നായി കരഞ്ഞിരുന്നതായും ഓർക്കുന്നു.ഒരു ജീവിതകാലം മുഴുവൻ ഓർമ്മിച്ചു വയ്ക്കാനായി അവനെനിക്കു സമ്മാനിച്ച ആ നേർത്ത പുഞ്ചിരി അതേ ശോഭയോടെ ഇന്നുമെന്നിലുണ്ട്. എത്രയോ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു..ഇരുപതോ ഇരുപത്തിയഞ്ചൊ? ഇക്കാലത്തിനിടയിൽ എന്തൊക്കെ സംഭവിച്ചിരിക്കുന്നു? ആ വീടും നാടുമൊക്കെ എന്നേ ഉപേക്ഷിച്ചു.. ജനിചേച്ചിയും ഇബ്രു ചേട്ടനും ഇപ്പോൾ എവിടെയെന്ന് ഒരറിവുമില്ല..അമ്മാളു ഡോക്ടർ മരിച്ചിട്ട് കാലമെത്രയായിരിക്കുന്നു. ഇതിനിടയ്ക്ക് ഓർമ്മകളിലേക്ക് ഒരു തിരികെയാത്ര നടത്തിയപ്പോൾ ആ നാട്ടിലുമൊന്ന് പോയി.ആ ആശുപതി കെട്ടിടം പൊളിഞ്ഞ് വീണ​‍് കാട് പിടിച്ചിരിക്കുന്നു.ജീവിതമൊക്കെ മാറിമറിഞ്ഞു..എങ്കിലുമിന്നുമൊരു കുഞ്ഞിനെ കാണുമ്പോൾ അവനാണെന്റെ മനസിൽ ആദ്യം ഓടിയെത്തുക.എനിക്കു മാത്രമായി തന്ന ആ പുഞ്ചിരി..പഞ്ഞി വിരലുകൾ എന്നെ മുറുകെപ്പിടിച്ചതിന്റെ നിർവൃതിയിൽ ഇപ്പോഴും ഞാൻ അലിഞ്ഞു വീഴാറുണ്ട്. എങ്കിലും കുഞ്ഞേ നിന്റെയാ തുടുത്ത കവിളിണയിൽ ഒരിക്കൽ പോലും ഞാൻ ഉമ്മവച്ചില്ലലൊ എന്ന നിരാശമാത്രം എന്നിൽ നില്ക്കുന്നു. എങ്കിലുമെനിക്ക് സങ്കടമില്ല. നീയിപ്പോഴും സൂര്യ തേജസ്സുള്ള കുഞ്ഞായി എന്റെ ചങ്കത്ത് തന്നെയുണ്ട്. എത്രയോ വട്ടം നീയെന്റെ സ്വപ്നങ്ങളിൽ വന്നിരിക്കുന്നു. എന്റെ നെഞ്ചോട് ചേർത്ത് എത്രയോ തവണ ഞാൻ നിന്നെ ഉറക്കിയിരിക്കുന്നു. ഇനിയുമിനിയും നീ അതു പോലെ തന്നെ എന്റെ സ്വപ്നങ്ങളിൽ വന്ന് ആ ചെറു പുഞ്ചിരിയാൽ എന്റെ മനം നിറയ്ക്കുമെന്ന് എനിക്കുറപ്പാണു. കാരണം ഞാനുള്ളിടത്തോളം കാലം നീയുമുണ്ടാകും, നിന്റെ ചിരിയുമുണ്ടാകും... 

(ദുരന്ത ജീവിതാനുഭവങ്ങളെ മാറ്റി നിർത്തണമെന്ന് എപ്പോഴുമാലോചിക്കും.എന്ത് ചെയ്യാൻ?ഒരു ചാട്ടുളി കണക്കെ അവയൊക്കെയും എന്റെ ചങ്ക് തുളച്ച്, ചോര ചിതറിച്ച് പുറത്തേക്ക് വരും.എന്നിട്ടോ പനിനീർപ്പൂവിന്റെ ഗന്ധമാകെ പരത്തുകയും ചെയ്യും..നിസ്സഹായതയുടെ പേനയിൽ ഓർമ്മകളുടെ സത്ത് നിറച്ച് എഴുതുവാൻ ഞാൻ ശ്രമിക്കുന്നു.അത്ര മാത്രം!!) 

Wednesday 22 April 2015

ചില ജന്മങ്ങൾ!!

രാവിലെ പതിനൊന്നായതെയുള്ളു.സ്കൈപ് ചിലച്ചു. ഒന്ന് നോക്കി. പെങ്ങളാണു. അറിയാത്ത ഭാവത്തിൽ നീക്കി വച്ച് തലവഴി പുതപ്പിട്ട് വീണ്ടും കിടന്നു.സ്കൈപ് പിന്നെയും ചിലച്ചു.
“എന്തോന്നാടീ രാവിലെ മനുഷ്യനെ ഉറങ്ങാൻ സമ്മതിക്കില്ലെ?”

“മാമനേ.......”
“അയ്യോടാ..മാമന്റെ ചക്കരയായിരുന്നോ”

“മാമന്റെ ചക്ക്ടയാ..ൻ ..താ പബ്ബാഡി...”

“ഒരു പരിപാടിയുമില്ലെടാ...മാമൻ പാവം ഉറങ്ങട്ടെടാ..”

“മാമനേ...നാൻ പോലീശാ​‍ാ...മാമനോ..?”

“മാമൻ ഭയങ്കര കള്ളനാടാ ചക്കരെ..”

“ഡേയ്..നീ വീട്ടിലോട്ട് വിളിക്കാറില്ലെന്ന് അമ്മ സങ്കടം പറഞ്ഞു...നിനക്ക് വല്ലപ്പോഴുമെന്ന് വിളിച്ചാലെന്താ?” -പെങ്ങൾ സ്വരം..

“ആ..വിളിക്കാം..കഴിഞ്ഞ ആഴ്ച വിളിച്ചതല്ലെ..നീ വെയ്..ഞാൻ കെടക്കട്ടെ”

“വിളിക്കാൻ മറക്കല്ലെ...”

സ്കൈപ് കട്ടി വീണ്ടും ഉറങ്ങി.

വഴി വക്കിൽ നല്ല ബഹളം. ഒരമ്മയും കുട്ടിയും. കുട്ടിക്കൊരു ആറോ ഏഴോ വയസ്സുണ്ടാവണം. ഭയങ്കര കരച്ചിൽ..അല്ല കാറലോട് കാറൽ. കയ്യിലിരിക്കുന്ന മിഠായിയുടെ കളർ ഇഷ്ടപ്പെട്ടില്ലാത്രെ!! അതിനാണീ അലറൽ. പാവം അമ്മ ആവത് ആശ്വസിപ്പിക്കാൻ നോക്കുന്നു. അവനാ സ്ത്രീയുടെ തലമുടിയിൽ അള്ളിപ്പിടിച്ച് ആഞ്ഞ് വലിച്ച് കൊണ്ട് കരയുന്നു. വേദനയാലും അപമാനത്താലും സ്ത്രീ നിന്ന് പരുങ്ങുന്നു.
“ഇമ്മാതിരി ചീമ്പ്രാണികളെ തൂക്കിയെടുത്ത് തോട്ടിലേക്കിടണം..” - ഞാനെന്റെ സത്യ സന്ധമായ അഭിപ്രായം പറഞ്ഞു.കാഴ്ചക്കാരൊക്കെയും അമർഷം നിറഞ്ഞ മുഖത്തോടെ കുട്ടിയെ നോക്കി നില്ക്കുന്നു.
ചീളു ചെറുക്കൻ നിലത്ത് കിടന്നുരുളുകയാണിപ്പോൾ. ആത്മാവ് പോലും നാണിക്കുന്ന എലുമ്പ് ശരീരത്തിൽ നിന്നും ബഹിർഗമിക്കുന്ന ശബ്ദമോ..അതിഭീകരം. സമാധാനിപ്പിക്കാൻ ചെല്ലുന്ന ആ അമ്മയുടെ നേർക്ക് അവൻ തുപ്പാനും ആരംഭിച്ചു.
“ഹോ​‍ൂ​‍ൂ...അവനെ പിടിച്ച് ആസനം നോക്കി ഒരു തേമ്പ് തേമ്പണം..” എനിക്ക് ഈർഷ്യ അടക്കാനായില്ല.

ഇത്ര അലന്ന ഒരു കുട്ടിയെ ഞാനിതുവരെയും കണ്ടിട്ടില്ല. കാഴ്ചക്കാരും കണ്ടിരിക്കാൻ വഴിയില്ല. അവരുടെ മുഖത്തെ ദേഷ്യഭാവം അത് വിളിച്ചോതുന്നുണ്ടായിരുന്നു.

വഴിവക്കിൽ കിടന്ന ഒരു വിറകിൻ കഷ്ണമെടുത്ത് ആ ചെക്കന്റെ അടുത്തെത്തി വലം കയ്യിൽ അവനെ തൂക്കി ഞാനിങ്ങെടുത്തു. നല്ല നീർത്തി ഒന്ന് പൊട്ടിക്കാൻ തന്നെയായിരുന്നു. ഒരു നിമിഷം!! അന്ത മൂഞ്ചി എങ്കെയോ പാത്ത മാതിരി...ഞാനാ സ്ത്രീയെ നോക്കി. തലമുടി പിടിച്ചു വലിക്കപ്പെട്ടതിന്റെ വേദനയിൽ ഇരു കൈകളും തലയിൽ അമർത്തിയിരിക്കുകയാണവർ. ഞാനാ മുഖം മെല്ലെ പിടിച്ചൊന്നുയർത്തി.
അമ്മ!! എന്റെ അമ്മ!!

ഞെട്ടിയെഴുന്നേറ്റു. അതൊരു സ്വപ്നമായിരുന്നെന്ന് മനസിലാക്കാൻ നിമിഷങ്ങൾ പിന്നെയുമെടുത്തു. സ്വപ്നം മാത്രമല്ല..അതൊരു സത്യം കൂടിയായിരുന്നു. അങ്ങനൊരു ചെറുക്കൻ ജീവിച്ചിരുന്നു.മേല്ക്കണ്ടത് അവന്റെ ഏറ്റവും നിസ്സാര തെമ്മാടിത്തരങ്ങളിലൊന്ന് മാത്രം. ആ ചെറുക്കൻ എന്റെ ബാല്യമായിരുന്നു. അന്ത മൂഞ്ചി താൻ ഇന്ത മൂഞ്ചി!!

കട്ടിലിൽ ചമ്രം പടിഞ്ഞിരുന്ന് പഴയതൊക്കെയും പിന്നെയുമോർത്തു. എത്ര മാത്രം പാവം അമ്മയെ അവമാനപ്പെടുത്തിയിരിക്കുന്നു. എന്തോരം ഉപദ്രവിച്ചിരിക്കുന്നു. അമ്മയുടെ വിട്ട് മാറാത്ത തല വേദനയ്ക്ക് പിന്നിൽ അക്കാലങ്ങളിലെ എന്റെ ഏറ്റവും വലിയ ഉപദ്രവങ്ങളിലൊന്നായ തലമുടി പിടിച്ചു വലിക്കൽ കാരണമായിരിക്കാമെന്ന് ഇതിനിടയ്ക്ക് കൂടി അമ്മൂമ്മ ഒരു തമാശ കണക്കെ പറയുകയുണ്ടായി..ഇടയ്ക്കൊക്കെയും അമ്മ തലവേദനയാൽ പുളയുമ്പോൾ അറിയാതെയെങ്കിലും ഒരു കുറ്റബോധം മനസിലുണ്ടാവാറുണ്ട്..ഞാനുമതിനൊരു കാരണക്കാരനല്ലെ എന്നൊരു സംശയം...

ഫോണെടുത്തു.അമ്മയെ വിളിച്ചു. വിശേഷങ്ങൾ ചോദിച്ചു.

“രാവിലെ മുതൽ തുടങ്ങിയതാടാ ..നല്ല തലവേദന..”

കുറച്ച് നേരത്തേക്ക് ഒന്നും ഞാൻ പറഞ്ഞില്ല.

“അമ്മ കിടന്നോ..ഞാൻ പിന്നെ വിളിക്കാം..”

“കൊഴപ്പമില്ലെടാ..നിന്റെ വിശേഷങ്ങളൊക്കെ പറ..നിന്നോട് സംസാരിക്കുമ്പോൾ തന്നെ തല വേദന പാതി മാറിക്കൊള്ളും...”

ഉള്ളിൽ തിളച്ച് മറിയുന്ന ഏതോ ഒരു വികാരത്തെ കടിച്ചമർത്തി ഞാനെന്തൊക്കെയോ സംസാരിച്ചു തുടങ്ങി.

Saturday 21 March 2015

ഓർമ്മപ്പെടുത്തൽ

മാർക്കറ്റിലെ തട്ടുകൾക്ക് മുകളിൽ ഈച്ചയരിക്കുന്ന മീൻ മൃതദേഹങ്ങൾക്കും ചതഞ്ഞരഞ്ഞ് റോഡിലൊരു ഭൂപടമായി മാറിയ പൂച്ചയ്ക്കും തലയറുക്കപ്പെട്ട ആട്മാടുകൾക്കും എന്നോട് പറയാനുണ്ടായിരുന്നത് ഒന്ന് മാത്രം..

“നീയും വരും"

Tuesday 17 March 2015

no pain no gain


എന്റെ തറവാട്ട് ഗ്രാമം ബഹു സുന്ദരിയാണു.എത്ര വർണ്ണിച്ചാലും എത്ര കണ്ടാലും മതി വരില്ല. ചുറ്റോട് ചുറ്റും മലകളുണ്ട്,എപ്പോഴും തണൽ തരുന്ന മരങ്ങളുണ്ട്,നിഷ്കളങ്കരായ ഗ്രാമവാസികളുണ്ട്, കുളങ്ങളുണ്ട്, പുഴകളുണ്ട്..ഒരു മനുഷ്യായുസിനു ആത്മ നിർവൃതി തരുന്ന എല്ലാമിവിടെയുണ്ട്.സ്കൂളടയ്ക്കുന്ന സമയങ്ങളിൽ,നീണ്ട അവധി ദിവസങ്ങളിൽ നഗരം ചാർത്തിതരുന്ന ചായക്കൂട്ടുകൾ കഴുകി കളയുവാൻ ഈ ഗ്രാമത്തിലേക്ക് അപ്പൻ ഞങ്ങളെ കോണ്ട് പോകാറുണ്ട്.കെ.എസ്.ആർ.ടി.സി. ബസ്സിന്റെ കുലുക്കം നിറഞ്ഞ ഒന്നരമണിക്കൂർ യാത്ര, പൊടി പറത്തിക്കൊണ്ട് എന്റെ ഗ്രാമത്തിലവസാനിക്കുമ്പോൾ അനിർവചനീയാനന്ദത്തിൽ ഞാൻ പുളകിതനാവാറുണ്ടായിരുന്നു. 
അന്നൊക്കെ തറവാട് എന്നും ഉൽസവാന്തരീക്ഷത്തിലായിരുന്നു.ചുറ്റോട് ചുറ്റും ബന്ധു ജനങ്ങളും കൂടെ കളിക്കാൻ എണ്ണിയാൽ തീരാത്ത കൂട്ടുകാരും കളിയാക്കലുകളിൽ പി.എച്ച്.ഡി. എടുത്തിരിക്കുന്ന ഇളയച്ഛന്മാരും,അതി രാവിലെയെഴുന്നേറ്റുള്ള മാമ്പഴം പെറുക്കലും, മണ്ണിരയെ കോർത്ത് പുഴയിൽ ചൂണ്ടയിടലും.. 
നീന്തൽ കഥയിലേക്ക് കടക്കാം.ആറിലോ മറ്റോ പഠിക്കുകയാണു.നല്ല മഴക്കാലം.തറവാട്ടിൽ അമ്മൂമ്മ ഒരുക്കി വച്ചിരിക്കുന്ന എല്ലും കപ്പയുമായി മല്പിടുത്തത്തിൽ ഏർപ്പെട്ടു കൊണ്ടിരിക്കുമ്പോഴായിരുന്നു തൊട്ടപ്പുറം താമസിക്കുന്ന ഇളയച്ഛൻ കയറിവന്നത്.അപ്പന്റെ നേരനിയനല്ലെങ്കിലും കുട്ടിക്കാലത്തെ അമ്മ മരിച്ച ഇളയച്ഛനെ സ്വന്തം മകനായിട്ടാണു അമ്മൂമ്മ വളർത്തിയത്. ‘ഞങ്ങൾക്ക് കിട്ടേണ്ട പാലു കൂടി ദാ ഇവനൊറ്റയ്ക്ക് കുടിച്ച് തീർത്തെന്ന്’ എന്റെ മറ്റ് ഇളയച്ഛന്മാർ ചേർന്ന് കളിയാക്കുമായിരുന്നു. 
“കുട്ടാ ..നീ കുളിക്കാൻ വരുന്നോ? ഞാൻ പുഴയിലോട്ട് പോവുകയാ” 
ഇളയപ്പന്മാരുടെ കൂടെ കുളിക്കാൻ പോകുന്നതിൽ പരം റിസ്ക് ഈ ലോകത്ത് മറ്റൊന്നിലുമുണ്ടാവില്ല.കുട്ടികളാണോയെന്നൊന്നും നോക്കില്ല.ചിലപ്പോൾ പിടിച്ച് മുക്കും, നീന്തലറിയാത്ത ഞങ്ങളെ പിടിച്ച് വെള്ളത്തിൽ തള്ളിയിടും. ഉടുത്തിരിക്കുന്ന തോർത്ത് മുണ്ട് വലിച്ചൂരി വെള്ളത്തിലേക്ക് ഊളിയിട്ടു കളയും. വെള്ളത്തിലിറങ്ങാനും വയ്യ, കരയിൽ നില്ക്കാനും വയ്യ എന്ന അവസ്ഥയിലാവും നമ്മൾ.എങ്കിലും കൂടെപ്പോവും..പുഴയോരത്ത് നിന്ന് കുളിക്കുക എന്നതാലോചിക്കുമ്പോൾ മേല്പ്പറഞ്ഞ ക്രൂര പീഡനങ്ങൾ സഹിക്കാൻ ഞങ്ങൾ കുട്ടികൾ തയ്യാറായിരുന്നു.മാത്രമോ, ചിലപ്പോൾ വാഴപ്പിണ്ടികൾ ചേർത്ത് വച്ച് ഞങ്ങൾക്ക് വെള്ളത്തിനു മുകളിലൂടെ സഞ്ചരിക്കാൻ തോണികളുണ്ടാക്കി തരുമായിരുന്നു. 
എന്തായാലും പോവുക തന്നെ.തോർത്ത് മുണ്ടുടുത്ത് ഞാൻ റെഡിയായി. മുൻപിൽ ഇളയപ്പനും പിന്നിൽ ഞാനും നടന്നു. ഇളയപ്പനു എന്നേക്കാൾ അഞ്ചോ ആറൊ വയസ്സിന്റെ മൂപ്പെ ഉള്ളു. എങ്കിലും ആളു കില്ലാഡിയാണു.എത്ര വലിയ മരത്തിന്റെ മുകളിലും കയറും.വെള്ളത്തിലേക്ക് മുങ്ങാംകുഴിയിടും. എത്ര ആഴത്തിൽ നിന്നും വെള്ളാരം കല്ലുകൾ പെറുക്കി കൊണ്ട് വരും.കുറേ നേരം വെള്ളത്തിനടിയിൽ കിടക്കും. പലവട്ടം കറങ്ങി പുഴയിലേക്ക് ചാടും.കൈകാലുകളനക്കാതെ വെള്ളത്തിനു മുകളിൽ മലർന്നു കിടക്കും..അക്കാലത്തൊരു സൂപ്പർ ഹീറോ ഉണ്ടായിരുന്നെങ്കിൽ അതെന്റെ ഇളയപ്പനായിരുന്നു.ഇതൊക്കെ ഓർത്തപ്പോൾ നീന്തൽ പഠിക്കാൻ ഒരാഗ്രഹം.അന്നത്തെ ആറാം ക്ളാസുകാരൻ , ഇളയപ്പനെ പുറകിൽ നിന്നും തോർത്ത് മുണ്ടിൽ പിടിച്ച് വലിച്ച് നിർത്തി. 
“എന്താടാ..?” 
“ഇളയപ്പാ..എന്നെ നീന്തലു പഠിപ്പിക്കാമോ? കയ്യും കാലുമൊന്നുമനക്കാതെ വെള്ളത്തിന്റെ മുകളിൽ പൊങ്ങിക്കിടക്കുന്ന അഭ്യാസം പറഞ്ഞു തരാമൊ”? 
ഇരയെ കിട്ടിയ സന്തോഷം ഇളയപ്പന്റെ മുഖത്ത്. 
“പിന്നെന്താ? എന്നാ നമുക്കു കുളത്തിലോട്ട് പോകാം. പുഴയിൽ നീന്തൽ പഠനം ശരിയാവില്ല. നീ വാ” 
അങ്ങനെ കുളം ലാക്കാക്കി നടക്കുമ്പോൾ കൈകാലുകളങ്ങാതെ മലർന്ന് കിടക്കുന്ന,പുഴയുടെ അടിയിൽ നിന്നും വെള്ളാരം കല്ലുകൾ വാരുന്ന എന്നെ ഞാൻ സ്വപ്നം കണ്ടു. 

മഴക്കാലമായത് കൊണ്ട് കുളം നിറഞ്ഞ് കിടക്കുകയാണു. നാലാൾ താഴ്ചയുണ്ട്.കടും നീല നിറത്തിൽ കലങ്ങിക്കിടക്കുകയാണു.ഒരു ഭയം ഉള്ളിൽ നാമ്പെടുത്തു.അത് കണ്ട് കൊണ്ടായിരിക്കണം ഇളയപ്പൻ അടുത്തുള്ള കവുങ്ങിലേക്ക് വലിഞ്ഞു കയറി, പിടി വിട്ട്, അന്തരീക്ഷത്തിൽ നാലോ അഞ്ചോ തവണ കറങ്ങി ,കുളത്തിലേക്ക് മുങ്ങാങ്കുഴിയിട്ട് പൊങ്ങിവന്ന് പരവതാനിയിലെന്ന പോലെ മലർന്നു കിടന്നു.ആ ഷോ ഓഫ്ഫിൽ ഞാൻ വീണു. മണ്ണു കൊണ്ട് വെട്ടിയുണ്ടാക്കിയ പടവിലേക്ക് ഇറങ്ങി നിന്നു... 
നീന്തൽ പഠനമിന്ന് മൂന്നാം ദിവസത്തിലേക്ക് കടന്നു.ഇപ്പോൾ ഞാൻ കുളത്തിന്റെ ഒരു വശത്ത് നിന്നും അപ്പുറത്തേക്ക് ദുർബലമായി നീന്തും. കുളത്തിനു വ്യാസം കുറവായതിനാൽ ഒരാന്തലിനു ഞാൻ അപ്പുറമെത്തും. ഒറ്റശ്വാസത്തിലാണു ഈ കുതിപ്പ്. ഇടയ്ക്കൊന്ന് നിന്നാൽ പിന്നെ വെപ്രാളപ്പെട്ട് താഴേയ്ക്ക് പോകും. നീന്തലിനിടയിൽ ശ്വാസം വിടുന്നതെങ്ങനെയെന്നും പഠിക്കാനാവുന്നില്ല. എങ്കിലും ഇളയപ്പൻ കൂടെ നീന്തുന്നത് കൊണ്ട് (മിക്കപ്പോഴും ഒരു കൈകൊണ്ട് എന്നെ താങ്ങുന്നുണ്ട്) സമാധാനമാണു.അതാണെന്നെ അത്ഭുതപ്പെടുത്തിയത്..സാധാരണ ഗതിയിലാണെങ്കിൽ ഒരു നൂറു തവണ എന്നെ മുക്കേണ്ട സമയം കഴിഞ്ഞു. ഇളയപ്പൻ ആളു മാന്യനായ​‍ാ എന്ന് ഞാൻ സംശയിച്ചു. 
പഠനം നാലാം നാളിലേക്ക് കടന്നു.എങ്കിലും വെള്ളത്തിലേക്ക് ചാടാൻ നേരം ഒരു ഭയം ഇപ്പൊഴും ഉള്ളിൽ നില്ക്കുന്നു. തോർത്ത് മുണ്ടുമായി ഞാൻ കുളക്കടവിൽ റെഡിയായി. ഇളയപ്പൻ സ്വ ശരീരമാകമാനം എണ്ണ തേക്കുന്നു. 
“നീ ചാടിക്കോ..എന്തേലും പറ്റുകയാണേൽ ഞാനും ചാടിക്കോളാം..” 
“വേണ്ട..ആദ്യം ഇളയപ്പൻ കുളത്തിൽ ഇറങ്ങി നിക്ക്..എന്നിട്ട് ഞാൻ ചാടാം..” മൂന്നു ദിവസമായിട്ട് വെള്ളത്തിൽ മുക്കുന്നില്ലെങ്കിലും ഇളയപ്പനെ എനിക്കിനിയും അത്ര വിശ്വാസം പോര. 
“നിന്നോടല്ലേ ചാടാൻ പറഞ്ഞത്..” 
“ഇളയപ്പനിറങ്ങ്..” 
“ചാടെടാ...” 
കുളത്തിന്റെ ഓരത്തേക്ക് ഞാൻ നീങ്ങി നിന്നു. ചാടാനായി ശരീരം വളച്ചു. വെള്ളം കണ്ടപ്പോൾ ശരീരം താനെ നിവർന്നു. 
“ഇളയപ്പാ..ഇത്രെം ഉയരത്തീന്നു ചാടാനൊരു പേടി. ഇളയപ്പനിറങ്ങി നില്ക്കുകയാണേ...” 

പറഞ്ഞു മുഴുപ്പിച്ചില്ല. മാരുതി കാറിന്റെ പിൻ വശത്തേക്കാൾ ശുഷ്കിച്ചിരുന്ന എന്റെ ആസനത്തിൽ ഇളയപ്പന്റെ വക ഒരു തൊഴിത്തള്ള്..ഞാനുയർന്ന് പൊങ്ങി. അന്തരീക്ഷത്തിൽ ഏതൊക്കെയോ കഥകളി മുദ്രകൾ വരച്ചിട്ട്, നിലയില്ലാ കുളത്തിന്റെ ഒത്ത നടുവിലേക്ക് പതിച്ചു. 
ഇളയപ് ളാ​‍ാ....ഒരു നില വിളിയോടെ ഞാൻ കുളത്തിന്റെ അടിയിലേക്ക് കുതിച്ചു. ഒരായുസ്സിലേക്കുള്ള വെള്ളം കുടിച്ചു. പാവം മീനുകളെ വിഴുങ്ങി.കണ്ണുകൾ തുറിച്ചു. ശ്വാസം കിട്ടാതെ പിടഞ്ഞു.ഒരുപാട് സമയത്തിനു ശേഷം കുളത്തിന്റെ അടിത്തട്ട് എനിക്കിപ്പൊൾ വ്യക്തമായി കാണാം. തൊട്ടു തൊട്ടില്ല എന്നായാപ്പോൾ ഞാൻ തനിയെ ഉയർന്ന് പൊങ്ങി. എന്റെ തല വീണ്ടും പുറം ലോകം കണ്ടു. കുളത്തിന്റെ കരയിൽ ഇളയപ്പൻ, ശരപഞ്ചരത്തിൽ ജയൻ കുതിരയെത്തിരുമ്മുന്നത് പോലെ സ്വന്തം ശരീരത്തെ എണ്ണയിട്ട് തിരുമ്മുന്നു. 
“രക്ഷ്ളി ക്കള ൺളേള​‍്ള...” വായിൽ നിറയെ വെള്ളവുമായി ഞാനലറി.ഇളയപ്പൻ ഒരു ചെറു ചിരിയോടെ കൈകളുയർത്തി റ്റാറ്റ തന്ന് വീണ്ടും ശരീരം തിരുമ്മുന്നു. 
ഞാൻ വീണ്ടും കുളത്തിനടിയിലേക്ക്..ഇത്തവണ ആദ്യത്തെ അത്ര വേഗതയുണ്ടായിരുന്നില്ല. അധികം പിടയ്ക്കാനും പറ്റുന്നില്ല. കണ്ണുകൾ നല്ല രീതിയിൽ വിടർന്നു. അടുത്ത ജന്മത്തിലേക്കും വേണ്ടിയുള്ള വെള്ളം കുടിച്ചു. കുളത്തിന്റെ അടിത്തട്ടിലേക്ക് വീണു.ചളി മണ്ണും കൊച്ച് കല്ലുകളും എന്റെ കയ്യിൽ കിടന്ന് ഞെരിഞ്ഞമർന്നു. പായൽ പടർപ്പുകളിൽ കാലുകൾ ഒന്ന് കോർത്തു.പിന്നെ മെല്ലെ ഉയർന്ന് തുടങ്ങി. ഇത്തവണ തല മുഴുവനായി പുറം ലോകം കണ്ടില്ല. കണ്ണുകൾ തുറിച്ച് പുറത്തേക്ക് നോക്കിയപ്പോൾ ജയൻ അതേ രൂപത്തിൽ അതേ ഭാവത്തിൽ അവിടെ നില്ക്കുന്നത് കണ്ടു. കരയാനോ നിലവിളിക്കാനോ പറ്റിയില്ല.കാരണം എന്റെ മൂക്കോ വായോ പുറം ലോകം കണ്ടില്ല. കൈകളൊന്ന് ആയാസപ്പെട്ടുയർത്തി ഞാൻ വീണ്ടും താണു. ഇത്തവണ വളരെ വളരെ പതുക്കെയാണു ഞാൻ താഴേക്ക് പോയത്. അല്പം പോലും കുതറിയില്ല. ശ്വാസം മുട്ടിയില്ല (അല്ലെങ്കിൽ മുട്ടാൻ ശ്വാസമെവിടെ..) ചുറ്റിനും വെള്ള നിറം മാത്രം. നല്ല ഒരു സ്വപ്നം കണ്ട് ഉറങ്ങാൻ തയ്യാറെടുക്കുന്ന പോലെ..ഇതാണു മരണമെന്ന തിരിച്ചറിവ് എന്നിലുണ്ടായി. എന്നാൽ ആ ഒരു പ്രത്യേക വികാരത്തിൽ എനിക്കല്പം പോലും ഭയം തോന്നിയില്ല.അമ്മയെ ഓർത്തു..സ്കൂളോർത്തു..അങ്ങനെ പലതും..എന്നിട്ടും അല്പം പോലും നഷ്ടബോധം വന്നില്ല എന്നുള്ളതാണു സത്യം.ഒരു പഞ്ഞിക്കെട്ട് കണക്കെ താഴേക്ക് പോകുന്നത് പോലെ എനിക്ക് തോന്നി. ഇനി മുകളിലേക്കുയരില്ലെന്ന് എനിക്കുറപ്പായിരുന്നു. അത്ര പതുക്കെയായിരുന്നു ഞാൻ സഞ്ചരിക്കുന്നത്. അപ്പോഴാണു വെള്ളത്തിനടിയിലൂടെ ആയിരം കുമിളകളാൽ അകമ്പടി സേവിച്ച് എന്തോ ഒന്നെനിക്കു നേരെ വന്നത്. പണ്ട് വായിച്ച കഥകളിലെ മൽസ്യ കന്യകമാരായിരിക്കണം. കന്യക അടുത്തടുത്തെത്തി. ഒരു നിമിഷം!! അതു മൽസ്യകന്യകയല്ല, ഇളയപ്പൻ കന്യകനായിരുന്നു എന്ന തിരിച്ചറിവ്, ജീവിക്കാനുള്ള തത്രപ്പാട് എന്നിൽ വീണ്ടുമുളവാക്കി.ഒരു കുതിപ്പിനു ഞാൻ ഇളയപ്പന്റെ മേലേക്ക് ചാടിപ്പിടിച്ചു. ശ്വാസമില്ലായ്മയുടെ വെപ്രാളം വീണ്ടുമെന്നിൽ. ഇളയപ്പന്റെ കഴുത്തിൽ മുറുകെപ്പിടിച്ചു. ഇത്തവണ ഇളയപ്പന്റെ കണ്ണുകളാണു തുറിച്ചത്. ബാലൻസ് നഷ്ടമായ ഇളയപ്പൻ എന്നെയും കൊണ്ട് കുളത്തിനടിയിലേക്ക്..കാലുകൾ ചെളിയിലമർത്തി ഇളയപ്പൻ മുകളിലേക്ക് കുതിച്ചുർന്നു, ഞാൻ ജീവിതത്തിലേക്കും. 
കുളത്തിന്റെ കരയിലേക്ക് എന്നെ വലിച്ചിടുമ്പോൾ സുതാര്യമല്ലാത്ത ഒരു അക്വേറിയമായിക്കഴിഞ്ഞിരുന്നു എന്റെ വയർ.ഇളയപ്പൻ നാലഞ്ചു തവണ ഉഴിഞ്ഞു.കുറേ വെള്ളം പോയിക്കിട്ടി. ഇളയപ്പൻ ബാക്കിയെണ്ണ തേക്കാൻ പോയ സമയത്ത് പ്രാണൻ തിരിച്ച് കിട്ടിയ സന്തോഷത്തിൽ ഞാൻ തറവാട്ടിലേക്കോടി.എന്റെ സ്വപ്ങ്ങളൊക്കെ സാക്ഷാത്കരിച്ചു.ഊളിയിടാൻ പഠിച്ചു. കുളത്തിന്റെ അടി വശം കണ്ടു. വെള്ളാരം കല്ലുകൾ (കൂടെ ചെളിയും പായലും) വാരിയെടുത്തു.ഒരു രണ്ട് നിമിഷം കൂടെ ഇളയപ്പൻ വരാൻ താമസിച്ചിരുന്നെങ്കിൽ കയ്യും കാലുമനക്കാതെ വെള്ളത്തിനു മുകളിൽ പൊങ്ങിക്കിടക്കുന്ന വിദ്യ കൂടെ ഞാൻ പഠിച്ചേനെ. 
പിന്നെ ഇളയപ്പന്മാറുടെ കൂടെ നീന്തൽ പഠിക്കാൻ അക്കാലങ്ങളിൽ പോയിട്ടില്ലെന്നുള്ളത് മറ്റൊരു സത്യം. 
ഇളയപ്പന്മാർ മാറി മാറി ഉപദേശിച്ചു. 
“കുട്ടാ..നീ കേട്ടിട്ടില്ലെ? no pain no gain" . പേടിയെ ചങ്കുറപ്പോടെ നേരിടണം. ഇനി നീ നോക്കിക്കോ..എത്ര ആഴത്തിലേക്കിറങ്ങാനും നിനക്ക് പേടിയുണ്ടാവില്ല.നീ ഭയത്തെ പേടിച്ച് ഓടരുത്..ഭയം നിന്നെ പേടിച്ച് ഓടണം.” 

ഞാനൊന്നും പറയാൻ പോയില്ല. തർക്കുത്തരം പറഞ്ഞാൽ അടുത്തതെന്നെ കിണറ്റിലേക്കായിരിക്കും ഇടുന്നത്. അമ്മാതിരി കിടുവകളാണു ഇളയപ്പന്മാർ (ഇപ്പൊ ഞാനും :)). 

അന്നത്തെ സംഭവത്തിനു ശേഷം നീന്തൽ പഠനമെന്ന സ്വപ്നം ഞാൻ പാടെ ഉപേക്ഷിച്ചിരുന്നു.പക്ഷെ ഈ നീന്തൽ പഠന ദുരന്തത്തിനു അതി സുന്ദരമായ ഒരു പര്യവസാന ചിത്രമുണ്ടായിരുന്നു. ആരും പ്രതീക്ഷിക്കാത്തത്, ഈ ഞാൻ പോലും. അത് സംഭവിച്ചത് ബാംഗ്ളൂർ നഗത്തിൽ വച്ചായിരുന്നു.എത്രയോ വർഷങ്ങൾക്ക് ശേഷം.കൂട്ടുകാരൊത്ത് സ്വിമ്മിങ്ങ് പുളിൽ കുളിക്കുവാൻ പോയി. കൂട്ടത്തിൽ നീന്തൽ അല്പമെങ്കിലും വശമുള്ള ഒരേയൊരു കൂട്ടുകാരൻ ‘കാട്ടാളരിൽ കാപ്പിരി കാമദേവൻ“ എന്ന് പറയുമ്പോലെ നീന്തലിന്റെ ബാലിശമായ പല സർക്കസ്സുകളും കാണിച്ച് തുടങ്ങിപ്പോൾ, വീണ്ടും നീന്തൽ പഠിക്കണമെന്ന ഒരാഗ്രഹം എന്നിൽ ഉടലെടുത്തു. സ്വിമ്മിങ്ങ് പൂളിന്റെ ആഴമില്ലാത്ത സ്ഥലത്ത് കൂടെ ഞാൻ നീന്താൻ ശ്രമിച്ചു. അത്ഭുതം..മഹാത്ഭുതം..ഒരു കുഴപ്പവുമില്ലാതെ ഞാൻ നീന്തുന്നു. എനിക്ക് തന്നെ വിശ്വസിക്കാൻ പറ്റിയില്ല. ഒരു ധൈര്യത്തിനു ആഴമേറിയ വശത്തേക്ക് ഞാൻ നീന്തി. എനിക്ക് അല്പം പോലും ഭയമനുഭവപ്പെട്ടില്ല. നിലയില്ലാത്തിടത്ത് അല്പം പോലും താഴാതെ ഞാൻ നിന്നു.വെള്ളത്തിനു മുകളിൽ കൈകാലുകളനക്കാതെ വിടർന്നു ഞാൻ കിടന്നു. കൂട്ടുകാരൊക്കെയും അത്ഭുതാദരവോടെ എന്നെ നോക്കുന്നു. അവരെ പറയുന്നതെന്തിനു. ഈ ഞാൻ തന്നെ എന്നെ ബഹുമാനിച്ച നിമിഷങ്ങളായിരുന്നു, അത്. പിന്നെ പിന്നെ ഓരോ സർക്കസ്സുകൾ ഞാൻ പഠിച്ചെടുത്തു.കൈകൾ പിന്നിൽ കെട്ടി നീന്തി, മുങ്ങാങ്കുഴിയിട്ടു. ഏറെ സമയം വെള്ളത്തിനടിയിൽ ശ്വാസം പിടിച്ചു കിടന്നു. അന്ന് ഇളയപ്പൻ തന്ന മഹാധൈര്യത്തിന്റെ വില എനിക്ക് മനസിലായി. ’ഭയം നമ്മളെ പേടിച്ചോടണം..‘ 
ഇപ്പോൾ മോശമല്ലാത്ത ഒരു നീന്തലുകാരനായി മാറി.അവധിക്കാലങ്ങളിൽ ഇപ്പോഴും ഇളയപ്പന്മാരുടെ കൂടെ പുഴയിൽ ചാടി മറിയുവാൻ പോവാറുണ്ട്.നീന്തി തുടിക്കാറുണ്ട്.ഭയമേതുമില്ലാതെ. ഇപ്പോഴെന്റെ ഇരകൾ ഇളയപ്പന്മാരുടെ കുഞ്ഞുമക്കളാണു. അവരെ ഭയമേതുമില്ലാതെ വളർത്താൻ ഞാൻ ശ്രമിക്കുന്നു..പാവങ്ങൾ!! :D

Saturday 28 February 2015

കൂട്ടുകാരന​‍് ഒരു കത്ത്

പ്രിയ സുഹൃത്തിനു, 
     നമ്മൾ കണ്ട് പിരിഞ്ഞിട്ട് ഇന്നേക്ക് ഒന്നര വർഷത്തോളമായിരിക്കുന്നു.ടെക്നോ പർക്കിൽ നിന്ന് ഇന്റർവ്യൂ കഴിഞ്ഞ് നിന്റെ ബൈക്കിൽ നീയെന്ന ശ്രീകാര്യത്ത് ഇറക്കി യാത്ര പറഞ്ഞ് പോയതിൽ പിന്നെ നമ്മൾ കണ്ടിട്ടില്ല. പതിവ് പോലെ ആ യാത്രയിലും നമ്മൾ ഒരു പാട് സംസാരിച്ചു. നിന്റെ സ്വപ്നങ്ങൾ, എന്റെ സ്വപ്നങ്ങൾ, പുതുതായി ഇറങ്ങിയ സിനിമകൾ,പുസ്തകങ്ങൾ..ഓ അടുത്ത തവണ വരുമ്പോൾ നീയെനിക്ക് തരാമെന്നു പറഞ്ഞ ലോക സിനിമകളെപ്പറ്റി ഞാൻ മറന്നിട്ടില്ല.പിന്നെയെനിക്ക് തിരുവനന്തപുരത്തേക്ക് വരാൻ സമയം കിട്ടിയില്ല എന്നുള്ളതാണു സത്യം സുഹൃത്തെ...ഒരു തിരക്കുമില്ലാത്തവന്റെ തിരക്കുകളാണതിനു കാരണം :). 
       ആറേഴു മാസങ്ങൾക്ക് മുൻപ് ഞാൻ അറബിനാട്ടിലേക്ക് പോന്നു. സുഖ ജീവിതം. പണിയൊന്നുമെടുക്കാതെ ശമ്പളം കിട്ടുന്ന ഒരു ജോലിയെക്കുറിച്ച് സ്വപ്നം കാണുന്നതായി പണ്ട് ഞാൻ നിന്നോട് പറഞ്ഞതോർമ്മയുണ്ടോ?ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു(എത്ര നാളത്തേക്കെന്നറിയില്ല :) ).അറബീം ദിനാറും പിന്നെ ഞാനും!!ഇവിടെയിപ്പോൾ നല്ല തണുപ്പാണു.ഇടയ്ക്ക് മഞ്ഞ് എല്ലാം മറച്ചു കളയും.വിശിഷ്യാ ഒന്നുമില്ലെങ്കിൽ തന്നെയും ഈ നാടിനു അതിന്റേതായ ഭംഗിയുമുണ്ട്. ഇവിടെ ഏറ്റവും ആകർഷണം എന്ന് പറയാവുന്നത്  ‘ട്രീ ഓഫ് ലൈഫ്’ ആണു. മരുഭൂമിയിൽ ഒറ്റപ്പെട്ട് നില്ക്കുന്ന പച്ചിലകൾ നിറഞ്ഞ ഒരു മരം. മുന്നൂറോ നാനൂറോ വർഷം പഴക്കമുണ്ടെന്ന്!! അത്ഭുതം അതൊന്നുമല്ല..ഇത്രകാലം ജീവിക്കുവാൻ ഈ മരത്തിനു ആ മരുഭൂമിയിൽ നിന്നെവെടുന്നാണു വെള്ളം ലഭിക്കുന്നതെന്ന് ഇന്നും വ്യക്തമായി അറിവില്ല!! ദില്ലിയിൽ ഹ്യൂമയൂണിന്റെ ശവ കുടീരം പോലെ, ബാംഗ്ളൂരിൽ നൈസ് റോഡ് പോലെ ഇവിടെ ഈ നഗരത്തിൽ ‘ട്രീ ഓഫ് ലൈഫ്’ ഉം എനിക്ക് പ്രിയങ്കരമായിരിക്കുന്നു.ചുറ്റും സംസാരിക്കുവാൻ മറ്റ് മരങ്ങളൊ സസ്യജാലങ്ങളോ ഇല്ലാതെ നൂറ്റാണ്ടുകളോളം ഒറ്റപ്പെട്ട് കഴിയുന്ന മരം. ഇപ്പോൾ വല്ലപ്പോഴുമെങ്കിലും സമയം കിട്ടുമ്പോൾ ഞാൻ ചെന്ന് വെറുപ്പിക്കാറുണ്ട് ആ പാവത്തിനെ :)

    മറ്റൊന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കുമ്പോൾ വന്ന വഴികളിലൂടെയൊക്കെയും സഞ്ചരിക്കുക എന്നതാണു മറ്റൊരു പ്രധാന വിനോദം.ഒരു സിനിമ കാണുന്ന ലാഘവത്തോടെ അല്ലെങ്കിൽ ഒരു പുസ്തകം വായിക്കുന്ന പ്രതീതിയോടെയുള്ള യാത്ര. അങ്ങനെ ചിന്തിച്ചിരുന്നപ്പോഴാണു നീയും ഓർമ്മകളിലേക്ക് വന്നത്.ബാംഗ്ലൂർ നഗരത്തിൽ വച്ച് കേരളത്തിന്റെ അങ്ങേയറ്റത്തുള്ള ഞാനും ഇങ്ങേയറ്റത്തുള്ള നീയും ഒരു കുടുസു കമ്പനിയിൽ ഇന്റർവ്യൂവിനെത്തി പരിചയമായത്, ദേ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.പിന്നീടിങ്ങോട്ട് നല്ല സൗഹൃദത്തിന്റെ ഉത്തമോദാഹരണമായി നീ മാറിയത്. എന്തൊക്കെ തമാശകൾ പങ്കു വെച്ചു. ഏതൊക്കെ കഥകൾ പറഞ്ഞു. നീയുമായി സംസാരിച്ചത് കൂടുതലും ആദ്ധ്യാത്മിക കാര്യങ്ങളാണെന്നുള്ളത് ചൂണ്ടിക്കാണിക്കട്ടെ (കാര്യമായ ഒരറിവില്ലാഞ്ഞിട്ട് കൂടി എന്തൊക്കെ നമ്മൾ ചിന്തിച്ചു കൂട്ടി :))

          മറ്റെന്ത് വിശേഷങ്ങളാണു നിന്നോട് പറയുവാനുള്ളത്. നിന്റെ ഇഷ്ട മേഖലകളിലേക്ക് തന്നെ കടക്കാം. അഞ്ജലി മേനോന്റെ ‘ബാംഗ്ളൂർ ഡെയ്സ്’ എന്നൊരു സിനിമയിറങ്ങി. കൊള്ളാവുന്ന ഒരു പടം.പിന്നെ ലോക സിനിമയുമായി ബന്ധപ്പെട്ട് ഒരു പാട് ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ടായി.ഒക്കെയും പറഞ്ഞ് തീർക്കാൻ ഈയൊരു കത്ത് മതിയാകുമെന്ന് തോന്നുന്നില്ല. ‘നൈറ്റ് ക്രൗളർ’, ‘ഇമിറ്റേഷൻ ഗെയിം’ ഇവ രണ്ടും എനിക്ക് ഇഷ്ടപ്പെട്ട സിനിമകളായി. ഒരുപാട് മരണങ്ങളും നടന്നു ഈ കാലയളവിൽ, ലോക സിനിമയിലും പിന്നെ നമ്മുടെ മലയാളത്തിലും... 

വായന ഇപ്പോൾ മോശമല്ലാത്ത രീതിയിൽ തലയ്ക്ക് പിടിച്ചിരിക്കുന്നു.ഈ കത്തെഴുതുമ്പോഴും എൻ. മോഹനനും, സി.വി. ബാലകൃഷ്ണനും ആനന്ദും മീരയുമൊക്കെ കഥകളുമായി എന്റെ കട്ടിലിൽ എനിക്ക് ചുറ്റുമായി ചിതറി കിടപ്പുണ്ട്!!:) .ബ്ളോഗെഴുത്തിലെ പുലിയെഴുത്തുകാർ വേറെയും.പിന്നെ പുതിയൊരു അസുഖം തുടങ്ങിരിക്കുന്നു. ജീവിത സത്യമെന്തെന്നറിയാനുള്ള ഒരാകാംക്ഷ. നീ ചിരിക്കുമെന്നെനിക്കറിയാം..സത്യമാണു!! ഇപ്പോൾ വായന തുടങ്ങിയിരിക്കുന്നത് സ്റ്റുവർട്ട് വൈൽഡിന്റെ ബുക്കുകളാണു. എല്ലാം എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ട്. ജീവിതത്തെ എങ്ങനെ കാണണം എന്നത് ഈ പുസ്തകങ്ങൾ എന്നെ പഠിപ്പിച്ച് തുടങ്ങിയിരിക്കുന്നു.ആനന്ദത്തിൽ ജീവിക്കുവാൻ എനിക്ക് സാധ്യമായിരിക്കുന്നു. നമുക്ക് നാം തന്നെ കൂട്ടെന്നും നമ്മുടെ മനസ്സാണു നമ്മുടെ ദൈവമെന്നുമുള്ള നഗ്നസത്യം ഞാൻ ഹൃദയത്തിലേറ്റിയിരിക്കുന്നു. പിന്നിട്ട വഴികളെ കുറിച്ചാലോചിച്ച് പരിതപിക്കുന്നതിന്റെയും നഷ്ട സ്വപ്ങ്ങളെപ്പറ്റി വേവലാതി കൊള്ളുന്നതിന്റെയും നിസ്സാരത ഞാൻ മനസ്സിലാക്കുന്നുണ്ട്. ഒരു പക്ഷെ നിന്നോട് ഞാൻ കടപ്പെടേണ്ടിയിരിക്കുന്നു. നിന്റെ മരണം എനിക്ക് നല്കിയ വലിയ അമ്പരപ്പാണു ഇത്തരം പുസ്തകങ്ങൾ തേടി പോകുവാൻ എന്നെ പ്രചോദിപ്പിച്ചതെന്ന് പറയാതെ വയ്യിഷ്ടാ!!..ഒരു ജനുവരിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട ചേച്ചിയുടെ മരണം നടന്ന് അധികംവൈകാതെയാണു നീയും പോയത്. പക്ഷെ നീ യാത്രയായത് എത്രയോ നാളുകൾക്ക് ശേഷമാണു ഞാനറിഞ്ഞത്..നല്ല കൂട്ടുകാരനായിരുന്നിട്ടും നിന്റെ മരണം അറിയുവാൻ മൂന്നാഴ്ചകൾ പിന്നെയുമെടുത്തു.അതും അവിചാരിതമായി തികച്ചും അപരിചിതരായ ഒരു കൂട്ടം ആളുകൾക്കിടയിൽ നിന്ന് നീ മരിച്ച വിവരം ഞാനറിഞ്ഞപ്പോൾ സത്യമായും ഞാൻ ഞെട്ടുകയോ കരയുകയോ ചെയ്തില്ല. അമ്പരന്നു നില്ക്കുക മാത്രമാണുണ്ടായത്.അല്ലെങ്കിൽ തന്നെയും കണ്ണൂരുള്ള എന്നെയും തിരുവനന്തപുരത്തുള്ള നിന്നെയും ബന്ധിപ്പിക്കുന്ന കണ്ണികളൊന്നും തന്നെയില്ലായിരുന്നുവല്ലൊ!!ഭാര്യയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മുൻപിൽ വച്ച് നെഞ്ചത്ത് കയ്യമർത്തി തളർന്ന് വീണ​‍് പിന്നെ ശരീരം വിട്ട് നീ പോയത്..ഒരു ദുശ്ശീലത്തിനുമടിയല്ലാതിരുന്നിട്ട് കൂടി നിന്റെ ഈ മരണം!! 

എന്റെ ചേച്ചിയുടെയും പിന്നെ പ്രിയകൂട്ടുകാരനായ നിന്റെയും മരണ വാർത്തകൾ, മരണമെന്ന പാവത്തിനോടുള്ള എന്റെ ഭയത്തെ ഒരു പരിധിവരെ മായിച്ചു കളയാൻ സാധിച്ചിരിക്കുന്നു. എങ്ങു നിന്നോ വന്നവർ നമ്മൾ എങ്ങോട്ടൊ പോകേണ്ടവർ. അതിനിടയിലെ നിസ്സാരനിമിഷങ്ങളാണു ജീവിതമെന്ന പരമമായ സത്യത്തെ ഉൾക്കൊള്ളുവാനും ഞാൻ പഠിച്ചിരിക്കുന്നു.പഴകിയ പുരാണങ്ങളും നിലവാരമില്ലാത്ത ചിന്താഗതികളും പറഞ്ഞ് ഞാൻ നിന്നെ ബോറടിപ്പിക്കുന്നുണ്ടോ? കൂടുതലെന്ത് പറയുവാൻ? നീയി കത്ത് എവിടെയിരുന്നെങ്കിലും വായിക്കുന്നുണ്ടാവും എന്ന് ചിന്തിക്കുവാന്മാത്രം വിഡ്ഡിയല്ല ഞാൻ. എന്നിരുന്നാലും എഴുതണമെന്ന് തോന്നി.വിലാസമറിയാത്ത ഈ എഴുത്ത് ഞാനെന്റെ ഹൃദയത്തോട് ചേർത്ത് വയ്ക്കാം. ഇനി എപ്പോഴെങ്കിലും കാണുവാനിടയുണ്ടെങ്കിൽ നിനക്ക് നല്കാം. അത്ര തന്നെ!! 


കൂടുതലൊന്നും പറയുവാനില്ല... 

നിർത്തുന്നു..