Saturday 28 February 2015

കൂട്ടുകാരന​‍് ഒരു കത്ത്

പ്രിയ സുഹൃത്തിനു, 
     നമ്മൾ കണ്ട് പിരിഞ്ഞിട്ട് ഇന്നേക്ക് ഒന്നര വർഷത്തോളമായിരിക്കുന്നു.ടെക്നോ പർക്കിൽ നിന്ന് ഇന്റർവ്യൂ കഴിഞ്ഞ് നിന്റെ ബൈക്കിൽ നീയെന്ന ശ്രീകാര്യത്ത് ഇറക്കി യാത്ര പറഞ്ഞ് പോയതിൽ പിന്നെ നമ്മൾ കണ്ടിട്ടില്ല. പതിവ് പോലെ ആ യാത്രയിലും നമ്മൾ ഒരു പാട് സംസാരിച്ചു. നിന്റെ സ്വപ്നങ്ങൾ, എന്റെ സ്വപ്നങ്ങൾ, പുതുതായി ഇറങ്ങിയ സിനിമകൾ,പുസ്തകങ്ങൾ..ഓ അടുത്ത തവണ വരുമ്പോൾ നീയെനിക്ക് തരാമെന്നു പറഞ്ഞ ലോക സിനിമകളെപ്പറ്റി ഞാൻ മറന്നിട്ടില്ല.പിന്നെയെനിക്ക് തിരുവനന്തപുരത്തേക്ക് വരാൻ സമയം കിട്ടിയില്ല എന്നുള്ളതാണു സത്യം സുഹൃത്തെ...ഒരു തിരക്കുമില്ലാത്തവന്റെ തിരക്കുകളാണതിനു കാരണം :). 
       ആറേഴു മാസങ്ങൾക്ക് മുൻപ് ഞാൻ അറബിനാട്ടിലേക്ക് പോന്നു. സുഖ ജീവിതം. പണിയൊന്നുമെടുക്കാതെ ശമ്പളം കിട്ടുന്ന ഒരു ജോലിയെക്കുറിച്ച് സ്വപ്നം കാണുന്നതായി പണ്ട് ഞാൻ നിന്നോട് പറഞ്ഞതോർമ്മയുണ്ടോ?ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു(എത്ര നാളത്തേക്കെന്നറിയില്ല :) ).അറബീം ദിനാറും പിന്നെ ഞാനും!!ഇവിടെയിപ്പോൾ നല്ല തണുപ്പാണു.ഇടയ്ക്ക് മഞ്ഞ് എല്ലാം മറച്ചു കളയും.വിശിഷ്യാ ഒന്നുമില്ലെങ്കിൽ തന്നെയും ഈ നാടിനു അതിന്റേതായ ഭംഗിയുമുണ്ട്. ഇവിടെ ഏറ്റവും ആകർഷണം എന്ന് പറയാവുന്നത്  ‘ട്രീ ഓഫ് ലൈഫ്’ ആണു. മരുഭൂമിയിൽ ഒറ്റപ്പെട്ട് നില്ക്കുന്ന പച്ചിലകൾ നിറഞ്ഞ ഒരു മരം. മുന്നൂറോ നാനൂറോ വർഷം പഴക്കമുണ്ടെന്ന്!! അത്ഭുതം അതൊന്നുമല്ല..ഇത്രകാലം ജീവിക്കുവാൻ ഈ മരത്തിനു ആ മരുഭൂമിയിൽ നിന്നെവെടുന്നാണു വെള്ളം ലഭിക്കുന്നതെന്ന് ഇന്നും വ്യക്തമായി അറിവില്ല!! ദില്ലിയിൽ ഹ്യൂമയൂണിന്റെ ശവ കുടീരം പോലെ, ബാംഗ്ളൂരിൽ നൈസ് റോഡ് പോലെ ഇവിടെ ഈ നഗരത്തിൽ ‘ട്രീ ഓഫ് ലൈഫ്’ ഉം എനിക്ക് പ്രിയങ്കരമായിരിക്കുന്നു.ചുറ്റും സംസാരിക്കുവാൻ മറ്റ് മരങ്ങളൊ സസ്യജാലങ്ങളോ ഇല്ലാതെ നൂറ്റാണ്ടുകളോളം ഒറ്റപ്പെട്ട് കഴിയുന്ന മരം. ഇപ്പോൾ വല്ലപ്പോഴുമെങ്കിലും സമയം കിട്ടുമ്പോൾ ഞാൻ ചെന്ന് വെറുപ്പിക്കാറുണ്ട് ആ പാവത്തിനെ :)

    മറ്റൊന്നും ചെയ്യാനില്ലാതെ വെറുതെയിരിക്കുമ്പോൾ വന്ന വഴികളിലൂടെയൊക്കെയും സഞ്ചരിക്കുക എന്നതാണു മറ്റൊരു പ്രധാന വിനോദം.ഒരു സിനിമ കാണുന്ന ലാഘവത്തോടെ അല്ലെങ്കിൽ ഒരു പുസ്തകം വായിക്കുന്ന പ്രതീതിയോടെയുള്ള യാത്ര. അങ്ങനെ ചിന്തിച്ചിരുന്നപ്പോഴാണു നീയും ഓർമ്മകളിലേക്ക് വന്നത്.ബാംഗ്ലൂർ നഗരത്തിൽ വച്ച് കേരളത്തിന്റെ അങ്ങേയറ്റത്തുള്ള ഞാനും ഇങ്ങേയറ്റത്തുള്ള നീയും ഒരു കുടുസു കമ്പനിയിൽ ഇന്റർവ്യൂവിനെത്തി പരിചയമായത്, ദേ ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു.പിന്നീടിങ്ങോട്ട് നല്ല സൗഹൃദത്തിന്റെ ഉത്തമോദാഹരണമായി നീ മാറിയത്. എന്തൊക്കെ തമാശകൾ പങ്കു വെച്ചു. ഏതൊക്കെ കഥകൾ പറഞ്ഞു. നീയുമായി സംസാരിച്ചത് കൂടുതലും ആദ്ധ്യാത്മിക കാര്യങ്ങളാണെന്നുള്ളത് ചൂണ്ടിക്കാണിക്കട്ടെ (കാര്യമായ ഒരറിവില്ലാഞ്ഞിട്ട് കൂടി എന്തൊക്കെ നമ്മൾ ചിന്തിച്ചു കൂട്ടി :))

          മറ്റെന്ത് വിശേഷങ്ങളാണു നിന്നോട് പറയുവാനുള്ളത്. നിന്റെ ഇഷ്ട മേഖലകളിലേക്ക് തന്നെ കടക്കാം. അഞ്ജലി മേനോന്റെ ‘ബാംഗ്ളൂർ ഡെയ്സ്’ എന്നൊരു സിനിമയിറങ്ങി. കൊള്ളാവുന്ന ഒരു പടം.പിന്നെ ലോക സിനിമയുമായി ബന്ധപ്പെട്ട് ഒരു പാട് ഒരുപാട് സംഭവ വികാസങ്ങൾ ഉണ്ടായി.ഒക്കെയും പറഞ്ഞ് തീർക്കാൻ ഈയൊരു കത്ത് മതിയാകുമെന്ന് തോന്നുന്നില്ല. ‘നൈറ്റ് ക്രൗളർ’, ‘ഇമിറ്റേഷൻ ഗെയിം’ ഇവ രണ്ടും എനിക്ക് ഇഷ്ടപ്പെട്ട സിനിമകളായി. ഒരുപാട് മരണങ്ങളും നടന്നു ഈ കാലയളവിൽ, ലോക സിനിമയിലും പിന്നെ നമ്മുടെ മലയാളത്തിലും... 

വായന ഇപ്പോൾ മോശമല്ലാത്ത രീതിയിൽ തലയ്ക്ക് പിടിച്ചിരിക്കുന്നു.ഈ കത്തെഴുതുമ്പോഴും എൻ. മോഹനനും, സി.വി. ബാലകൃഷ്ണനും ആനന്ദും മീരയുമൊക്കെ കഥകളുമായി എന്റെ കട്ടിലിൽ എനിക്ക് ചുറ്റുമായി ചിതറി കിടപ്പുണ്ട്!!:) .ബ്ളോഗെഴുത്തിലെ പുലിയെഴുത്തുകാർ വേറെയും.പിന്നെ പുതിയൊരു അസുഖം തുടങ്ങിരിക്കുന്നു. ജീവിത സത്യമെന്തെന്നറിയാനുള്ള ഒരാകാംക്ഷ. നീ ചിരിക്കുമെന്നെനിക്കറിയാം..സത്യമാണു!! ഇപ്പോൾ വായന തുടങ്ങിയിരിക്കുന്നത് സ്റ്റുവർട്ട് വൈൽഡിന്റെ ബുക്കുകളാണു. എല്ലാം എന്നെ വല്ലാതെ ആകർഷിക്കുന്നുണ്ട്. ജീവിതത്തെ എങ്ങനെ കാണണം എന്നത് ഈ പുസ്തകങ്ങൾ എന്നെ പഠിപ്പിച്ച് തുടങ്ങിയിരിക്കുന്നു.ആനന്ദത്തിൽ ജീവിക്കുവാൻ എനിക്ക് സാധ്യമായിരിക്കുന്നു. നമുക്ക് നാം തന്നെ കൂട്ടെന്നും നമ്മുടെ മനസ്സാണു നമ്മുടെ ദൈവമെന്നുമുള്ള നഗ്നസത്യം ഞാൻ ഹൃദയത്തിലേറ്റിയിരിക്കുന്നു. പിന്നിട്ട വഴികളെ കുറിച്ചാലോചിച്ച് പരിതപിക്കുന്നതിന്റെയും നഷ്ട സ്വപ്ങ്ങളെപ്പറ്റി വേവലാതി കൊള്ളുന്നതിന്റെയും നിസ്സാരത ഞാൻ മനസ്സിലാക്കുന്നുണ്ട്. ഒരു പക്ഷെ നിന്നോട് ഞാൻ കടപ്പെടേണ്ടിയിരിക്കുന്നു. നിന്റെ മരണം എനിക്ക് നല്കിയ വലിയ അമ്പരപ്പാണു ഇത്തരം പുസ്തകങ്ങൾ തേടി പോകുവാൻ എന്നെ പ്രചോദിപ്പിച്ചതെന്ന് പറയാതെ വയ്യിഷ്ടാ!!..ഒരു ജനുവരിയിൽ എനിക്കേറ്റവും പ്രിയപ്പെട്ട ചേച്ചിയുടെ മരണം നടന്ന് അധികംവൈകാതെയാണു നീയും പോയത്. പക്ഷെ നീ യാത്രയായത് എത്രയോ നാളുകൾക്ക് ശേഷമാണു ഞാനറിഞ്ഞത്..നല്ല കൂട്ടുകാരനായിരുന്നിട്ടും നിന്റെ മരണം അറിയുവാൻ മൂന്നാഴ്ചകൾ പിന്നെയുമെടുത്തു.അതും അവിചാരിതമായി തികച്ചും അപരിചിതരായ ഒരു കൂട്ടം ആളുകൾക്കിടയിൽ നിന്ന് നീ മരിച്ച വിവരം ഞാനറിഞ്ഞപ്പോൾ സത്യമായും ഞാൻ ഞെട്ടുകയോ കരയുകയോ ചെയ്തില്ല. അമ്പരന്നു നില്ക്കുക മാത്രമാണുണ്ടായത്.അല്ലെങ്കിൽ തന്നെയും കണ്ണൂരുള്ള എന്നെയും തിരുവനന്തപുരത്തുള്ള നിന്നെയും ബന്ധിപ്പിക്കുന്ന കണ്ണികളൊന്നും തന്നെയില്ലായിരുന്നുവല്ലൊ!!ഭാര്യയുടെയും ഒരു വയസ്സുള്ള കുഞ്ഞിന്റെയും മുൻപിൽ വച്ച് നെഞ്ചത്ത് കയ്യമർത്തി തളർന്ന് വീണ​‍് പിന്നെ ശരീരം വിട്ട് നീ പോയത്..ഒരു ദുശ്ശീലത്തിനുമടിയല്ലാതിരുന്നിട്ട് കൂടി നിന്റെ ഈ മരണം!! 

എന്റെ ചേച്ചിയുടെയും പിന്നെ പ്രിയകൂട്ടുകാരനായ നിന്റെയും മരണ വാർത്തകൾ, മരണമെന്ന പാവത്തിനോടുള്ള എന്റെ ഭയത്തെ ഒരു പരിധിവരെ മായിച്ചു കളയാൻ സാധിച്ചിരിക്കുന്നു. എങ്ങു നിന്നോ വന്നവർ നമ്മൾ എങ്ങോട്ടൊ പോകേണ്ടവർ. അതിനിടയിലെ നിസ്സാരനിമിഷങ്ങളാണു ജീവിതമെന്ന പരമമായ സത്യത്തെ ഉൾക്കൊള്ളുവാനും ഞാൻ പഠിച്ചിരിക്കുന്നു.പഴകിയ പുരാണങ്ങളും നിലവാരമില്ലാത്ത ചിന്താഗതികളും പറഞ്ഞ് ഞാൻ നിന്നെ ബോറടിപ്പിക്കുന്നുണ്ടോ? കൂടുതലെന്ത് പറയുവാൻ? നീയി കത്ത് എവിടെയിരുന്നെങ്കിലും വായിക്കുന്നുണ്ടാവും എന്ന് ചിന്തിക്കുവാന്മാത്രം വിഡ്ഡിയല്ല ഞാൻ. എന്നിരുന്നാലും എഴുതണമെന്ന് തോന്നി.വിലാസമറിയാത്ത ഈ എഴുത്ത് ഞാനെന്റെ ഹൃദയത്തോട് ചേർത്ത് വയ്ക്കാം. ഇനി എപ്പോഴെങ്കിലും കാണുവാനിടയുണ്ടെങ്കിൽ നിനക്ക് നല്കാം. അത്ര തന്നെ!! 


കൂടുതലൊന്നും പറയുവാനില്ല... 

നിർത്തുന്നു.. 



7 comments:

  1. രാജാവിന്റെ എഴുത്ത് കാണാനായതില്‍ സന്തോഷിക്കുന്നു
    :)
    ആശംസകള്‍

    ReplyDelete
  2. മരണവും സമയവും മാത്രമാണ് എല്ലാര്‍ക്കും ഏറ്റക്കുറച്ചിലുകളില്ലാതെ ലഭിക്കുന്ന രണ്ട് കാര്യങ്ങള്‍.

    അതിരിക്കട്ടെ, ട്രീ ഓഫ് ലൈഫ് എന്ന് വായിച്ചപ്പഴല്ലേ അറിഞ്ഞത്, നമ്മള്‍ രണ്ടുപേരും ഒരു രാജ്യക്കാരാണ്. എന്റെ കൊട്ടാരം ഗുദേബിയയിലാണ്!!!

    ReplyDelete
  3. ഈ കത്ത് ഞാനും വായിച്ചിരിക്കുന്നു.

    ReplyDelete
  4. ഈ കത്ത് ഞാനും വായിച്ചിരിക്കുന്നു.

    ReplyDelete
  5. അവൻ കാണാമറയത്തിരുന്ന്
    ഈ കത്ത് തീർച്ചയായും വായിച്ചിട്ടുണ്ടാകും......

    ReplyDelete
  6. രാജാവിന്റെ ഹൃദയത്തേ തൊട്ടുള്ള എഴുത്ത്.... മനോഹരമായി..... നൈസ് റോഡിന് ഒരു കഥയുണ്ട്..... കത്ത് വായിച്ചിടത്തു നിന്ന് ജീവിതം തുടങ്ങുന്നു എന്നു വേണം കരുതാന്‍ ആശംസകൾ.....

    ReplyDelete